കീവ് : അധിനിവേശം 30 ദിനങ്ങൾ പിന്നിടുമ്പോഴും റഷ്യയ്ക്ക് മുന്നിൽ കീഴടങ്ങാൻ തയാറാകാതെ യുക്രെയിൻ. തലസ്ഥാനമായ കീവിൽ യുക്രെയിൻ ശക്തമായ തിരിച്ചടി നടത്തുന്നതായി യു.കെ ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു. കീവിന് കിഴക്ക് 35 കിലോമീറ്റർ പരിധിയിൽ വരെയുള്ള നഗരങ്ങളും പ്രതിരോധ സംവിധാനങ്ങളും യുക്രെയിൻ സൈന്യം വീണ്ടും തിരിച്ചുപിടിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
മരിയുപോളിൽ സ്ഥിതി രൂക്ഷമായി തുടരുകയാണ്. മാർച്ച് 16ന് മരിയുപോളിൽ 1,300ലേറെ പേർ അഭയംപ്രാപിച്ചിരുന്ന തിയേറ്ററിന് നേരെ നടന്ന റഷ്യൻ വ്യോമാക്രമണത്തിൽ 300 പേർ കൊല്ലപ്പെട്ടതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. ഇവിടെ അവശിഷ്ടങ്ങൾക്കിടെ ഇപ്പോഴും തെരച്ചിൽ തുടരുന്നുണ്ട് എന്നാണ് വിവരം. ദൃക്‌സാക്ഷികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മരണ സംഖ്യ 300 ഓളമാണെന്ന നിഗമനത്തിലെത്തിയതെന്ന് അധികൃതർ പറഞ്ഞു.
200 ഓളം മൃതദേഹങ്ങളെ വഹിക്കാൻ ശേഷിയുള്ളത്ര കൂറ്റൻ കൂട്ടശവമാടങ്ങളാണ് മരിയുപോളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വടക്ക് കിഴക്കൻ ഖാർക്കീവിലെ ക്ലിനിക്കിന് നേരെ നടന്ന ഷെല്ലാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. വടക്കൻ നഗരമായ ചെർണീവ് റഷ്യൻ സൈന്യത്താൽ ചുറ്റപ്പെട്ട് ഒറ്റപ്പെട്ട നിലയിലാണ്.
നിപ്രോയിൽ റഷ്യൻ വ്യോമാക്രമണത്തിൽ തകർന്ന സൈനിക യൂണിറ്റിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. രണ്ട് റഷ്യൻ മിസൈലുകളാണ് ഇവിടെ പതിച്ചത്. ആളപായമുണ്ടോ എന്ന് വ്യക്തമല്ല. ലുഹാൻസ്കിൽ ഷെല്ലാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. തെക്കൻ മൈക്കൊലൈവിൽ ഷെല്ലാക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. രാജ്യത്ത് ഇതുവരെ 135 കുട്ടികൾ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും 184 പേർക്ക് പരിക്കേറ്റതായും യുക്രെയിൻ പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫീസ് അറിയിച്ചു.
കീവിൽ നിന്ന് സിവിലിയൻമാരുമായി ഇവാനോ - ഫ്രാൻകിവ്സ്കിലേക്ക് പുറപ്പെട്ട ട്രെയിന് നേരെയും റഷ്യൻ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുണ്ട്. ട്രെയിനിന്റെ ഏതാനും ജനാലകൾ തകർന്നു. സുമിയിൽ റഷ്യൻ ആക്രമണത്തിൽ വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ടതായി യുക്രെയിൻ ആരോപിച്ചു.
കീവിന് സമീപം കാലൈനിവ്ക ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സൈനിക ഇന്ധന സംഭരണ കേന്ദ്രം തകർത്തെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ഈഗർ കൊനെഷെൻകോവ് പറഞ്ഞു. പ്രാദേശിക സമയം, വ്യാഴാഴ്ച വൈകിട്ടോടെ കടലിൽ നിന്ന് വിക്ഷേപിച്ച കാലിബർ ക്രൂസ് മിസൈലുകളാണ് രാജ്യത്തെ ഏറ്റവും വലിയ സൈനിക ഇന്ധന സംഭരണ കേന്ദ്രത്തെ തകർത്തതെന്ന് ഈഗർ വ്യക്തമാക്കി.
അതേ സമയം, യുക്രെയിനിൽ റഷ്യ നിരോധിത ഫോസ്ഫറസ് ബോംബുകൾ ഉപയോഗിക്കുന്നുവെന്ന പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുടെ ആരോപണം ക്രെംലിൻ വക്താവ് ഡിമിട്രി പെസ്കൊവ് തള്ളി.
അധിനിവേശം തുടങ്ങിയ നാൾ മുതൽ റഷ്യ 1,200 ലെറ ക്രൂസ് മിസൈലുകൾ രാജ്യത്തേക്ക് വിക്ഷേപിച്ചെന്നും എന്നാൽ ഇതിൽ 59 ശതമാനവും ലക്ഷ്യസ്ഥാനത്ത് പൊട്ടിത്തെറിക്കാതെ പോവുകയോ തങ്ങൾ വെടിവച്ച് വീഴ്ത്തുകയോ ചെയ്തെന്ന് യുക്രെയിൻ സൈന്യം അറിയിച്ചു.
25 റഷ്യൻ പൗരന്മാർക്ക് കൂടി ജപ്പാൻ ഇന്നലെ ഉപരോധം ഏർപ്പെടുത്തി. 81 സ്ഥാപനങ്ങളിലേക്കുള്ള കയറ്റുമതിയും നിരോധിച്ചു. ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോയ്ക്കും കുടുംബാംഗങ്ങൾക്കും ഓസ്ട്രേലിയ ഉപരോധം ഏർപ്പെടുത്തി. റഷ്യൻ ദേശീയ മാദ്ധ്യമമായ ആർ.ടിയിലെ എഡിറ്റർമാർ ഉൾപ്പെടെ 22 റഷ്യൻ പൗരന്മാരെയും ഉപരോധ പട്ടികയിൽപ്പെടുത്തി.
റഷ്യൻ സെൻട്രൽ ബാങ്കിന്റെ അന്താരാഷ്ട്ര സ്വർണ ശേഖരം ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ വ്യാഴാഴ്ച ചേർന്ന് ജി 7 യോഗം തീരുമാനിച്ചിരുന്നു. യൂറോപ്പിലെ റഷ്യൻ പ്രകൃതിവാതക ഉപയോഗം കുറയ്ക്കുന്നതിനുള്ള പുതിയ മാർഗങ്ങളും യോഗം അംഗീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |