വാഷിംഗ്ടൺ: യുക്രെയിൻ വിഷയത്തിൽ തങ്ങളുടെ പ്രധാന സഖ്യ കക്ഷികളിലൊരാളായ ഇന്ത്യയുടെ നിലപാട് ചാഞ്ചാട്ടമുള്ളതാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഇന്ത്യൻ നിലപാട് ദൃഢതയില്ലാത്തതാണെന്ന് ബൈഡൻ പറഞ്ഞു. വൈറ്റ്‌ഹൗസിൽ നടന്ന അമേരിക്കൻ വ്യവസായ പ്രമുഖരുടെ യോഗത്തിനിടെയാണ് ബൈഡന്റെ പരാമർശം.
യു.എസ്, ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ നാല് രാജ്യങ്ങൾ ഉൾപ്പെടുന്ന ക്വാഡ് സഖ്യകക്ഷികളിൽ ഇന്ത്യ ഒഴികെ ബാക്കിയെല്ലാവരും റഷ്യക്കെതിരെ ഉറച്ച നിലപാട് സ്വീകരിച്ചെന്നും ബൈഡൻ കുറ്റപ്പെടുത്തി.
തങ്ങളുടെ പൗരന്മാരുടെ സുരക്ഷയ്ക്ക് മാത്രമാണ് ഇന്ത്യയുടെ മുൻഗണന. യുക്രെയിനിൽ നിന്ന് സ്വന്തം പൗരന്മാരെ ഒഴിപ്പിക്കുന്നതിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചത്. റഷ്യ - യുക്രെയിൻ സംഘർഷ പരിഹാരത്തിനായി സമാധാന ചർച്ചകൾ നടത്തണമെന്ന് ഇന്ത്യ എല്ലാ വേദികളിലും ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഇന്ത്യ റഷ്യക്കെതിരെ ഉപരോധങ്ങളൊന്നും ഏർപ്പെടുത്തിയില്ല. മാത്രമല്ല, ഐക്യരാഷ്ട്ര സഭയിൽ റഷ്യയ്ക്കെതിരെയുള്ള വോട്ടെടുപ്പിൽ പങ്കെടുക്കാൻ വിസമ്മതിക്കുകയും ചെയ്തുവെന്നും ബൈഡൻ പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് വ്ലാിമിർ പുട്ടിനെതിരെ ശബ്ദമുയർത്താനും റഷ്യക്കെതിരെ ഉപരോധങ്ങളേർപ്പെടുത്തി പ്രതിഷേധം അറിയിക്കാനും യു.എസിനൊപ്പം നിന്ന നാറ്റോ, യൂറോപ്യൻ യൂണിയൻ, മറ്റ് ഏഷ്യൻ രാജ്യങ്ങൾ എന്നിവയെ ബൈഡൻ അഭിനന്ദിച്ചു. പുട്ടിൻ നാറ്റോയെ വിഭജിക്കാൻ ശ്രമിച്ചെങ്കിലും നാറ്റോ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഐക്യത്തോടെ ശക്തിപ്പെടുകയാണ് ചെയ്തത് ബൈഡൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |