മോസ്കോ : യുക്രെയിൻ-റഷ്യ സംഘർഷങ്ങൾ ആരംഭിച്ചത് മുതൽ ഇരുരാജ്യങ്ങൾക്കുമൊപ്പം വാർത്തകളിൽ നിറഞ്ഞ പേരാണ് ബെലാറുസും അവിടത്തെ പ്രസിഡന്റ് 67കാരനായ അലക്സാണ്ടർ ലുകാഷെൻകോയും. റഷ്യയുടെ അയൽരാജ്യമായ ബെലാറുസിന്റെ പ്രസിഡന്റായ ലുകാഷെൻകോ പുട്ടിന്റെ ഏറ്റവും അടുപ്പമുള്ളവരിൽ ഒരാളായാണ് അറിയപ്പെടുന്നത്. യുക്രെയിനിലേക്ക് റഷ്യൻ സേന കടന്നുകയറുന്നതിന് ലുകാഷെൻകോയുടെ എല്ലാവിധ പിന്തുണയുമുണ്ടായിരുന്നു. ബെലാറുസിന്റെ പ്രധാന രാഷ്ട്രീയ-സാമ്പത്തിക സഖ്യകക്ഷിയാണ് റഷ്യ.
1990കളിലാണ് ലുകാഷെൻകോയുടെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. സൈനികനായിരിക്കെ അദ്ദേഹം ബെലാറുഷ്യൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ പാർലമെന്റ് സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജയിച്ചു. സോവിയറ്റ് ആർമിയിൽ അംഗമായിരുന്ന ലുകാഷെൻകോ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവാക്കളുടെ വിഭാഗത്തിലും അംഗമായിരുന്നു. 1993ൽ ബെലാറുസിന്റെ അഴിമതി വിരുദ്ധ കമ്മിഷന്റെ തലവനായി. 1994ൽ 80.3 ശതമാനം വോട്ടോടെ ബെലാറുസിന്റെ പ്രസിഡന്റായി. അന്നു മുതൽ ഭരണത്തിൽ തുടരുന്നു.
കൊവിഡിന്റെ ആദ്യഘട്ടത്തിൽ യു.എസ് പ്രസിഡന്റ് ട്രംപ്, ബ്രസീലിയൻ പ്രസിഡന്റ് ബൊൽസൊനാരോ എന്നിവരെപ്പോലെ കൊവിഡിനെ വകവയ്ക്കാത്ത രാഷ്ട്രത്തലവൻമാരിൽ ഒരാളായിരുന്നു അലക്സാണ്ടർ ലുകാഷെൻകോ. വോഡ്‌ക കഴിച്ചാൽ കൊവിഡിനെ തടയാമെന്നാണ് 2020 ഏപ്രിലിൽ പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെൻകോ പറഞ്ഞത് !
2020 ലെ തിരഞ്ഞെടുപ്പിൽ ലുകാഷെൻകോയ്ക്ക് പ്രതിപക്ഷത്ത് നിന്ന് കനത്ത വെല്ലുവിളി നേരിട്ടിരുന്നു. താൻ തോൽക്കുമോ എന്ന് ഭയന്ന അദ്ദേഹം തിരഞ്ഞെടുപ്പ് ഫലങ്ങളിൽ തിരിമറി നടത്തി. തനിക്ക് 80 ശതമാനം വോട്ട് ലഭിച്ചെന്ന് കാട്ടി ആറാം തവണയും പ്രസിഡന്റായി അദ്ദേഹം സ്ഥാനമേറ്റു. പിന്നാലെ രാജ്യത്ത് പ്രതിഷേധങ്ങൾ അരങ്ങേറി. ഏകദേശം 35,000ത്തിലേറെ പേർ അറസ്റ്റ് ചെയ്യപ്പെട്ടു. കാനഡയും യു.കെയും ബെലാറുസ് ഉദ്യോഗസ്ഥർക്ക് ഉപരോധങ്ങൾ ഏർപ്പെടുത്തി. യൂറോപ്പിലെ അവസാന ' സ്വേച്ഛാധിപതി "യെന്നാണ് ഏതാനും മാദ്ധ്യമങ്ങൾ ലുകാഷെൻകോയെ വിശേഷിപ്പിച്ചത്.
പുട്ടിന്റെ അടുത്തയാൾ
2020ൽ തിരഞ്ഞെടുപ്പിനിടെ ലുകാഷെൻകോയ്ക്കെതിരെ വൻ പ്രതിഷേധങ്ങൾ ഉയർന്നിരുന്നെങ്കിലും റഷ്യയുടെ പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു. 2020ൽ ബെലാറുസിന് പുട്ടിൻ 1.5 ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധങ്ങൾക്കെതിരെ വാർത്തകളുണ്ടാക്കാൻ ക്രെംവിൻ അനുകൂല മാദ്ധ്യമപ്രവർത്തകരെ റഷ്യ ബെലാറുസിലേക്ക് അയച്ചിരുന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |