ബീജിംഗ് : 132 പേരുമായി പറന്ന ചൈനീസ് യാത്രാ വിമാനം ദക്ഷിണ ചൈനയിലെ വനപ്രദേശത്തെ മലയിൽ തകർന്നു വീണു. കുൻമിംഗിൽ നിന്ന് ഗ്വാംഗ്ഷൂവിലേക്ക് പുറപ്പെട്ട ദ ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിംഗ് വിമാനമാണ് ഗ്വാംഗ്ഷി പ്രവിശ്യയിൽ വച്ച് തീപിടിച്ച് തകർന്ന് വീണത്. 123 യാത്രക്കാരും 9 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
വിദേശി യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നില്ലെന്നാണ് സൂചന. പറക്കുന്നതിനിടെ പെട്ടെന്ന് നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ഒരു മണിക്കൂറിലധികം സഞ്ചരിച്ച ശേഷം ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് ഗ്വാംഗ്ഷിയിലെ വുഷൂവിലെ കുന്നിൻ പ്രദേശത്താണ് തകർന്നു വീണത്. അപകട സമയം ഇവിടെ മേഘാവൃതമായ കാലാവസ്ഥയായിരുന്നെങ്കിലും കാഴ്ച പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. 29,100 അടി ഉയരത്തിൽ നിന്ന് വീഴുകയായിരുന്നു വിമാനം.
വിമാന തകർന്നു വീണതിനെ തുടർന്ന് മലനിരകളിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയ ശേഷമാണ് തെരച്ചിൽ തുടങ്ങിയത്. ചൈനീസ് ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള ദ ചൈന ഈസ്റ്റേൺ രാജ്യത്തെ ഏറ്റവും വലിയ മൂന്ന് വിമാന കമ്പനികളിലൊന്നാണ്. ചൈന സതേൺ, എയർ ചൈന എന്നിവയാണ് മറ്റുള്ളവ. അപകടത്തിൽ ചൈനയിലെ സിവിൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചു. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |