സോൾ : ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് ഉത്തര കൊറിയ. ഉത്തര കൊറിയ നിരോധിത ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം നടത്തിയെന്ന് ജപ്പാനീസ് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മിസൈലിന്റെ പ്രഹരശേഷിയടക്കം വ്യക്തമാക്കി ഉത്തര കൊറിയ രംഗത്തെത്തിയിരിക്കുന്നത്.
വ്യാഴാഴ്ച നടന്ന ' ഹ്വാസോംഗ് 17 " എന്ന ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വിജയകരമായിരുന്നതായി ഉത്തര കൊറിയൻ ദേശീയ മാദ്ധ്യമമാണ് പുറത്തുവിട്ടത്. പോഗ്യോംഗ് വിമാനത്താവളത്തിലെ മൊബൈൽ ലോഞ്ചറിൽ നടന്ന വിക്ഷേപണം ഭരണാധികാരിയായ കിം ജോംഗ് ഉൻ നേരിട്ട് കണ്ട് വിലയിരുത്തി. വിക്ഷേപണത്തിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
' ആണവയുദ്ധത്തിനെതിരെയുള്ള ശക്തമായ പ്രതിരോധം " എന്നാണ് ഒന്നിൽ കൂടുതൽ ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള മിസൈലിനെ ഉത്തര കൊറിയ വിശേഷിപ്പിച്ചത്. 2017ന് ശേഷം ഉത്തര കൊറിയ നടത്തുന്ന ഏറ്റവും വലിയ മിസൈൽ പരീക്ഷണം ആണിത്. അമേരിക്ക മുഴുവൻ പ്രഹര പരിധിയിൽ വരുന്ന മിസൈലിനെ ' മോൺസ്റ്റർ " എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. 13,000 കിലോമീറ്ററിൽ കൂടുതലാണ് ഹ്വാസോംഗ് 17ന്റെ ദൂരപരിധി എന്നാണ് റിപ്പോർട്ട്. മിസൈൽ 6,000 കിലോമീറ്റർ ഉയരത്തിൽ 1,100 കിലോമീറ്റർ ദൂരത്തിൽ പറന്നതായും ശേഷം ജപ്പാന് സമീപം പടിഞ്ഞാറൻ കടലിൽ പതിച്ചെന്നും ജപ്പാനീസ് അധികൃതർ അറിയിച്ചിരുന്നു.
അതേ സമയം, വിലക്കുകൾ മറികടന്നുള്ള മിസൈൽ പരീക്ഷണത്തിന് പിന്നാലെ മിസൈൽ പരീക്ഷണവുമായി ബന്ധപ്പെട്ട ഉത്തര കൊറിയയിലെ ഒരു പൗരനും ഒരു സ്ഥാപനത്തിനും യു.എസ് ഉപരോധം ഏർപ്പെടുത്തി. മിസൈൽ പദ്ധതിയിലേക്ക് വസ്തുക്കൾ കൈമാറിയതിനാണ് ഉപരോധം. രണ്ട് റഷ്യൻ സ്ഥാപനങ്ങളും ഒരു റഷ്യൻ പൗരനും ഉപരോധ പട്ടികയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |