SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.11 AM IST

റഷ്യ കീവിൽ നിന്ന് ശ്രദ്ധതിരിക്കുന്നു

ukraine

കീവ് : യുക്രെയിൻ റഷ്യ അധിനിവേശം തുടരവെ, തലസ്ഥാന നഗരമായ കീവിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ നിന്ന് റഷ്യൻ സൈന്യം ഭാഗിക പിന്മാറ്റം നടത്തുന്നതായി യുക്രെയിൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ ആഴ്ച ആദ്യം തുർക്കിയിലെ ഇസ്താംബുളിൽ നടന്ന സമാധാന ചർച്ചയിലാണ് കീവ്, ചെർണീവ് നഗരങ്ങളിൽ ആക്രമണം കുറയ്ക്കുമെന്ന് റഷ്യ അറിയിച്ചത്.

മന്ദഗതിയിലാണെങ്കിലും റഷ്യൻ സേനയുടെ പിന്മാറ്റം നടക്കുന്നതായി യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയും അറിയിച്ചു. അതേ സമയം, കിഴക്കുള്ള ഡോൺബാസ് മേഖലയിൽ റഷ്യയുടെ സാന്നിദ്ധ്യം ശക്തമാണെന്ന് സെലെൻസ്കി ഓർമിപ്പിച്ചു. അതേ സമയം, കഴിഞ്ഞ ദിവസം റഷ്യൻ നഗരമായ ബെൽഗൊറോഡിൽ ഇന്ധന സംഭരണ കേന്ദ്രത്തിന് നേരെ നടന്ന വ്യോമാക്രമണത്തിൽ പ്രതികരിക്കാൻ സെലെൻസ്കി തയാറായില്ല. ആക്രമണത്തിന് പിന്നിൽ യുക്രെയിൻ ആണെന്ന് റഷ്യ ആരോപിച്ചിരുന്നു.

അതേ സമയം, കീവിന്റെ കിഴക്കൻ ഭാഗങ്ങളിൽ ഇപ്പോഴും പോരാട്ടം തുടരുന്നുണ്ടെന്ന് മേയർ വിറ്റാലി ക്ലിഷെകോ പറഞ്ഞു. ചെർണീവിലും റഷ്യൻ സേന മന്ദഗതിയിൽ പിന്മാറ്റം നടത്തുന്നതായി മേയർ വിയാചെസ്‌ലവ് കോസ് പറഞ്ഞു. എന്നാൽ, കിഴക്കൻ തുറമുഖ നഗരമായ മരിയുപോളിൽ ആക്രമണങ്ങൾ തുടരുകയാണ്. ഇവിടെ കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ ഒഴിപ്പിക്കാൻ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ ശ്രമം തുടരുന്നു.

അതേ സമയം, തങ്ങൾ പിടിച്ചെടുത്ത എനർഹോഡർ പട്ടണത്തിൽ നടന്ന പ്രതിഷേധ റാലിയ്ക്ക് നേരെ റഷ്യൻ സേന ഗ്രനേഡുകൾ പ്രയോഗിച്ചതായും ഏതാനും പേരെ അറസ്റ്റ് ചെയ്തെന്നും റിപ്പോർട്ടുണ്ട്. യുക്രെയിൻ മാദ്ധ്യമപ്രവർത്തകൻ മാർക്സ് ലെവിനെ കീവിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇയാളെ മാർച്ച് 13 മുതൽ കാണാനില്ലായിരുന്നു.

മദ്ധ്യ യുക്രെയിനിലെ പൊൾട്ടവ, ക്രെമെൻചക് നഗരങ്ങളിൽ റഷ്യൻ മിസൈൽ ആക്രമണങ്ങളിൽ കെട്ടിടങ്ങൾ തകർന്നു. ആളപായം സംബന്ധിച്ച വിവരം ലഭ്യമല്ല. ജയിലിൽ പാർപ്പിച്ചിരുന്ന സൈനികരെ യുക്രെയിനും റഷ്യയും പരസ്പരം കൈമാറി. 86 യുക്രെയിൻ സൈനികരെ റഷ്യ യുക്രെയിന് വിട്ടുനൽകി. എന്നാൽ, യുക്രെയിൻ പിടികൂടിയ എത്ര റഷ്യൻ സൈനികരെ മോചിപ്പിച്ചു എന്ന് വ്യക്തമല്ല. സമാധാന ചർച്ചകളുടെ ഫലമായാണ് കൈമാറ്റമെന്നാണ് റിപ്പോർട്ട്.

 റഷ്യൻ അധിനിവേശത്തിന് തൊട്ടുമുന്നേ യുക്രെയിനെതിരെ ചൈനീസ് സൈബർ ആക്രമണം

റഷ്യൻ അധിനിവേശം ആരംഭിക്കുന്നതിന് മുന്നേ യുക്രെയിന് നേരെ ചൈന സൈബർ ആക്രമണങ്ങൾ നടത്തിയിരുന്നതായി റിപ്പോർട്ട്. യുക്രെയിന്റെ പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട സൈനിക, ആണവ സംബന്ധമായ 600 ഓളം വെബ്സൈറ്റുകൾക്ക് നേരെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. യുക്രെയിനിലെ സെക്യൂരിറ്റി സർവീസിനെ ഉദ്ധരിച്ച് ഒരു ബ്രിട്ടീഷ് മാദ്ധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്. യുക്രെയിന്റെ നാഷണൽ ബാങ്ക്, റെയിൽവേ എന്നിവയ്ക്ക് നേരെയും ആക്രമണ ശ്രമമുണ്ടായി. ചൈനയിൽ വിന്റർ ഒളിംപിക്സ് ആരംഭിക്കുന്നതിന് മുന്നേ തുടങ്ങിയ ആക്രമണങ്ങൾ റഷ്യൻ അധിനിവേശം ആരംഭിച്ച ഫെബ്രുവരി 24ന്റെ തലേദിവസം വരെ തുടർന്നിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.