SignIn
Kerala Kaumudi Online
Thursday, 25 April 2024 2.32 AM IST

യുക്രെയിനിൽ റെയിൽവേ സ്റ്റേഷനിൽ റോക്കറ്റാക്രമണം : 50 മരണം, മരിച്ചവരിൽ 5 കുട്ടികൾ,  പിന്നിൽ റഷ്യയെന്ന് യുക്രെയിൻ, നിഷേധിച്ച് റഷ്യ

ukraine

കീവ് : കിഴക്കൻ യുക്രെയിനിലെ ക്രാമറ്റോർസ്ക് നഗരത്തിലെ റെയിൽവേ സ്റ്റേഷന് നേരെ നടന്ന റോക്കറ്റ് ആക്രമണത്തിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നിൽ റഷ്യയാണെന്ന് യുക്രെയിൻ ആരോപിച്ചു. 400 ഓളം പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതർ അറിയിച്ചു. ഈ റെയിൽവേ സ്റ്റേഷൻ വഴി പ്രദേശത്തെ സിവിലിയൻമാരെ സുരക്ഷിത മേഖലകളിലേക്ക് ഒഴിപ്പിക്കുകയായിരുന്നുവെന്ന് യുക്രെയിൻ ആരോപിച്ചു. ആക്രമണ സമയം ഏകദേശം ആയിരത്തോളം പേർ ഇവിടെ ഉണ്ടായിരുന്നതായാണ് വിവരം. അതേ സമയം, തങ്ങൾ ആക്രമണം നടത്തിയെന്ന റിപ്പോർട്ട് റഷ്യ നിഷേധിച്ചു.

റഷ്യ പരിധികളില്ലാതെ തിന്മ ചെയ്ത് കൂട്ടുകയാണെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു. അതേ സമയം, യു.എസിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ മക്കളായ കാതറിനയ്ക്കും മരിയയ്ക്കും യു.കെയും ഉപരോധം ഏർപ്പെടുത്തി. വരും ദിവസങ്ങളിൽ കിഴക്കൻ ഡോൺബാസ് മേഖലയിൽ റഷ്യ ശക്തമായ ആക്രമണം നടത്തിയേക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുന്നറിയിപ്പ് നൽകി.

വടക്കൻ നഗരമായ ചെർണീവിൽ ഇതുവരെ 700 സിവിലിയൻമാർ കൊല്ലപ്പെട്ടതായി മേയർ പറഞ്ഞു. ചെർണീവിൽ നിന്ന് റഷ്യൻസേന പിന്മാറ്റം ആരംഭിച്ചിരുന്നു. ഒഡേസയിൽ വിദേശ കൂലിപ്പടയാളികൾക്ക് വേണ്ടിയുണ്ടായിരുന്ന പരിശീലന കേന്ദ്രം തങ്ങളുടെ മിസൈലുകൾ തകർത്തെന്ന് റഷ്യ അറിയിച്ചു. ഖാർക്കീവിൽ മൂന്ന് സിവിലിയൻമാരെ റഷ്യൻ സേന അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചെന്ന് പ്രാദേശിക അധികൃതർ ആരോപിച്ചു.

തുർക്കി, ബ്രിട്ടൺ, ഇറ്റലി എന്നീ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാർ ഇന്നലെ ഇസ്താംബുളിൽ കൂടിക്കാഴ്ച നടത്തി. യുക്രെയിനിൽ സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുന്നെന്ന് ആരോപിച്ച് ജപ്പാൻ പ്രതിഷേധ സൂചകമായി എട്ട് റഷ്യൻ നയതന്ത്രജ്ഞരെ രാജ്യത്ത് നിന്ന് പുറത്താക്കി. യുക്രെയിനിലെ റഷ്യക്കാരുടെയും റഷ്യൻ സ്ഥാപനങ്ങളുടെയും സ്വത്തുവകകൾ ദേശീയവത്കരിക്കാൻ തയാറാണെന്ന് യുക്രെയിൻ പ്രധാനമന്ത്രി ഡെന്നിസ് ഷ്മൈഗൽ പറഞ്ഞു.

യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌ൻ, യൂറോപ്യൻ യൂണിയൻ ഫോറിൻ പോളിസി തലവൻ ജോസഫ് ബോറൽ എന്നിവർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്താനായി ഇന്നലെ യുക്രെയിനിലെത്തി. ബുചയിൽ കൂട്ടക്കൊല നടന്നെന്ന് പറയുന്ന സ്ഥലങ്ങളിൽ ഇവർ സന്ദർശനം നടത്തി. അതേ സമയം, യുക്രെയിനിൽ സൈനിക നടപടി ആരംഭിച്ചത് മുതൽ തങ്ങളുടെ സേനയിൽ കാര്യമായ നഷ്ടമുണ്ടായിട്ടുണ്ടെന്ന് റഷ്യ വ്യക്തമാക്കി. ഇത് തങ്ങൾക്ക് വളരെ ദുരിതമാണ് സൃഷ്ടിച്ചതെന്നും ക്രെംലിൻ വക്താവ് ഡിമിട്രി പെസ്കോവ് പറഞ്ഞു.

 നോബൽ സമ്മാന ജേതാവിന് നേരെ ആക്രമണം

2021ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ റഷ്യൻ മാദ്ധ്യമ പ്രവർത്തകൻ ഡിമിട്രി മുററ്റോവിന് നേരെ പെയിന്റ് ആക്രമണം. മോസ്കോയ്ക്ക് സമീപം ട്രെയിനിൽ സഞ്ചരിക്കവെ ചിലർ തനിക്ക് നേരെ ചുവപ്പ് പെയിന്റ് ഒഴിച്ചെന്ന് മുററ്റോവ് ആരോപിച്ചു. ആക്രമണത്തിൽ കണ്ണിന് പൊള്ളലുണ്ടെന്ന് മുററ്റോവ് പറഞ്ഞു. യുക്രെയിനിലെ റഷ്യൻ അധിനിവേശത്തിനെതിരെ മുററ്റോവ് രംഗത്തെത്തിയിരുന്നു. റഷ്യയിലെ സ്വതന്ത്ര മാദ്ധ്യമമായ നൊവായ ഗസറ്റയുടെ എഡിറ്റർ ഇൻ ചീഫാണ് മുററ്റോവ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.