SignIn
Kerala Kaumudi Online
Friday, 19 April 2024 9.36 PM IST

തെരുവിൽ ജീവനറ്റ് മനുഷ്യർ, എല്ലാം വ്യാജമെന്ന് റഷ്യ

ukraine

കീവ് : യുക്രെയിന്റെ തലസ്ഥാനമായ കീവിന്റെ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ബുച പട്ടണത്തിൽ റഷ്യ സിവിലിയൻമാരെ കൂട്ടമായി കൊലപ്പെടുത്തിയെന്ന യുക്രെയിന്റെ ആരോപണം തള്ളി റഷ്യ. ബുചയിൽ സിവിലിയൻമാരെ റഷ്യൻ സേന വധിച്ചെന്ന ആരോപണങ്ങൾ വ്യക്തമായി നിരസിക്കുന്നതായി ക്രെംലിൻ അറിയിച്ചു. ശനിയാഴ്ചയാണ് റഷ്യൻ സേന ബുചയിൽ നിന്ന് പൂർണമായി പിന്മാറിയത്.

ഇതിന് പിന്നാലെ ഇവിടെ 300 പേരെ അടക്കിയ കൂട്ട കുഴിമാടം കണ്ടെത്തിയെന്ന് യുക്രെയിൻ അറിയിച്ചിരുന്നു. ഞായറാഴ്ച 57 പേരെ ഉൾക്കൊള്ളുന്ന മറ്റൊരു കൂട്ട കുഴിമാടവും കണ്ടെത്തിയെന്ന് അധികൃതർ അറിയിച്ചിരുന്നു. തകർന്നടിഞ്ഞ ബുച നഗരത്തിന്റെയും തെരുവുകളിൽ ചിതറിക്കിടക്കുന്ന മൃതശരീരങ്ങളുടെയും ചിത്രങ്ങളും ദൃശ്യങ്ങളും യുക്രെയിൻ പുറത്തുവിട്ടിരുന്നു.

എന്നാൽ, ഇത് തികച്ചും വ്യാജമാണെന്ന് ക്രെംലിൻ വക്താവ് ഡിമിട്രി പെസ്കോവ് പറഞ്ഞു. ' ഈ വിവരങ്ങൾ ഗൗരവമായി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. വീഡിയോയിൽ കൃത്രിമത്വവും ഞങ്ങളുടെ വിദഗ്ദ്ധർ കണ്ടെത്തി. ചിലത് വ്യാജമാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞ് കഴിഞ്ഞു. " പെസ്കോവ് കൂട്ടിച്ചേർത്തു.

ബുചയിലെ സംഭവവികാസങ്ങളുടെ കാലക്രമവുമായി പൊരുത്തപ്പെടുന്നതല്ല യുക്രെയിൻ മുന്നോട്ട് വച്ചിരിക്കുന്ന തെളിവുകളെന്നും അന്താരാഷ്ട്ര നേതാക്കൾ വിഷയം വിലയിരുത്തുന്നതിൽ തിരക്ക് കൂട്ടരുതെന്നും പെസ്കോവ് പറഞ്ഞു.

കൊല്ലപ്പെട്ടവരിൽ കുട്ടികളുണ്ടെന്നും സ്ത്രീകളെ റഷ്യൻ സേന പീഡനങ്ങൾക്കിരയാക്കിയെന്നും യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുടെ ഉപദേഷ്ടാവ് ഒലെക്സി അരെസ്റ്റോവിച് ആരോപിച്ചു. പലരെയും കൈകൾ ബന്ധിച്ച് തലയ്ക്ക് വെടിവച്ച് ക്രൂരമായി കൊലപ്പെടുത്തിയെന്നും ഒലെക്സി ആരോപിച്ചു. യുക്രെയിനിൽ റഷ്യ വംശഹത്യ നടക്കുന്നതായും മൃഗങ്ങളോട് പെരുമാറുന്നതിലും ക്രൂരമായാണ് മനുഷ്യരോട് പെരുമാറുന്നതെന്നും സെലെൻസ്കി ആരോപിച്ചു.

ബുചയിൽ റഷ്യൻ സായുധസേനയെ കുറിച്ച് യുക്രെയിൻ ' മനഃപൂർവം തെറ്റായ വിവരങ്ങൾ" പ്രചരിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കാൻ തീരുമാനിച്ചതായി റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി തലവൻ അലക്സാണ്ടർ ബാസ്ട്രൈകിൻ പറഞ്ഞു.

അതേ സമയം, ബുചയിൽ സിവിലിയൻമാർ തെരുവിൽ മരിച്ചുകിടക്കുന്നതിന്റെ ദൃശ്യങ്ങൾ വ്യാജമാണെന്നും റഷ്യയെ കുറ്റപ്പെടുത്തുന്നതിന് യു.എസാണ് ഇതിന്റെ പിന്നിലെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.

ബുചയിലെ ജനങ്ങളോട് കാട്ടിയ കൊടുംക്രൂരതയ്ക്ക് റഷ്യയ്ക്കെതിരെ യുദ്ധക്കുറ്റത്തിന് വിചാരണ നടത്തണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ബൈഡൻ വീണ്ടും ' യുദ്ധക്കുറ്റവാളി" എന്ന് വിശേഷിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.