SignIn
Kerala Kaumudi Online
Friday, 19 April 2024 3.36 PM IST

ജീവൻ ബലി നൽകാമെന്ന് പ്രഖ്യാപനം,​ വൈകാരിക തന്ത്രം മെനഞ്ഞ് ഇമ്രാൻ

imran

റാലിയിൽ രാജിപ്രഖ്യാപനം മിണ്ടിയില്ല, സൈന്യത്തിന് വിമർശനം

ഇസ്ലാമബാദ്: പാകിസ്ഥാനുവേണ്ടി തന്റെ ജീവനും ഭരണവും ബലിനൽകാൻ തയ്യാറാണെന്നും, രാജ്യത്തെ കൊള്ളയടിച്ച ക്രിമിനലുകളോട് പൊറുക്കില്ലെന്നും പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചു. പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഇന്ന് അവതരിപ്പിക്കാനിരിക്കെ,​ അവസാന കച്ചിത്തുരുമ്പ് എന്ന നിലയിൽ ജനലക്ഷങ്ങളെ അണിനിരത്തിയ കൂറ്റൻ റാലിയിലാണ് വൈകാരിക പ്രഖ്യാപനം. ഇന്നലെ വൈകിട്ട് ഇസ്ലാമബാദിലെ പരേഡ് ഗ്രൗണ്ടിൽ ഇമ്രാന്റെ പാർട്ടിയായ പി.ടി.ഐ നടത്തിയ റാലിയിൽ ഇരുപതുലക്ഷം പേരെങ്കിലും പങ്കെടുത്തെന്നാണ് കണക്ക്.

അഴിമതിക്കാരായ വെള്ളക്കോളർ ക്രിമിനലുകൾ കൊള്ളയടിച്ചാണ് പാകിസ്ഥാൻ ദരിദ്രമായതെന്ന് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്,​ മുൻ പ്രസിഡന്റുമാരായ അസീഫ് അലി സർദ്ദാരി,​ പർവേസ് മുഷാറഫ് എന്നിവരെ പരോക്ഷമായി പരാമർശിച്ച് ഇമ്രാൻ പറഞ്ഞു. മൂന്ന് തുരപ്പന്മാർ മുപ്പതുവർഷം ഈ രാജ്യത്തെ കൊള്ളയടിച്ചു. പ്രതിസന്ധിയിൽ തന്നെ കൈവിട്ട പട്ടാളത്തെയും ഇമ്രാൻ വിമർശിച്ചു. പാകിസ്ഥാന്റെ വിദേശ നയം പുറത്തുനിന്ന് അട്ടിമറിക്കുകയാണെന്ന് സൈന്യത്തെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. ഇമ്രാൻഖാൻ ആരുടെ മുന്നിലും തലകുനിക്കില്ല. പാകിസ്ഥാനെ തലകുനിക്കാൻ അനുവദിക്കുകയുമില്ല.

സ്വന്തം പാർട്ടി എം.പിമാർ കൂടി പിന്തുണയ്ക്കുന്ന അവിശ്വാസ പ്രമേയത്തിൽ തോറ്റ് പുറത്താവുന്ന നാണക്കേട് ഒഴിവാക്കാനും ജനനായകന്റെ വീരപരിവേഷത്തോടെ അരങ്ങൊഴിയാനുമുള്ള ഇമ്രാന്റെ തന്ത്രമായാണ് ബഹുജനറാലിയെ പലരും വിശേഷിപ്പിക്കുന്നത്. റാലിയിൽ ഇമ്രാന്റെ രാജിപ്രഖ്യാപനം ഉണ്ടാകുമെന്ന് അഭ്യൂഹം പരന്നിരുന്നു. അതേസമയം, വോട്ടെടുപ്പിൽ ഇമ്രാൻ വീഴുമെന്ന് തന്നെയാണ് കരുതുന്നത്. അതിനിടെ പ്രധാന സഖ്യകക്ഷിയായ ജമൂരി വതൻ പാർട്ടിയുടെ കാബിനറ്റ് മന്ത്രി ഷാസെയിൻ ബുഗ്തി ഇന്നലെ രാജിവച്ച് പ്രതിപക്ഷ മുന്നണിയിൽ ചേർന്നത് ഇമ്രാന് മറ്റൊരു പ്രഹരമായി.

ഇമ്രാന് സ്വന്തം പാളയത്തിൽ നിന്നുതന്നെ പിന്തുണ കൂടുതലായി നഷ്‌ടപ്പെട്ടതായാണ് റിപ്പോർട്ട്. 50 മന്ത്രിമാർ ഭരണമുന്നണി വിട്ടു. നേരത്തേ 24 ഭരണകക്ഷി എം.പിമാർ കൂറുമാറുകയും അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.

റാലിയുടെ സന്ദേശം

പാകിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബഹുജനറാലിയെന്നാണ് ഇമ്രാൻ പക്ഷം അവകാശപ്പെടുന്നത്. ആയിരക്കണക്കിന് ആരാധകരും അനുയായികളും പരേഡ് ഗ്രൗണ്ടിൽ എത്തി. 'നന്മയുടെ കൽപ്പന'എന്നായിരുന്നു റാലിയുടെ സന്ദേശം.

ഇന്ന് പ്രതിപക്ഷ പ്രകടനം

പ്രതിപക്ഷ സഖ്യമായ പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റിന്റെ ശക്തിപ്രകടനം ഇന്ന് ഇസ്ലാമബാദിൽ നടക്കും. ഇമ്രാന്റെ റാലിക്ക് ബദലായും തങ്ങളുടെ അവിശ്വാസ പ്രമേയം ഇന്ന് പാർലമെന്റിൽ വരുന്നതുമായി ബന്ധപ്പെട്ടുമാണിത്. സഖ്യത്തിലെ ജമി അത്ത് ഉലെമ ഇ ഇസ്ലാമും പാകിസ്ഥാൻ മുസ്ലീം ലീഗ് - നവാസ് വിഭാഗവും സംയുക്തമായാണ് പ്രകടനം നത്തുന്നത്. പാകിസ്ഥാൻ മുസ്ലീം ലീഗ് നവാസിന്റെ വൈസ് പ്രസിഡന്റുമാരായ മരിയം നവാസും ബന്ധുവും ഷെബാസ് ഷെരീഫിന്റെ പുത്രനുമായ ഹംസ ഷെബാസും നയിക്കുന്ന മറ്റൊരു വമ്പൻ പ്രതിഷേധ മാർച്ച് ശനിയാഴ്ച ലാഹോറിൽ നിന്ന് ആരംഭിച്ചിട്ടുണ്ട്. ഇത് ഇന്ന് പ്രതിപക്ഷ മാർച്ചിനൊപ്പം ചേരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, PAKISTAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.