വാഷിംഗ്ടൺ : യുക്രെയിനെ ആക്രമിച്ചാൽ പാശ്ചാത്യ രാജ്യങ്ങൾ എങ്ങനെ തിരിച്ചടിക്കുമെന്നതിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വിലയിരുത്തൽ തെറ്റിയെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. പാർലമെന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൊമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും പാർലമെന്റിൽ യുക്രെയിന് പിന്തുണയറിയിച്ചു. ' പുട്ടിന്റെ യുദ്ധം മുൻകൂട്ടി ആസൂത്രണം ചെയ്തതും പ്രകോപനമില്ലാതെയുമായിരുന്നു. നയതന്ത്ര തലത്തിലെ ആവർത്തിച്ചുള്ള ശ്രമങ്ങളെല്ലാം അദ്ദേഹം നിരസിച്ചു. നാറ്റോയും പാശ്ചാത്യ രാജ്യങ്ങളും പ്രതികരിക്കില്ലെന്നും ഞങ്ങളെ ഭിന്നിപ്പിക്കാമെന്നും പുട്ടിൻ കരുതി. എന്നാൽ, പുട്ടിന് തെറ്റി. ഞങ്ങൾ തയാറായിരുന്നു. ഇനി സംഭവിക്കാൻ പോകുന്നതെന്തെന്ന് പുട്ടിന് ഒരുപിടിയുമുണ്ടാകില്ല." കൂടുതൽ കടുത്ത ഉപരോധങ്ങൾ പ്രാബല്യത്തിൽ വരുമെന്ന സൂചന നൽകി ബൈഡൻ പറഞ്ഞു. യു.എസ് നേരിട്ട് യുദ്ധത്തിൽ പങ്കെടുക്കില്ലെന്നും ബൈഡൻ വ്യക്തമാക്കി. പ്രത്യേക അതിഥിയായെത്തിയ യു.എസിലെ യുക്രെയിൻ അംബാസിഡർ ഒക്സാനാ മാർകറോവയ്ക്ക് പാർലമെന്റ് അംഗങ്ങൾ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അമേരിക്കൻ ജനത യുക്രെയിന് ഒപ്പമാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |