ഇസ്ലാമബാദ്: ഭൂരിപക്ഷം നഷ്‌ടമായിട്ടും അധികാരത്തിൽ തുടരാനുള്ള പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചാണക്യതന്ത്രത്തിൽ, പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഡെപ്യൂട്ടി സ്പീക്കർ തള്ളുകയും തിരഞ്ഞെടുപ്പ് നേരത്തേ നടത്താനായി ദേശീയ അസംബ്ലി പ്രസിഡന്റ് പിരിച്ചുവിടുകയും ചെയ്‌തതോടെ പാകിസ്ഥാൻ വീണ്ടും കടുത്ത രാഷ്‌ട്രീയ അനിശ്ചിതത്വത്തിലായി.
രണ്ടു നടപടികളിലും പാക് സുപ്രീംകോടതി ഇന്ന് കൽപ്പിക്കുന്ന തീർപ്പ് നിർണായകമാവും. ഇന്നലെ നിഷ്പക്ഷത പാലിച്ച പാക് സൈന്യത്തിന്റെ നിലപാടും നിർണായകമാണ്.
ഇമ്രാൻ ഖാനെ ചുഴറ്റി എറിയുമെന്ന് കരുതിയ അവിശ്വാസ പ്രമേയം ദേശീയ അസംബ്ലിയിൽ ഡെപ്യൂട്ടി സ്പീക്കർ ഖാസിം സുർ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ച് തള്ളുകയായിരുന്നു. പിന്നാലെ ഇമ്രാൻ ഖാന്റെ ഉപദേശ പ്രകാരം പാക് പ്രസിഡന്റ് ഡോ. ആരിഫ് അൽവി ദേശീയ അസംബ്ലി പിരിച്ചു വിടുകയായിരുന്നു.
രണ്ട് നടപടികളിലും പ്രതിഷേധിച്ച് ദേശീയ അസംബ്ലിയിൽ ധർണനടത്തിയ പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചു. ചീഫ്ജസ്റ്റിസ് ഉമർ അതാ ബണ്ടിയാലിന്റെ മൂന്നംഗ ബെഞ്ച് ഇന്നലെ വൈകിട്ട് അടിയന്തരമായി ചേരുകയും ഹർജികൾ ഇന്ന് വിശാല ബെഞ്ച് പരിഗണിക്കാനായി മാറ്റുകയും ചെയ്‌തു.
തന്നെ പുറത്താക്കാൻ ഭൂരിപക്ഷമുള്ള പ്രതിപക്ഷത്തെ ഞെട്ടിച്ചാണ് ഇമ്രാൻ അവിശ്വാസ പ്രമേയത്തിന്റെ കഥ കഴിക്കാനും ദേശീയ അസംബ്ലി പിരിച്ചുവിടാനും കരുക്കൾ നീക്കിയത്. അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക് പരിഗണിക്കുകപോലും ചെയ്യാതെ ഡെപ്യൂട്ടി സ്പീക്കർ തള്ളുകയായിരുന്നു. ഇതോടെ അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട് പുറത്താവുകയോ, അതിനു മുമ്പ് രാജിവയ്‌ക്കുകയോ ചെയ്യുന്നതിന്റെ നാണക്കേട് ഒഴിവാക്കാമെന്നും പാർലമെന്റ് പിരിച്ചുവിട്ട് തന്റെ കെയർടേക്കർ ഭരണത്തിൽ തിരഞ്ഞെടുപ്പ് നടത്താമെന്നുമുള്ള കണക്കുകൂട്ടലിലാണ് ഇമ്രാൻ കരുക്കൾ നീക്കിയത്. കാലാവധിക്കുമുമ്പ് ദേശീയ അസംബ്ലി പിരിച്ചുവിട്ടാൽ 90 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തണം.
സാദ്ധ്യതകൾ
ഭരണഘടനാ പ്രതിസന്ധിയാണെന്ന് കോടതിക്ക് ബോദ്ധ്യമായാൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം
സൈന്യത്തോട് നിയന്ത്രണം ഏറ്റെടുക്കാൻ സുപ്രീം കോടതിക്ക് ആവശ്യപ്പെടാം
സൈന്യത്തിന് നേരിട്ട് ഭരണം ഏറ്റെടുക്കാം, ഒരു പാവ സർക്കാരിനെ അവരോധിക്കാം, ഇമ്രാനെ തടവിലാക്കാം.
സർക്കാർ നടപടികൾ ശരിയെങ്കിൽ ഇമ്രാൻ കെയർ ടേക്കർ, 90 ദിവസത്തിനകം തിരഞ്ഞെടുപ്പ്
ഇമ്രാൻ രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിയിട്ടു. ദേശീയ അസംബ്ലി പിരിച്ചു വിട്ടത് രാജ്യദ്രോഹമാണ്.
---പ്രതിപക്ഷ നേതാവ് ഷാബാസ് ഷെരീഫ്
വിദേശ ശക്തികൾ രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ ഇടപെടുന്നു. അവിശ്വാസ പ്രമേയം പാക് ഭരണഘടനയുടെ അഞ്ചാം വകുപ്പിന്റെ ലംഘനമായതിനാലാണ് തള്ളിയത്.
---അസദ് ഖൈസർ, സ്പീക്കർ, പാക് ദേശീയ അസംബ്ലി
ഇമ്രാന്റെ റിവേഴ്സ് സ്വിംഗ്, പ്രതിപക്ഷം ബൗൾഡ് !
ലാഹോർ: പാക് ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടനായിരിക്കേ എതിർ ബാറ്റ്സ്മാൻമാരുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന റിവേഴ്സ് സ്വിംഗ് ബൗളിംഗ് കൊണ്ട് വിജയങ്ങൾ കൊയ്ത ഇമ്രാൻ ഖാൻ പാർലമെന്റിലും സമാനമായ തന്ത്രം പ്രയോഗിച്ച് തനിക്കെതിരായ അവിശ്വാസ പ്രമേയത്തിന്റെ മുനയൊടിച്ചു.
സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കർ ഖാസിം ഖാൻ സൂരിയെക്കൊണ്ട് അപ്രതീക്ഷിത നീക്കങ്ങളിലൂടെ അവിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പിന് തടയിടുകയായിരുന്നു പ്രധാനമന്ത്രി ഇമ്രാൻഖാൻ
അവിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി ദേശീയ അസംബ്ലി സ്പീക്കർ അസദ് ഖൈസറിനെ പുറത്താക്കാൻ നൂറിലേറെ പ്രതിപക്ഷ അംഗങ്ങൾ ഒപ്പിട്ട പ്രമേയം അവതരിപ്പിച്ചിരുന്നു. തുടർന്ന് ഡെപ്യൂട്ടി സ്പീക്കറാണ് സഭ നിയന്ത്രിച്ചത്. ഏപ്രിൽ 25വരെ അവിശ്വാസ വോട്ടെടുപ്പ് അനുവദിക്കാനാകില്ലെന്നും ദേശീയ സുരക്ഷ മുൻനിറുത്തിയാണ് തീരുമാനമെന്നും ഡെപ്യൂട്ടി സ്പീക്കർ വ്യക്തമാക്കിയതോടെ പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചു. പിന്നാലെ സഭ പിരിയുന്നതായി ഡെപ്യൂട്ടി സ്പീക്കർ പ്രഖ്യാപിച്ചു. അതിനിടെയാണ് സഭ പിരിച്ചുവിടാൻ പ്രസിഡന്റിനോട് ശുപാർശ ചെയ്തതായുള്ള ഇമ്രാന്റെ പ്രഖ്യാപനം.
പന്ത് സ്റ്റംപിന് പുറത്തേക്കു തിരിഞ്ഞു പോകുമെന്ന് പ്രതീക്ഷിച്ചുനിൽക്കുന്ന ബാറ്റ്സ്മാനെ അമ്പരപ്പിച്ച് അകത്തേക്ക് തിരിയുന്നതാണ് ക്രിക്കറ്റിലെ റിവേഴ്സ് സ്വിംഗ് ബൗളിംഗ്. രാഷ്ട്രീയത്തിലും ഒരു റിവേഴ്സ് സ്വിംഗ് ആണ് ഇന്നലെ ഇമ്രാൻ പ്രയോഗിച്ചത്.
റിവേഴ്സ് സ്വിംഗ്?
1970കളിലും 80കളിലും പാകിസ്ഥാൻ പേസ് ബൗളർമാർ അന്താരാഷ്ട്ര ക്രിക്കറ്റിന് സംഭാവന ചെയ്ത തന്ത്രമാണ് റിവേഴ്സ് സ്വിംഗ്. തിളക്കം നഷ്ടമായ പന്തിന്റെ സീം പൊസിഷനിൽ മാറ്റം വരുത്തി അപ്രതീക്ഷിത ദിശാമാറ്റമുണ്ടാക്കുന്നതാണ് ഈ ബൗളിംഗ് രീതി. ഇൻസ്വിംഗർ പ്രതീക്ഷിക്കുന്ന ബാറ്റ്സ്മാന് ഒൗട്ട് സ്വിംഗറും, തിരിച്ചും നേരിടേണ്ടിവരും. റിവേഴ്സ് സ്വിംഗിന് വേണ്ടി പന്തു ചുരണ്ടി കൃത്രിമമായി മിനുസം കളഞ്ഞ് വിവാദത്തിലായ താരമാണ് ഇമ്രാൻ. രാഷ്ട്രീയത്തിലെ സ്ഥാനം നിലനിറുത്താനും ഇതേ രീതിയിൽ തന്നെയാണ് ഇമ്രാൻ കളിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |