ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ഇന്ന് നടക്കും. 7 ന് പുറത്ത് വന്ന എക്സിറ്റ് പോളിന്റെ പശ്ചാത്തലത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ തന്ത്രങ്ങളുമായി രംഗത്തുണ്ട്. പ്രധാന രാഷ്ട്രീയ പാർട്ടികൾ അഞ്ച് സംസ്ഥാനങ്ങളിലും നേതാക്കൾക്ക് ചുമതല നല്കി. യു.പിയിൽ അമിത് ഷായ്ക്കും ധർമ്മേന്ദ്ര പ്രധാനുമാണ് ബി.ജെ.പിയുടെ ചുമതല.
ഗോവയിൽ തൂക്കുമന്ത്രി സഭയുണ്ടാകുമെന്ന പ്രവചനത്തെ തുടർന്ന് കോൺഗ്രസും ആം ആദ്മി പാർട്ടിയും സ്ഥാനാർത്ഥികളെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. അതേ സമയം യു.പിയിൽ ബി.ജെ.പി ഇ.വി.എം മെഷീനുകൾ മോഷ്ടിക്കുകയാണെന്നും എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും വെബ് കാമറകൾ വേണമെന്നും എസ്.പി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
എക്സിറ്റ് പോൾ ഫലം പുറത്ത് വന്നതിന് പിന്നാലെ ഗോവയിൽ ബി.ജെ.പിയും കോൺഗ്രസും തങ്ങളെ സമീപിച്ചതായി തൃണമൂൽ കോൺഗ്രസ് വെളിപ്പെടുത്തി. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറും മുൻ കേന്ദ്ര മന്ത്രി പി.ചിദംബരവും ഗോവയിലെത്തിയിട്ടുണ്ട്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഉത്തരാഖണ്ഡിൽ ബി.ജെ.പിയും കോൺഗ്രസും അതീവ ജാഗ്രതയിലാണ്. അഞ്ച് സംസ്ഥാനങ്ങളിലായി വോട്ടെണ്ണലിന് 50,000 ത്തോളം ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്. അഞ്ചിടത്തുമായി 650 നിരീക്ഷകരേയും തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |