ലണ്ടൻ : സ്ത്രീകളെ അടിമകളാക്കുകയും രഹസ്യമായി തടവിലാക്കി 3 വർഷങ്ങളോളം പീഡിപ്പിക്കുകയും ചെയ്ത ' കോമ്രേഡ് ബാല' എന്നറിയപ്പെടുന്ന മലയാളിയായ അരവിന്ദൻ ബാലകൃഷ്ണൻ (81) ലണ്ടനിലെ ജയിലിൽ മരിച്ചു. സൗത്ത് ലണ്ടനിലെ എൻഫീൽഡ് നഗരത്തിൽ താമസിച്ചിരുന്ന ഇയാൾ തനിക്ക് ദൈവതുല്യമായ ശക്തിയുണ്ടെന്ന് അനുയായികളെ തെറ്റിദ്ധരിപ്പിച്ചാണ് സ്ത്രീകളെ തടവിലാക്കുകയും ബലാത്സംഗം ഉൾപ്പെടെയുള്ള ക്രൂര പീഡനങ്ങൾക്ക് ഇരകളാക്കുകയും ചെയ്തത്.
സ്ത്രീകളെ തടവിലാക്കാൻ വീടിനോട് ചേർന്ന് രഹസ്യകേന്ദ്രവും ഇയാൾ ഒരുക്കിയിരുന്നു. 1970 മുതൽ പ്രവർത്തിച്ചിരുന്ന ഈ കേന്ദ്രത്തെക്കുറിച്ച് 2016ലാണ് പുറംലോകം അറിയുന്നത്.
കോടതിയിലെ വിചാരണക്കിടെ ഇയാൾ രണ്ടു അനുയായികളെ പീഡിപ്പിച്ചതായി കണ്ടെത്തി. ബാലപീഡനം, അന്യായമായി തടവിൽ പാർപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് കോടതി ഇയാളെ 23 വർഷത്തെ തടവിന് ശിക്ഷിച്ചു. പ്രിൻസ്ടൗണിലെ എച്ച്.എം ഡർറ്റ്മൂർ ജയിലിൽ വച്ചായിരുന്നു മരണം.
കേരളത്തിൽ ജനിച്ച ബാല സിംഗപ്പൂരിലും മലേഷ്യയിലുമാണ് വളർന്നത്. പിന്നീട് ബ്രിട്ടനിലേക്ക് കുടിയേറിയ ഇയാൾ ലണ്ടൻ സ്‌കൂൾ ഒഫ് ഇക്കണോമിക്സിൽ നിന്ന് ബിരുദവും കരസ്ഥമാക്കി.
പിന്നീട് ബ്രിട്ടണിലെ രാഷ്ട്രീയ രംഗത്ത് ഇടപെടാൻ തുടങ്ങിയ ഇയാൾ ഒരു 'വിപ്ലവ സോഷ്യലിസ്റ്റ്' എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. 1970ൽ ലണ്ടനിൽ 'വർക്കേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാർക്സിസം ലെനിനിസം മാവോസേതുങ് തോട്ട്' എന്ന പേരിൽ ഒരു കേന്ദ്രം തുടങ്ങി.
തന്നെ കോമ്രേഡ് ബാല എന്നു വിളിക്കാൻ അനുയായികളെ നിർബന്ധിക്കുകയും ചെയ്തു. തടവിൽനിന്ന് രക്ഷപ്പെട്ട ഇയാളുടെ മകൾ കാറ്റ് മോർഗനും പിതാവിന്റെ ക്രൂരതയെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. 2013ൽ പിതാവിന്റെ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട മോർഗൻ ചിറകുകൾ മുറിച്ച് ഒരു കൂട്ടിലടച്ച പക്ഷിയെപ്പോലെയായിരുന്നു തന്റെ ജീവിതമെന്ന് വെളിപ്പെടുത്തി. പിതാവിനെ മനോരോഗിയെന്ന് വിശേഷിപ്പിച്ച മോർഗൻ, പിതാവ് ക്രൂരമായി മർദ്ദിക്കുമായിരുന്നെന്നും സ്‌കൂളിൽ പോകാനോ സുഹൃത്തുക്കളോടൊപ്പം കളിക്കാനോ അനുവദിച്ചിരുന്നില്ലെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |