റിയാദ്: അബുദാബിയിൽ ഹൂതി വിമതർ നടത്തിയ ആക്രമണത്തിന് മണിക്കൂറുകൾക്കകം ശക്തമായി തിരിച്ചടി നല്കി സൗദി സഖ്യസേന. യെമനിന്റെ തലസ്ഥാനമായ സനയിൽ നടത്തിയ പ്രത്യാക്രമണങ്ങളിൽ 14 ഹൂതി വിമതരെ വധിച്ചതായി സൗദി സഖ്യ സേന അവകാശപ്പെട്ടു. ഇവിടെ വ്യോമസേന 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ടെന്നും ഹൂതികൾ ആക്രമണത്തിനായി ഉപയോഗിച്ച രണ്ട് ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകൾ, എഫ് –15 എയർക്രാഫ്റ്റ് ഉപയോഗിച്ചുള്ള ആക്രമണത്തിൽ തകർത്തുവെന്നും സേന അറിയിച്ചിട്ടുണ്ട്. മേഖലയിലെ സമാധാനം തകർക്കുകയാണ് ഹൂതികളുടെ ലക്ഷ്യമെന്നും ഇത് ഒരിക്കലും അനുവദിച്ചു കൊടുക്കില്ലെന്നും സൗദിയും യു.എ.ഇയും പ്രഖ്യാപിച്ചു. അതേ സമയം
യു.എ.ഇയിലെ ജനവാസമേഖലയ്ക്ക് നേരെയുണ്ടായ ഹൂതികളുടെ ആക്രമണം യുദ്ധക്കുറ്റമാണെന്ന് അറബ് സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി പ്രതികരിച്ചു. ഹൂതികളുടെ ഭാഗത്തുനിന്നും ഉണ്ടായ ഈ പ്രവർത്തി മേഖലയ്ക്ക് മാത്രമല്ല, രാജ്യാന്തരതലത്തിലും സുരക്ഷാ ഭീഷണിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണത്തെ ഐക്യരാഷ്ട്രസഭയും ശക്തമായി അപലപിച്ചു. ജനവാസ മേഖലകൾക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണം അന്താരാഷ്ട്ര നിയമങ്ങൾക്കും വിരുദ്ധമാണെന്നും സമാധാനം തകർക്കുന്ന ഇത്തരത്തിലുള്ള നടപടി സ്വീകാര്യമല്ലെന്നും ഐക്യരാഷ്ട്ര സഭ കൂട്ടിച്ചേർത്തു. ഹൂതികളുടെ ആക്രമണത്തെ അപലപിച്ചും യു.എ.ഇയ്ക്ക് പിന്തുണ അറിയിച്ചും കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. മേഖലയിലെ സമാധാനം തകർക്കാനുള്ള ഭീകരരുടെ ശ്രമങ്ങളെ ചെറുക്കുമെന്ന് യു.എസ് അറിയിച്ചു. ഫ്രാൻസ്, ഗ്രീസ്, യു.കെ തുടങ്ങിയ രാജ്യങ്ങളും ഭീകരാക്രമണത്തെ അപലപിച്ചു. ജോർദാൻ രാജാവും യു.എ.ഇ. വിദേശകാര്യമന്ത്രിയെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ട്.
അബുദാബിയിലെ മുസഫ ഐകാഡിൽ പെട്രോളിയം പ്രകൃതി വാതക സംഭരണ കേന്ദ്രത്തിനു സമീപവും വിമാനത്താവളത്തിനരികിലും തിങ്കളാഴ്ച ഹൂതി വിമതർ നടത്തിയ ആക്രമണങ്ങളിൽ 2 ഇന്ത്യക്കാരടക്കം 3 പേർ മരിക്കുകയും ആറു പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ ഇത് ഭീകരാക്രമണമാണെന്നും പിന്നിൽ ഹൂതി വിമതരാണെന്നും യു.എ.ഇ സ്ഥിരീകരിച്ചിരുന്നു.
അബുദാബി ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു
മുസഫ ഐകാഡ് സിറ്റിയിലുണ്ടായ ഹൂതി ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് ഇന്ത്യക്കാരെ തിരിച്ചറിഞ്ഞുവെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. അബുദാബിയിലെ ഇന്ത്യൻ എംബസി അധികൃതർ ഇവരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടുവെന്നും മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വേഗത്തിലാക്കാൻ യു.എ.ഇ അധികൃതരുമായി ചർച്ചകൾ നടത്തി വരികയാണെന്നും എംബസി കൂട്ടിച്ചേർത്തു.
മരിച്ചവരുടെ പേരോ മറ്റു വിവരങ്ങളോ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പരുക്കേറ്റ ആറു പേരിൽ രണ്ടു പേർ ഇന്ത്യക്കാർ ആയിരുന്നു. ഇവരുടെ പരുക്ക് സാരമുള്ളതല്ലാത്തതിനാൽ ഇവർക്ക് ആവശ്യമായ ചികിൽസ നൽകിയ ശേഷം ഡിസ്ചാർജ് ചെയ്തുവെന്നാണ് വിവരം. മരിച്ചവരിൽ ഒരാൾ മലയാളിയാണെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |