ബീജിംഗ് : തിങ്കളാഴ്ച ദക്ഷിണ ചൈനയിലെ ഗ്വാംഗ്ഷി പ്രവിശ്യയിൽ വുഷൂവിലെ കുന്നിൻ പ്രദേശത്ത് 132 പേരുമായി തകർന്നു വീണ ദ ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിംഗ് 737 എം.യു 5735 വിമാനത്തിലെ യാത്രക്കാരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. വിമാനത്തിന്റെ എൻജിൻ അവശിഷ്ടങ്ങളും ഇന്നലെ ലഭിച്ചു. അപകടത്തിൽ ജീവനോടെ ആരെയും കണ്ടെത്തിയിട്ടില്ല. എന്നാൽ, എത്ര മൃതദേഹങ്ങൾ കണ്ടെത്തിയെന്നത് സംബന്ധിച്ച വിവരങ്ങൾ ചൈനീസ് ഭരണകൂടം ഇനിയും പുറത്തുവിട്ടിട്ടില്ല.
അപകടത്തിന് തൊട്ടുമുന്നേ അസാമാന്യ വേഗതയിൽ സഞ്ചരിച്ച വിമാനം പെട്ടന്ന് കുത്തനെ താഴേക്ക് പതിക്കാനുള്ള കാരണം വ്യക്തമല്ല. കഴിഞ്ഞ ദിവസം ലഭിച്ച കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ നിന്ന് ഇതിന്റെ സൂചന ലഭിക്കുമെന്നാണ് പ്രതീക്ഷ. പുറമേ കേടുപാടുണ്ടെങ്കിലും ഇതിലെ ഇന്റേണൽ റെക്കോർഡുകൾ സുരക്ഷിതമാണെന്നാണ് വിവരം.
വിമാനത്തിന്റെ പാതയിൽ കാലാവസ്ഥാപരമായതോ മറ്റേതെങ്കിലും തരത്തിലെയോ അപകടങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഫ്ലൈറ്റ് ഡേറ്റ റെക്കോർഡറിനായുള്ള തെരച്ചിൽ തുടരുകയാണ്.
123 യാത്രക്കാരും 9 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. കത്തിക്കരിഞ്ഞ നിലയിലുള്ള വിമാനത്തിന്റെ അവശിഷ്ടങ്ങളുടെയും യാത്രക്കാരുടെ ബാഗുകളുടെയും മറ്റ് വസ്തുക്കളുടെയും ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 01.11 ഓടെ കുൻമിംഗിൽ നിന്ന് പുറപ്പെട്ട വിമാനം ഉച്ചതിരിഞ്ഞ് 3.05 ന് ഗ്വാംഗ്‌ഷൂവിൽ ലാൻഡ് ചെയ്യേണ്ടതായിരുന്നു. എന്നാൽ, 2.22ന് ശേഷം ഗ്വാംഗ്ഷിയിലെ വനമേഖലയ്ക്ക് മുകളിൽവച്ച് 29,100 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ച് തീപിടിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |