ജനീവ: ഇസ്രയേലിൽ പുതിയ വകഭേദം കണ്ടെത്തിയതോടെയും പുതിയ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലും ജാഗ്രത പുറപ്പെടുവിപ്പിച്ച് ലോകാരോഗ്യസംഘടന. ലോകത്ത് കൊവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും ചിലയിടങ്ങളിലെ വർദ്ധനവ് ഗുരുതര പ്രശ്നത്തിലേക്ക് നയിക്കുമെന്ന് ഡബ്ലിയു.എച്ച്.ഒ മുന്നറിയിപ്പ് നൽകി. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം, കഴിഞ്ഞയാഴ്ച മുതൽ വീണ്ടും കൊവിഡ് വർദ്ധിക്കാൻ തുടങ്ങിയെന്നാണ് സൂചന. 11 ദശലക്ഷം കേസുകളും 43,000 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണം മുൻപത്തെ ആഴ്ച്ചയേക്കാൾ 8% വർദ്ധിച്ചതായി ഡബ്ലിയു.എച്ച്.ഒ ചൂണ്ടിക്കാട്ടി.
ഒമിക്രോണിന്റെയും ഉപവിഭാഗമായ ബിഎ.2വിന്റെയും അതിതീവ്ര വ്യാപനമാണ് വർദ്ധനവിന് കാരണം.
പൊതുജനാരോഗ്യത്തിലും സാമൂഹിക നടപടികളിലും വരുത്തിയ വീഴ്ചയും രോഗബാധ വർദ്ധിപ്പിച്ചു. ചില രാജ്യങ്ങളിൽ കേസുകൾ കുറയുമ്പോഴും ആഗോളതലത്തിൽ വർദ്ധനവ് രേഖപ്പെടുത്തുകയാണ്. ഇതിനർത്ഥം നാം ഇപ്പോൾ കാണുന്ന കേസുകൾ മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നാണ്.– സംഘടന തലവൻ ടെഡ്രോസ് അദാനം ഗെബ്രിയേസിസ് പറഞ്ഞു.
നിയന്ത്രണങ്ങൾ നീക്കി രാജ്യങ്ങൾ : ചിലയിടങ്ങളിൽ ആശങ്ക
ചൈനയിലും ഹോങ്കോംഗിലും ഒമിക്രോൺ പ്രതിസന്ധി ഉയർത്തുന്നതിനിടെ ജപ്പാൻ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ കൊവിഡ് നിയന്ത്രണങ്ങൾ അവസാനിപ്പിക്കാനുള്ള നടപടി തുടങ്ങി. തിങ്കളാഴ്ച മുതൽ ജപ്പാനിലെ നിയന്ത്രണങ്ങൾ മുഴുവൻ എടുത്തുകളയും. പാകിസ്ഥാനിൽ എല്ലാ നിയന്ത്രണങ്ങളും നീക്കിയെങ്കിലും കുത്തിവയ്പ് എടുക്കാത്തവർക്ക് ഇതു ബാധകമല്ല.
അതേസമയം, കൂടുതൽ ചികിത്സാ സൗകര്യം ഒരുക്കുവാനുള്ള ശ്രമത്തിലാണ് ചൈനയും ഹോങ്കോംഗും.
2 വർഷം കൊവിഡിനെ അകറ്റിനിറുത്തിയെങ്കിലും അഞ്ചാം തരംഗം തടയാൻ ഹോങ്കോംഗിന് സാധിച്ചില്ല.
ആശുപത്രികളിൽ കൊവിഡ് രോഗികൾ നിറഞ്ഞിരിക്കുകയാണ്. പടിഞ്ഞാറൻ പസിഫിക് മേഖലയിലും ആഫ്രിക്കയിലുമാണ് വലിയ വർദ്ധന. ബ്രിട്ടനിലും ഫ്രാൻസിലും നേരിയ വർദ്ധനയുണ്ട്.
ഇസ്രയേലിൽ പുതിയ വകഭേദം
ഇസ്രയേലിൽ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തതോടെ ആശങ്കയിലാണ് ലോകം. ബെൻ ഗുറിയോൻ എയർപോർട്ടിലെത്തിയ കൗമാരക്കാരായ രണ്ട് യാത്രക്കാർക്ക് നടത്തിയ പി.സി.ആർ പരിശോധനയിലൂടെയാണ് പുതിയ വകഭേദം കണ്ടെത്തിയത്. രോഗലക്ഷണങ്ങൾ ഭീകരമല്ലാത്തതിനാൽ ഇവർക്ക് ചികിത്സ ആവശ്യമായി വന്നിട്ടില്ല. അതേസമയം, പുതിയ വകഭേദത്തിന്റെ വരവ് ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. അവയുടെ സവിശേഷതകൾ നോക്കാം.
രണ്ട് വകഭേദങ്ങൾ ചേർന്നത്
ഒമിക്രോൺ വകഭേദമാണ് വീണ്ടും ലോകത്ത് കൊവിഡ് വ്യാപനം വർദ്ധിപ്പിച്ചത്. ഒമിക്രോണിന്റെ ഉപവകഭേദങ്ങളായ ബിഎ.1ഉം ബിഎ. 2വും ചേർന്നതാണ് പുതിയ വകഭേദം. ഇതിന് പേര് നൽകിയിട്ടില്ല.ഇതിനുമുൻപും ഇത്തരത്തിൽ ഹൈബ്രിഡ് വകഭേദങ്ങൾ കണ്ടെത്തിയിരുന്നു. ഡെൽറ്റയും ഒമിക്രോണും ചേർന്ന് രൂപപ്പെട്ട 'ഡെൽറ്റാക്രോൺ ഇതിന് ഉദാഹരണമാണ്.
രോഗ
ലക്ഷണങ്ങൾ
പനി, തലവേദന, മാംസപേശികളുടെ തളർച്ച. ഇവയെല്ലാം ചെറിയ രീതിയിൽ അനുഭവപ്പെടും. ഇതിന് പ്രത്യേക ചികിത്സയുടെ
ആവശ്യമില്ലെന്നാണ് ആരോഗ്യവിദഗ്ദ്ധരും അഭിപ്രായപ്പെട്ടത്.
ഉറവിടം
വകഭേദത്തിന്റെ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് ഇസ്രയേൽ ആരോഗ്യമന്ത്രാലയം അറിയിച്ചു. വിമാനം കയറുന്നതിന് മുൻപ് തന്നെ വൈറസ് ബാധിച്ചിരിക്കാം.
എത്രമാത്രം
ആശങ്കാജനകം ?
പുതിയ വകഭേദം ആശങ്കയുയർത്തുന്നില്ലെന്നാണ് ഇസ്രയേൽ ആരോഗ്യവിദഗ്ദ്ധരുടെ കണ്ടെത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |