SignIn
Kerala Kaumudi Online
Thursday, 25 April 2024 10.17 PM IST

ഇനി ഷെഹബാസിന്റെ ഊഴം ബെസ്റ്റ് ചീഫ് മിനിസ്റ്റർ എല്ലാം പരിഹരിക്കുമോ?

shehbaz-sharif

പാകിസ്ഥാനിലെ രാഷ്ട്രീയ നാടകങ്ങൾക്കും അനിശ്ചിതത്വത്തിനും താത്കാലികമായെങ്കിലും അന്ത്യം കുറിച്ച്, പാകിസ്ഥാൻ മുസ്ളിം ലീഗ് പ്രസിഡന്റ് ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രിപദത്തിലേക്ക് എത്തുമ്പോൾ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികൾ. മൂന്നുതവണ പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയായി ബെസ്റ്റ് ചീഫ് മിനിസ്റ്റർ എന്നു പേരെടുത്തിട്ടുള്ള ഷെഹബാസ് മൂന്നുതവണ പ്രധാനമന്ത്രിയായ നവാസ് ഷെരീഫിന്റെ ഇളയ സഹോദരനാണ്. പക്ഷേ,​ പാകിസ്ഥാൻ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കും വിലക്കയറ്റത്തിനും അധികാര വടംവലികൾക്കും പരിഹാരം കാണുവാൻ ഷെഹബാസിന് കഴിയുമോ എന്നതാണ് പ്രശ്നം.

പുതിയ പ്രധാനമന്ത്രി വന്നതുകൊണ്ടു മാത്രം തീരുന്നതല്ല പാകിസ്ഥാന്റെ പ്രശ്നങ്ങൾ. മാത്രമല്ല, ഇനി തിരഞ്ഞെടുപ്പു നാളുകളാണ്.

എല്ലാ രാഷ്ട്രീയ പാർട്ടികളും കടുത്ത ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കും. പുതിയ പ്രധാനമന്ത്രി കടുത്ത എതിർപ്പുകളായിരിക്കും നേരിടേണ്ടിവരുക. `വിദേശ അടിമകളെ' ഭരിക്കുവാൻ അനുവദിക്കില്ല എന്ന തരത്തിലാണ് ഇമ്രാൻ ഖാന്റെ പ്രസ്താവനകൾ.

ഷെഹബാസ്

ചില്ലറക്കാരനല്ല

പാകിസ്ഥാൻ നേരിടുന്ന വെല്ലുവിളികളെ നേരിടാൻ കെല്പുള്ളവനായാണ് ഷെഹബാസ് വിലയിരുത്തപ്പെടുന്നത്. പാകിസ്ഥാനിലെ ഏറ്റവും സമ്പന്നവും രാഷ്ട്രീയ പ്രാധാന്യമുള്ളതുമായ പഞ്ചാബ് പ്രവിശ്യയിൽ മൂന്നുതവണ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. പാകിസ്ഥാനിലെ ഏറ്റവും മിടുക്കനായ മുഖ്യമന്ത്രി. പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിനാൽ `ഷെഹബാസ് സ്പീഡ്'' എന്നൊരു പ്രയോഗം തന്നെയുണ്ട്. ചൈന- പാകിസ്ഥാൻ പ്രത്യേക സാമ്പത്തിക ഇടനാഴിയുടെ നടത്തിപ്പിൽ ചൈനീസ് നേതൃത്വം ഇദ്ദേഹത്തെ ആവോളം പ്രശംസിച്ചിട്ടുണ്ട്. ചൈനയുടെ നല്ല സുഹൃത്തായി ഷെഹബാസ് കരുതപ്പെടുന്നു.

അതേസമയം അമേരിക്കയുമായുള്ള ബന്ധത്തിന് വളരെ പ്രധാന്യമുണ്ടെന്ന് അദ്ദേഹം കരുതുന്നു. ഇമ്രാൻ ഖാന് അമേരിക്കൻ വിരോധം അല്പം കൂടുതലായിരുന്നു. അതുകൊണ്ടുതന്നെ,​ പല വിദേശ ഏജൻസികളിൽ നിന്നും സാമ്പത്തിക സഹായം നേടിയെടുക്കാൻ ഇമ്രാനു കഴിഞ്ഞില്ല.

ജ്യേഷ്ഠ സഹോദരൻ നവാസ് ഷെരീഫ് അഴിമതിക്കേസിൽ അയോഗ്യനാക്കപ്പെട്ടപ്പോഴാണ് 2017 ൽ ഷെഹബാസ് പാകിസ്ഥാൻ മുസ്ളിം ലീഗിന്റെ പ്രസിഡന്റായത്. നവാസ് ഷെരീഫിന്റെ മകൾ മറിയം ഷെരീഫിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചായിരുന്നു ആ സ്ഥാനാരോഹണം. ഇമ്രാൻ ഖാനെതിരെ പ്രതിപക്ഷ പാർട്ടികളെ അണിനിരത്തി അവിശ്വാസ പ്രമേയം പാസാക്കിയെടുത്തത് ഷെഹബാസിന്റെ വലിയ രാഷ്ട്രീയ വിജയം തന്നെയാണ്. ഇമ്രാൻ മന്ത്രിസഭയിലെ സഖ്യകക്ഷികളെ അടർത്തിമാറ്റാനും അദ്ദേഹത്തിനു കഴിഞ്ഞു. ക്രിക്കറ്റിൽ ഇമ്രാനാണ് കേമനെങ്കിൽ രാഷ്ട്രീയത്തിൽ താനാണ് മിടുക്കനെന്നു കാട്ടികൊടുത്ത സംഭവങ്ങളാണ് കഴിഞ്ഞ കുറെ ദിവസങ്ങളിലായി അരങ്ങേറുന്നത്.

ഷെബബാസിന്റെ

വെല്ലുവിളികൾ

പുതിയ പാകിസ്ഥാനും പുതിയ രാഷ്ട്രീയവും വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ ഇമ്രാൻ ഖാൻ അമ്പേ പരാജയപ്പെട്ടിടത്ത് വിജയം നേടുകയെന്നതാണ് പുതിയ പ്രധാനമന്ത്രിയുടെ ഏറ്റവും വലിയ വെല്ലുവിളി. സാമ്പത്തിക നില ഭദ്രമാക്കുക എന്നതാണ് ഏറ്റവും പ്രധാനം. കുമിഞ്ഞുകൂടിയ കടബാദ്ധ്യത ചെറുതല്ല. എത്രയും പെട്ടെന്ന് സാമ്പത്തിക ബാദ്ധ്യതകൾ തീർക്കണം. ഇതിന് ഒരേസമയം ചൈനയുടെയും അമേരിക്കയുടെയും സഹകരണം നേടണം. വിലക്കയറ്റവും തൊഴിലില്ലായ്മയും അതിരൂക്ഷമാണ്. സമയമെടുക്കാതെ ഇതിനൊക്കെ പരിഹാരം വേണം. ഇമ്രാൻ ഖാൻ തുടങ്ങിവച്ച ജനകീയ പദ്ധതികളുടെ തുടർച്ച ഉറപ്പാക്കണം.

പാകിസ്ഥാനിലെ വിവിധ അധികാര കേന്ദ്രങ്ങളെ- പ്രത്യേകിച്ച് സൈന്യത്തെയും മത തീവ്രവാദ സംഘടനകളെയും- കൂടെ നിറുത്തണം. സൈന്യത്തിന്റെ പിന്തുണ ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നു വേണം കരുതാൻ. ഇന്ത്യാ വിരുദ്ധ തീവ്രവാദ വിഭാഗങ്ങളെ സുഖിപ്പിക്കാതെ മുന്നോട്ടുപോകാനാവില്ല. വിദേശശക്തികളുടെ സഹായത്തോടെ തന്റെ സർക്കാരിനെ അട്ടിമറിച്ചു എന്ന വാദം വരും ദിവസങ്ങളിൽ ഇമ്രാൻ ശക്തമാക്കാം. ചൈനയേയും അമേരിക്കയേയും ബാലൻസു ചെയ്ത് വിരുതു കാട്ടേണ്ട സമയമാണിത്.

എങ്കിലേ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും ഇമ്രാനെ രാഷ്ട്രീയമായി നേരിടാനും കഴിയൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, SHEHBAZ SHARIF
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.