കീവ് : ബുച... യുക്രെയിന്റെ തലസ്ഥാനമായ കീവിന്റെ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണം. ഒരിക്കൽ സന്തോഷത്തോടെയും സമാധാനത്തോടെയും മനുഷ്യർ ജീവിച്ചിരുന്ന ഇവിടം ഇപ്പോൾ നരകതുല്യമാണ്. റഷ്യൻ സേന പിന്മാറിയതോടെ കഴിഞ്ഞ ദിവസം ഇവിടേക്ക് പ്രവേശിച്ച യുക്രെയിൻ സേന കണ്ട കാഴ്ചകൾ അതിഭീകരമായിരുന്നു. ഇവിടെ നിന്ന് പുറംലോകം കേട്ട വാർത്തകൾ മനസ് മരവിപ്പിക്കുന്നതായിരുന്നു.
ശ്മശാനഭൂമി പോലെ മാറിയിരിക്കുന്നു ബുച. എല്ലാം തകർന്ന് തരിപ്പണമായി. കത്തിച്ചാമ്പലായ സൈനിക ടാങ്കുകളും വാഹനകളും തെരുവിലുടനീളം കാണാമായിരുന്നു. പ്രേതാലയം പോലെ നിലംപതിക്കാൻ പോകുന്ന മട്ടിൽ ചില വീടുകൾ. എന്നാൽ ഞെട്ടിച്ച കാഴ്ച ഇതൊന്നുമല്ല; തെരുവിൽ ചിതറിക്കിടന്ന ജീവനറ്റ മനുഷ്യരാണ്. സാധാരണക്കാരും സൈനികരുമൊക്കെ മരിച്ചവരിലുണ്ട്.
22 മൃതദേഹങ്ങളാണ് ശനിയാഴ്ച ബുചയിലെ തെരുവിൽ കണ്ടെത്തിയത്. സിവിലിയൻ വസ്ത്രങ്ങളായിരുന്നു ഇവർക്ക്. കൈകൾ കെട്ടിയ നിലയിലായിരുന്നു ഒരാളുടെ മൃതദേഹം. ഒരു കുട്ടിയും ഇതിൽപ്പെടുന്നു. പലതും അഴുകി തുടങ്ങിയിരുന്നു. ബുചയിൽ ഒരു കൂട്ട കുഴിമാടത്തിൽ 280 മൃതദേഹങ്ങളെ അടക്കം ചെയ്തിട്ടുണ്ടെന്ന് യുക്രെയിൻ അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ഒരു മാസത്തിനിടെ കൊല്ലപ്പെവരാണിവർ. കൂടാതെ 57 പേരെ സംസ്കരിച്ച മറ്റൊരു കൂട്ട കുഴിമാടം കൂടി ബുചയിൽ ഇന്നലെ കണ്ടെത്തിയെന്ന് വാർത്താ ഏജൻസ് റിപ്പോർട്ട് ചെയ്തു. ബുചയിൽ നിന്നുള്ള വാർത്തകൾ പുറത്തെത്തിയതിന് പിന്നാലെ ജർമ്മനിയും ഫ്രാൻസും റഷ്യയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. കീവിന് ചുറ്റുമുള്ള ചെറുപട്ടണങ്ങളിൽ റഷ്യ കൂട്ടക്കുരുതി നടത്തുകയാണെന്ന് യുക്രെയിൻ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |