കൊളംബോ : കിഴക്കൻ ശ്രീലങ്കയിലെ പല്ലക്കാട് ഗ്രാമത്തിൽ പ്ലാസ്റ്റിക് മാലിന്യം തുറസായ പ്രദേശത്ത് കുന്നുകൂടുന്നത് ആനകളുടെ ജീവന് ഭീഷണിയാകുന്നു. ഒരാഴ്ചയ്ക്കിടെ ഇവിടെ രണ്ട് ആനകളാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉള്ളിലെത്തിയതിലൂടെ ചരിഞ്ഞത്.
കൊളംബോയിൽ നിന്ന് 210 കിലോമീറ്റർ കിഴക്കുള്ള അംപാര ജില്ലയിലാണ് പല്ലക്കാട് ഗ്രാമം. ഇവിടുത്തെ മാലിന്യ കൂമ്പാരങ്ങളിലെ പ്ലാസ്റ്റിക് ഭക്ഷിച്ചത് വഴി കഴിഞ്ഞ എട്ട് വർഷത്തിനിടെ ഏകദേശം 20 ആനകൾ ചരിഞ്ഞതായാണ് കണക്ക്. പുനരുപയോഗിക്കാനാകാത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിയ അളവിൽ ഭക്ഷിച്ചതാണ് ഇവയുടെ ജീവനെടുത്തതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. പോളിത്തീനും ഭക്ഷണ പൊതികളും പ്ലാസ്റ്റിക് കവറുകളും ഉൾപ്പെടെ ദഹിക്കാത്ത വസ്തുക്കളാണ് ആനകളുടെ ഉള്ളിൽ കണ്ടെത്തിയത്.
ശ്രീലങ്കയിൽ നിലവിൽ ആനകളുടെ എണ്ണം കുറഞ്ഞുവരികയാണ്. 19ാം നൂറ്റാണ്ടിൽ 14,000 ആയിരുന്നത് 2011ൽ 6,000 ആയി ചുരുങ്ങി. സ്വാഭാവിക ആവാസവ്യവസ്ഥ നഷ്ടമാകുന്നത് ആനകളുടെ നിലനിൽപ്പിന് വെല്ലുവിളിയാണ്. ആഹാരത്തിനായി ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്നതും ഇവയുടെ ജീവന് ഭീഷണിയാണ്. വിശപ്പ് സഹിക്കാനാകാതെയാണ് ആനകൾ മാലിന്യകൂമ്പാരം ലക്ഷ്യമിട്ടിറങ്ങുന്നത്. ഇവിടെ നിന്ന് ലഭിക്കുന്ന പ്ലാസ്റ്റിക്കും ഒപ്പം കൂർത്ത വസ്തുക്കളും ആനകളുടെ ദഹന വ്യവസ്ഥയെ തകരാറിലാക്കുന്നു.
വന്യജീവി മേഖലകൾക്ക് സമീപം മാലിന്യ സംസ്കരണം തടയുമെന്നും മാലിന്യം തള്ളുന്ന പ്രദേശങ്ങൾക്ക് ചുറ്റും മൃഗങ്ങളെ അകറ്റി നിറുത്താൻ വൈദ്യുത വേലികൾ സ്ഥാപിക്കുമെന്നും 2017ൽ സർക്കാർ പ്രഖ്യാപിച്ചെങ്കിലും പൂർണമായി നടപ്പായില്ല.
രാജ്യത്തുടനീളം വന്യജീവി മേഖലയ്ക്ക് സമീപം 54 മാലിന്യകൂമ്പാരങ്ങളാണുള്ളത്. ഇവിടെ 300 ഓളം ആനകൾ ജീവിക്കുന്നു. 2008ലാണ് പല്ലക്കാട് മാലിന്യ സംസ്കരണം ആരംഭിച്ചത്. സമീപ പ്രദേശങ്ങളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം ഇവിടെ തള്ളുന്നു. 2014ൽ ഇവിടുത്തെ വൈദ്യുതി വേലി തകരാറിലായി. ഇത് നന്നാക്കാൻ അധികൃതർ പിന്നീട് തയാറാകാതെ വന്നതോടെയാണ് ആനകൾ ഇവിടേക്ക് എത്തിത്തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |