അപീയ : പ്രാദേശികതലത്തിൽ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യവ്യാപക ലോക്ക്ഡൗൺ പ്രഖ്യാപിച്ച് പസഫിക് ദ്വീപ് രാഷ്ട്രമായ സമോവ. കഴിഞ്ഞ രണ്ട് വർഷമായി ലോകം കൊവിഡിന് മുന്നിൽ വിറങ്ങലിച്ച് നിന്നപ്പോഴും തദ്ദേശീയമായി ഒരൊറ്റ കേസ് പോലുമില്ലാതെ സമോവ കടന്നുപോയിരുന്നു. സമോവയിലെ ഉപോലു ദ്വീപിലാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കടൽ, വ്യോമ മാർഗങ്ങളിലുള്ള അന്താരാഷ്ട്ര യാത്രകൾ സമോവയിൽ നിറുത്തിവച്ചു.
ഇന്നലെ ആരംഭിച്ച ലോക്ക്ഡൗൺ നാല് ദിവസത്തേക്കാണ് നടപ്പാക്കുന്നത്. സമീപ ദ്വീപായ ഫിജിയിലേക്ക് യാത്ര തിരിക്കാനൊരുങ്ങിയ 29കാരിയ്ക്കാണ് കൊവിഡ് പോസിറ്റീവായത്. അധികൃതർ നിലവിൽ ഇവരുടെ സമ്പർക്ക ലിസ്റ്റ് തയാറാക്കുന്ന ജോലികളിലാണ്. യുവതി നിലവിൽ ഐസൊലേഷനിലാണ്. അവശ്യസേവനങ്ങൾ ഒഴികെ മറ്റെല്ലാത്തിനും നിരോധനമുണ്ട്. സ്കൂളുകൾ അടച്ചു. പൊതുസ്ഥലത്ത് കൂട്ടംകൂടുന്നത് നിരോധിച്ചു. ആളുകൾ വാക്സിനേഷൻ കാർഡുകൾ കൈയ്യിൽ കരുതുകയും മാസ്ക് ധരിക്കുകയും വേണം. സമോവയിലെ ജനസംഖ്യയുടെ 90 ശതമാനം പേരും പൂർണ വാക്സിനേറ്റഡ് ആണ്.
സമോവയിൽ ഇത് രണ്ടാം തവണയാണ് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്. ജനുവരിയിൽ ഓസ്ട്രേലിയയിൽ നിന്നെത്തിയ ഒരു യാത്രക്കാരനിൽ കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. അതേ സമയം, 2020 നവംബറിലാണ് സമോവയിലേക്ക് വിദേശത്ത് നിന്നെത്തിയ ഒരു വ്യക്തിയിൽ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചത്. സമാനരീതിയിൽ 40 ലേറെ കേസുകളും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |