SignIn
Kerala Kaumudi Online
Tuesday, 16 April 2024 5.15 PM IST

മരിയുപോളിനായി പോരാട്ടം... ആയുധം താഴെവയ്ക്കണമെന്ന് റഷ്യ, കീഴടങ്ങില്ലെന്ന് യുക്രെയിൻ

ukraine

കീവ് : അധിനിവേശത്തിന്റെ 26ാം ദിനമായ ഇന്നലെ തുറമുഖ നഗരമായ മരിയുപോൾ പിടിച്ചെടുക്കാൻ ശക്തമായ പോരാട്ടം നടത്തി റഷ്യ. പ്രാദേശിക സമയം ഇന്നലെ പുലർച്ചെ 5 മണിക്ക് മുന്നേ മരിയുപോളിലെ യുക്രെയിൻ സേന ആയുധംവച്ച് കീഴടങ്ങണമെന്ന് റഷ്യ അന്ത്യശാസനം നൽകിയെങ്കിലും കീഴടങ്ങില്ലെന്ന് യുക്രെയിൻ വ്യക്തമാക്കി . പ്രതിരോധനിര ആയുധം താഴെവയ്ക്കാൻ തയാറായാൽ സിവിലിയൻമാരെയും സൈനികരെയും നഗരത്തിൽ നിന്ന് ഒഴിപ്പിക്കാൻ അനുവദിക്കുമെന്ന് റഷ്യ അവകാശപ്പെട്ടിരുന്നു.

ആയിരക്കണക്കിന് പേർ ഇപ്പോഴും മരിയുപോളിൽ കുടുങ്ങിക്കിടക്കുന്നതായും ഓരോ പത്ത് മിനിറ്റിലും ഇവിടെ റഷ്യ ബോംബാക്രമണം നടത്തുന്നുവെന്നും മേയർ പറയുന്നു. കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണമോ വെള്ളമോ വൈദ്യുതിയോ പോലും ആവശ്യത്തിന് ലഭിക്കാത്ത സ്ഥിതിയാണ്.

അതേ സമയം, കീവിൽ വീടുകൾക്കും ഷോപ്പിംഗ് സെന്ററിനും നേരെ റഷ്യ നടത്തിയ ആക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം, ഇന്നലെ രാത്രി 8 മുതൽ ബുധനാഴ്ച രാവിലെ 7 വരെ കീവിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ചെർണീവിൽ ഷെല്ലാക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടു. സൈറ്റോമയർ നഗരത്തിലെ വ്യോമാക്രമണത്തിൽ 3 പേർക്ക് പരിക്കേറ്റു. 13 കെട്ടിടങ്ങൾ തകർന്നു. ഖേഴ്സണിൽ പ്രതിഷേധക്കാർക്ക് നേരെ റഷ്യൻ സേന വെടിയുതിർത്തെന്ന് റിപ്പോർട്ടുണ്ട്. നിരവധി പേർക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം.

പടിഞ്ഞാറൻ നഗരമായ റിവനിൽ യുക്രെയിന്റെ സൈനിക കേന്ദ്രം തങ്ങളുടെ ക്രൂസ് മിസൈലുകൾ തകർത്തെന്ന് റഷ്യ അറിയിച്ചു. അതേ സമയം, യുക്രെയിനിലെ കെമിക്കൽ വ്യവസായ കേന്ദ്രങ്ങൾക്ക് നേരെ തങ്ങൾ ആക്രമണം നടത്തിയിട്ടില്ലെന്ന് റഷ്യ വ്യക്തമാക്കി. സുമിയിലെ നോവോസെലിസ്യ, വെർഖോന്യ സൈറോവറ്റ്ക ഗ്രാമങ്ങളിൽ ഇന്നലെ അമോണിയ ചോർച്ച റിപ്പോർട്ട് ചെയ്തിരുന്നു. സമീപത്തെ ഒരു കെമിക്കൽ പ്ലാന്റിൽ നിന്നാണ് അമോണിയ ചോർന്നത്. ചോർച്ചയുടെ കാരണം വ്യക്തമല്ല.

ഒഡേസയിൽ ജനവാസ കേന്ദ്രങ്ങളിൽ ഉൾപ്പെടെ ഇന്നലെ റഷ്യൻ ആക്രമണം നടന്നെന്ന് മേയർ പറഞ്ഞു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അതേ സമയം, മരിയുപോളിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ഒരാഴ്ചയിൽ കൂടുതൽ വേണ്ടി വന്നേക്കാമെന്ന് കിഴക്കൻ യുക്രെയിനിലെ വിമത നേതാക്കൾ പറഞ്ഞു.

യുക്രെയിനിൽ ഇതുവരെ 925 സിവിലിയൻമാർ കൊല്ലപ്പെട്ടെന്ന് യു.എൻ അറിയിച്ചു. അസോവ് കടൽ, കരിങ്കടൽ തീരത്തെ തങ്ങളുടെ തുറമുഖങ്ങളെല്ലാം താത്കാലികമായി അടച്ചിട്ടിരിക്കുകയാണെന്ന് യുക്രെയിൻ അറിയിച്ചു.

അതേ സമയം, ഓൺലൈനായി നടക്കുന്ന യുക്രെയിൻ - റഷ്യ സമാധാന ചർച്ചകൾ ഇന്നലെ പുനരാരംഭിച്ചു. ഈ ആഴ്ച നടക്കുന്ന തന്റെ യൂറോപ്യൻ പര്യടനത്തിനിടെ പോളണ്ടിൽ സന്ദർശനം നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. ബുധനാഴ്ചയാണ് നാറ്റോ, ജി 7 നേതാക്കളുമായള്ള ചർച്ചകൾക്കായി ബൈഡൻ യൂറോപ്പിലേക്ക് പുറപ്പെടുക. കീവിലേക്ക് ഈ ആഴ്ച നയതന്ത്ര ഉദ്യോഗസ്ഥരെ അയച്ചേക്കുമെന്ന് സ്ലോവേനിയ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.