കീവ് : യുക്രെയിനിലെ രണ്ടു നഗരങ്ങളിൽ റഷ്യൻ സേന ആറു മണിക്കൂർ വെടിനിറുത്തൽ പ്രഖ്യാപിച്ചെങ്കിലും പലയിടത്തും ആക്രമണം തുടർന്നതിനാൽ രക്ഷാദൗത്യം ഫലപ്രദമായില്ല.
റഷ്യ വെടിനിറുത്തൽ ലംഘിച്ചെന്ന് യുക്രെയിനും രക്ഷാദൗത്യം യുക്രെയിൻ അനുവദിച്ചില്ലെന്ന് റഷ്യയും കുറ്റപ്പെടുത്തി.വെടിനിറുത്തൽ നടപ്പാക്കാതെ ചർച്ചയ്ക്കില്ലെന്ന് യുക്രെയിൻ പ്രസിഡന്റ് സെലൻസ്കി നിലപാടെടുത്തു. ഇന്നലെ നടക്കേണ്ടതായിരുന്ന മൂന്നാം സമാധാന ചർച്ച തിങ്കളാഴ്ചത്തേക്ക് മാറ്റി.
വെടിനിറുത്തൽ പ്രഖ്യാപനം ഇന്ത്യക്കാരിൽ പ്രതീക്ഷ ഉണർത്തിയിരുന്നു. ഇന്ത്യക്കാരടക്കമുള്ള വിദേശികളെ ഒഴിപ്പിക്കാൻ സുമിയിലേക്കും ഖാർകീവിലേക്കും 130 ബസുകൾ അയയ്ക്കുമെന്ന് റഷ്യ അറിയിച്ചിരുന്നു.എന്നാൽ, ഒഴിപ്പിക്കൽ നടന്നില്ല.
തെക്കു കിഴക്കൻ യുക്രെയിനിലെ തന്ത്രപ്രധാന തുറമുഖ നഗരമായ മരിയുപോൾ, കിഴക്കൻ നഗരമായ വോളനോവാഖ എന്നിവിടങ്ങളിലാണ് വെടിനിറുത്തൽ പ്രഖ്യാപിച്ചിരുന്നത്. ശനിയാഴ്‌ച രാവിലെ 10 മണി ( ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 12.30 ) മുതൽ ജനങ്ങളെ ഒഴിപ്പിക്കാനായിരുന്നു ധാരണ. മരിയുപോളിൽ റഷ്യൻ സേന ഷെല്ലാക്രമണം തുടർന്നതിനാൽ ഒഴിപ്പിക്കൽ മാറ്റിവച്ചെന്ന് നഗര കൗൺസിൽ വെളിപ്പെടുത്തി. റഷ്യൻ സൈന്യം വളഞ്ഞു നിൽക്കുന്ന മരിയുപോൾ നഗരത്തിൽ നാലരലക്ഷമാണ് ജനസംഖ്യ.കൊടും ശൈത്യത്തിൽ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചു. ഭക്ഷണ വിതരണം നിലച്ചു. മരുന്നും കിട്ടാനില്ല.
226 കിലോമീറ്റർ ഇടനാഴി
മരിയുപോൾ നഗരത്തിൽ നിന്നുള്ള സുരക്ഷാ ഇടനാഴി സാപ്പോറിഷ്യ വരെയാണ്. 226 കിലോമീറ്ററാണ് ദൂരം. ജനങ്ങൾ ഈ ഇടനാഴിയിലൂടെ പോകുമ്പോൾ വെടിനിറുത്തുമെന്നാണ് റഷ്യൻ സേന അറിയിച്ചിരുന്നത്. എന്നാൽ,ആക്രമണം തുടരുകയായിരുന്നു.
...........................
യുക്രെയിൻ നോ ഫ്ളൈ സോൺ ആയി മറ്റു രാജ്യങ്ങൾ പ്രഖ്യാപിച്ചാൽ യുദ്ധ പ്രഖ്യാപനമായി കരുതുമെന്ന് റഷ്യൻ പ്രസിഡന്റ് പുട്ടിൻ.
യുക്രെയിനിലെ ആണവനിലയങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ
അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് അടുത്തയാഴ്‌ച പോളണ്ടും റൊമേനിയയും സന്ദർശിക്കും.
ജീവകാരുണ്യ പ്രതിസന്ധി ചർച്ച ചെയ്യാൻ യു. എൻ രക്ഷാസമിതി യോഗം നാളെ
യുക്രെയിൻ പ്രസിഡന്റ് അമേരിക്കൻ സെനറ്റിനെ അഭിസംബോധന ചെയ്തു.
സുമിയിൽ കുടുങ്ങി 200 മലയാളികൾ
ന്യൂഡൽഹി: കിഴക്കൻ മേഖലയിലെ സുമിയിൽ 200ഒാളം മലയാളികൾ അടക്കം 700ഒാളം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയാണ്. ഖാർകീവ്, സുമി ഒഴികെയുള്ള മേഖലകളിലെ എല്ലാ വിദ്യാർത്ഥികളെയും മോചിപ്പിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.ഒരാഴ്ചയ്ക്കിടെ യുക്രെയിനിൽ നിന്ന് 10,000 വിദ്യാർത്ഥികളെയാണ് ഒഴിപ്പിച്ചത്.
1650 മലയാളികൾ തിരിച്ചെത്തി
യുക്രെയിനിൽ നിന്ന് 1650 മലയാളി വിദ്യാർത്ഥികളാണ് ഇന്നലെ വരെ ഡൽഹിയിലെത്തിയതെന്ന് കേരളാഹൗസ് റസിഡൻസ് കമ്മിഷണർ സൗരഭ് ജെയിൻ അറിയിച്ചു. ഇന്നലെ മാത്രം 540 കുട്ടികൾ എത്തി.ഇവരെ കേരള സർക്കാർ വാടകയ്‌ക്കെടുത്ത എയർഏഷ്യയുടെ 9 ചാർട്ടേഡ് വിമാനങ്ങളിലാണ് നാട്ടിലേക്ക് അയ്‌ക്കുന്നത്.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |