മോസ്കോ:ഒരു വർഷത്തിലധികമായി കാണാതിരുന്ന റഷ്യൻ മോഡലിന്റെ മൃതദേഹം സ്യൂട്ട്കേസിനുള്ളിൽ കണ്ടെത്തി. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ നിരന്തരമായി വിമർശിച്ചതിലൂടെയാണ് ഗ്രെറ്റ വെഡ്‌ലർ (23) ശ്രദ്ധേയയാകുന്നത്. പണം സംബന്ധിച്ച തർക്കത്തിനിടെ മുൻ കാമുകൻ ദിമിത്രി കോറോവിനാണ് ഗ്രെറ്റയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന ദിമിത്രി കുറ്റസമ്മതം നടത്തി.
കൊല്ലപ്പെടുന്നതിന് കൃത്യം ഒരു വർഷം മുൻപാണ് ഗ്രെറ്റ പുട്ടിനേയും അദ്ദേഹത്തിന്റെ നയങ്ങളേയും ശക്തമായി വിമർശിച്ച് രംഗത്തെത്തിയത്. എതിർക്കുന്നവരേയും പ്രതിഷേധിക്കുന്നവരേയും ഇരുമ്പുകൈ ഉപയോഗിച്ച് പുട്ടിൻ അടിച്ചമർത്തുകയാണെന്നും അവർ ആരോപിച്ചു. പുട്ടിനെ ഗ്രെറ്റ മനോരോഗിയെന്ന് വിശേഷിപ്പിച്ചത് വൻ ജനശ്രദ്ധ നേടിയിരുന്നു.
ഗ്രെറ്റയെ കാണാതായതിന് പിന്നിൽ റഷ്യൻ സർക്കാരും ഇന്റലിജൻസ് ഏജൻസികളുമാണെന്ന് വരെ അന്താരാഷ്ട്ര തലത്തിൽ സംശയം ഉടലെടുത്തിരുന്നു.
സിനിമാക്കഥയെ വെല്ലും തിരക്കഥ
മോസ്കോയിൽ വച്ചായിരുന്നു കൊലപാതകം നടന്നത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതശരീരം മൂന്നു ദിവസം ഹോട്ടൽമുറിക്കുള്ളിൽ സൂക്ഷിച്ചു. ഈ മുറിക്കുള്ളിൽ തന്നെയാണ് ദിമിത്രിയും താമസിച്ചത്. പിന്നീട് ദിമിത്രി ഗ്രെറ്റയുടെ മൃതദേഹം ഒരു സ്യൂട്ട്കേസിനുള്ളിലാക്കി 450 കിലോമീറ്റർ അകലെയുള്ള റഷ്യൻ മേഖലയായ ലിപെറ്റ്സ്കിൽ എത്തിച്ച ശേഷം അവിടെ പാർക്ക് ചെയ്തിരുന്ന ഉപേക്ഷിച്ച നിലയിലുള്ള കാറിന്റെ ഡിക്കിയിൽ ഉപേക്ഷിച്ചു. ഒരു വർഷത്തോളം മൃതദേഹം കാറിൽ കിടന്നു. കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം പരിശോധനകൾക്ക് ശേഷമാണ് ഗ്രെറ്റയുടേതാണെന്ന് സ്ഥിരീകരിച്ചത്.
ആളുകൾക്ക് സംശയമുണ്ടാകാതിരിക്കാനായി അവരുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ അവരുടെ പഴയ ചിത്രങ്ങൾ ദിമിത്രി ഇടയ്ക്കിടെ പോസ്റ്റ് ചെയ്തിരുന്നു. ഒരു വർഷത്തോളം ഇത് തുടർന്നു.
എന്നാൽ, ഗ്രെറ്റയുടെ ഉറ്റസുഹൃത്തും യുക്രെയിൻ സ്വദേശിയുമായ എവ്ജീനി ഫോസ്റ്റർക്ക് ഉടലെടുത്ത സംശയമാണ് കേസ് തെളിയാൻ കാരണം. ഗ്രെറ്റയെ കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹമാണ് മോസ്കോയിൽ കേസ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |