ന്യൂഡൽഹി:താൽക്കാലിക വെടിനിർത്തലിനുള്ള ഇന്ത്യയുടെ അഭ്യർത്ഥന അംഗീകരിച്ചതോടെ യുക്രെയിൻ വിഷയത്തിൽ ഇന്ത്യയെ പിണക്കാതെ നീങ്ങുകയാണ് റഷ്യ. അമേരിക്കയുടെ നേതൃത്വത്തിൽ ഉപരോധം ശക്തമാക്കുമ്പോൾ ഇന്ത്യയുമായുള്ള സൗഹൃദം റഷ്യയ്‌ക്ക് അനിവാര്യമാണ്.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഏത് തീരുമാനവും റഷ്യയ്‌ക്ക് നിർണായകമാണ്. ഐക്യരാഷ്ട്ര സഭയിലുൾപ്പെടെ റഷ്യയ്‌ക്കെതിരായ നിലപാടെടുക്കാൻ അമേരിക്ക ഇന്ത്യയ്‌ക്കു മേൽ ശക്തമായ സമ്മർദ്ദം ചെലുത്തി. യു എസ് നിലപാടിനൊപ്പം ഇന്ത്യയും ചേർന്നാൽ വലിയ തിരിച്ചടിയാകുമെന്ന് റഷ്യയ്‌ക്കറിയാം.റഷ്യയുമായി നല്ല ഉഭയകക്ഷി സഹകരണവും നയതന്ത്ര ബന്ധവും ഇന്ത്യയ്‌ക്കുണ്ട്.
2025ഓടെ റഷ്യയുമായുള്ള വ്യാപാരം 3000കോടി ഡോളറായി ഉയർത്താൻ ഇന്ത്യ കരാറുണ്ടാക്കി. ഇന്ത്യയ്ക്ക് അമേരിക്കയുടെ ഉപരോധഭീഷണിയിലും റഷ്യയുടെ എസ് 400 മിസൈൽ കവചം വാങ്ങാൻ 540 കോടി ഡോളറിന്റെ കരാറുണ്ട്. 60 ലക്ഷം എ.കെ - 203 കലാഷ്‌നിക്കോവ് റൈഫിളുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ 60 കോടി ഡോളറിന്റെ കരാറുണ്ട്. 2021 ൽ 18 ലക്ഷം ടൺ കൽക്കരിയാണ് റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തത്. റഷ്യയുടെ ഗ്യാസ് പ്രോമുമായി ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ പ്രതിവർഷം 25 ലക്ഷം ടൺ ദ്രവീകൃത പ്രകൃതി വാതകത്തിന് 20 വർഷത്തെ കരാർ 2018 ലാണ് ഒപ്പിട്ടത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സാങ്കേതിക സഹകരണം ഒരു ദശാബ്ദം കൂടി നീട്ടാൻ 2021 ഡിസംബർ 6 ന് ഡൽഹിയിൽ കരാർ ഒപ്പിട്ടു.അന്ന് ശാസ്ത്ര സങ്കേതിക നവീകരണം മുതൽ റെയിൽവേ വരെ 28 കരാറുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ഒപ്പിട്ടത്. ഇത്രയും ശക്തമായ ഒരു പങ്കാളി രാഷ്ട്രത്തെ പരിഗണിക്കാതിരിക്കാൻ റഷ്യയ്‌ക്കാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |