കീവ് : റഷ്യൻ അധിനിവേശം അതിശക്തമാകുന്നതിന്റെ സൂചനകളാണ് ഇന്നലെ യുക്രെയിനിന്റെ വിവിധ ഭാഗങ്ങളിൽ ദൃശ്യമായത്. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിൽ റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. 121 പേർക്ക് പരിക്കേറ്റു. ഖാർകീവിൽ സൈനികാശുപത്രിയ്ക്ക് നേരെയും റഷ്യൻ സേനയുടെ ആക്രമണം നടന്നു. ഖാർകീവ് നഗരത്തിൽ പാരച്യൂട്ടുകളിലായി റഷ്യൻ സൈന്യം പറന്നിറങ്ങിയെന്നാണ് റിപ്പോർട്ട്. നഗരം പിടിച്ചെടുക്കാനുള്ള ശക്തമായ ശ്രമമാണ് റഷ്യ നടത്തുന്നത്.
ഖാർകീവിലെ സിറ്റി കൗൺസിൽ കെട്ടിടത്തിലേക്ക് റഷ്യയുടെ ക്രൂസ് മിസൈലുകൾ പതിച്ചെന്ന് ഡെപ്യൂട്ടി ഗവർണർ റോമൻ സെമെനുഖ അറിയിച്ചെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഖാർകീവിന് നേരെ ഷെല്ലാക്രമണം വർദ്ധിക്കുകയാണ്.
അതേ സമയം, ഖേഴ്സൺ നഗരം പിടിച്ചെടുത്തെന്ന് റഷ്യ അറിയിച്ചു. നേരത്തെ ഖേഴ്സണിലെ റെയിൽവേ സ്റ്റേഷനും തുറമുഖവും റഷ്യ തങ്ങളുടെ നിയന്ത്രണത്തിലാക്കിയിരുന്നു. എന്നാൽ, റഷ്യൻ വാദം യുക്രെയിൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവായ ഒലെക്സീ അരെസ്റ്റോവിച്ച് തള്ളി. പോരാട്ടം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഖാർകീവിലെ ജനവാസ മേഖലകളിലടക്കം റഷ്യയുടെ മിസൈലാക്രമണങ്ങളുണ്ടായെന്നാണ് റിപ്പോർട്ട്.
പോരാട്ടം കനക്കുന്നു
യുക്രെയിന്റെ തലസ്ഥാനമായ കീവിൽ ഉൾപ്പെടെ റഷ്യയുടെ സൈനികവിന്യാസം കഴിഞ്ഞ 24 മണിക്കൂറിനിടെ വർദ്ധിച്ചിട്ടുണ്ട്. യുക്രെയിനിന്റെ തെക്ക് കിഴക്കൻ തുറമുഖ നഗരമായ മരിയുപോളിൽ ഇന്നലെ രാവിലെ മുതൽ ഷെല്ലാക്രമണം ശക്തമായിരുന്നു. സൈറ്റോമൈയർ നഗരത്തിൽ ജനവാസ മേഖലയിൽ റഷ്യൻ ക്രൂസ് മിസൈലുകൾ പതിച്ചതിനെ തുടർന്ന് ഒരു കുട്ടി ഉൾപ്പെടെ നാല് പേർ മരിച്ചു. കീവിൽ നിന്ന് 120 കിലോമീറ്റർ അകലെ സൈറ്റോമൈയറിൽ സ്ഥിതി ചെയ്യുന്ന യുക്രെയിൻ സൈനിക കേന്ദ്രത്തെ ലക്ഷ്യം വച്ചെത്തിയ മിസൈലാണ് സമീപത്തെ ജനവാസ കേന്ദ്രത്തിൽ പതിച്ചത്. റഷ്യൻ അധിനിവേശം ആരംഭിച്ചത് മുതൽ യുക്രെയിനിൽ കുറഞ്ഞത് 136 സാധാരണക്കാർ മരിച്ചെന്നാണ് യു.എന്നിന്റെ ഹ്യൂമൻ റൈറ്റ്സ് ഓഫീസിന്റെ കണക്ക്. ഇതിൽ 13 പേർ കുട്ടികളാണ്. 400 ലേറെ പേർക്കാണ് പരിക്കേറ്റത്. എന്നാൽ, യഥാർത്ഥ കണക്കുകൾ ഇതിൽ ഉയർന്നതാണെന്ന് യു.എൻ വ്യക്തമാക്കി.
കിഴക്കൻ യുക്രെയിനിലെ ഡൊണെസ്ക്, ലുഹാൻസ്ക് മേഖലകളിൽ മാത്രം ഏകദേശം 253 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. ഏകദേശം 875,000 പേർ യുക്രെയിനിൽ നിന്ന് പാലായനം ചെയ്തെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. 450,000 പേരെ സ്വീകരിച്ച പോളണ്ടിലേക്കാണ് ഏറ്റവും കൂടുതൽ അഭയാർത്ഥികളെത്തിയത്.
ടെലിവിഷൻ ടവറിന് നേരെ ആക്രമണം : മരണം 5
കീവിൽ സ്ഥിതി ചെയ്യുന്ന യുക്രെയിനിലെ പ്രധാന ടെലിവിഷൻ ടവറിന് നേരെ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. രണ്ടാം ലോകമഹായുദ്ധ കാലത്ത് നാസി ജർമ്മനിയുടെ നേതൃത്വത്തിൽ ആളുകളെ കൂട്ടക്കുരുതി ചെയ്ത ബബിൻ യാർ പ്രദേശത്തെ സ്മാരകത്തിന് സമീപമാണ് ടെലിവിഷൻ ടവർ സ്ഥിതി ചെയ്തിരുന്നത്. ടവർ തകർന്നതോടെ ചാനലുകളുടെ സംപ്രേക്ഷണം തകരാറിലായി. കീവിൽ ഇന്റലിജൻസ് ഇൻഫ്രാസ്ട്രക്ചറിന് സമീപം താമസിക്കുന്നവർ ഒഴിഞ്ഞുപോകണമെന്ന് റഷ്യ അറിയിച്ചതിന് പിന്നാലെയാണ് ആക്രമണം നടത്തിയത്.
വിക്ടർ യാനുക്കോവിച്ച്
ജനനം - 1950 ജൂലായ് 9 ന് സോവിയറ്റ് യുക്രെയിനിൽ
സോവിയറ്റ് യൂണിയൻ , യുക്രെയിൻ , റഷ്യൻ പൗരത്വങ്ങൾ
കൗമാര കാലത്ത് മോഷണത്തിനും അക്രമത്തിനും ജയിൽ ശിക്ഷ അനുഭവിച്ചു
1971 ൽ ലുഡ്മില്ല നാസ്തെങ്കോയെ വിവാഹം കഴിച്ചു
1974ൽ, ഡൊണെസ്ക് പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിൽ ( Donetsk Polytechnic Institute) ൽ ചേർന്നു
1996 വരെ രാജ്യത്തെ വിവിധ ട്രാൻസ്പോർട്ട് കമ്പനികളിൽ സേവനമനുഷ്ഠിച്ചു
1996 ൽ ഡൊണെസ്ക് ഒബ്ലാസ്റ്റ് അഡ്മിനിസ്ട്രേഷനിലൂടെ രാഷ്ട്രീയ പ്രവേശനം
1997 മേയിൽ ഗവർണർ പദവിയിലെത്തി
2002 നവംബർ 21 ന് യുക്രെയിൻ പ്രധാനമന്ത്രിയായി ചുമതലയേറ്റു
2004 ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യൻ അനുകൂല രാഷ്ട്രീയ പാർട്ടിയായ പാർട്ടി ഒഫ് റീജിയൺ സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു
തുടർന്ന് പ്രധാനമന്ത്രി പദം രാജി വച്ചു
2010 ൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം
2010 ഫെബ്രുവരിയിൽ യുക്രയിന്റെ നാലാമത്തെ പ്രസിഡന്റായി
പ്രതിഷേധക്കാർക്കെതിരെ അക്രമത്തിന് നേതൃത്വം നല്കിയതിനും വോട്ടെടുപ്പിൽ ക്രമക്കേട് നടത്തിയതിനും 2014 ഫെബ്രുവരിയിൽ വിക്ടർ യാനുക്കോവിച്ച് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു.
തുടർന്ന് യുക്രെയിനിൽ നിന്ന് പലായനം ചെയ്ത യാനുക്കോവിച്ചിന് റഷ്യ അഭയം നല്കി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |