കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന ശ്രീലങ്കയിൽ ഭക്ഷ്യവസ്തുക്കളുടെ വില സർവകാല റെക്കോഡിലേക്ക്. സാധാരണക്കാർക്ക് താങ്ങാവുന്ന പരിധിയും കടന്ന് അരിവില കുതിക്കുകയാണ്. പൊതു മാർക്കറ്റിൽ ഒരു കിലോ അരിയുടെ ഏറ്റവും കുറഞ്ഞ വില 200 - 240 ശ്രീലങ്കൻ രൂപ കടന്നതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറക്കുമതി നിലച്ച സാഹചര്യത്തിലാണിത്. പാൽ, പാൽപ്പൊടി തുടങ്ങിയവയുടെ വിലയും അനുദിനം വർദ്ധിക്കുകയാണ്.
അതേസമയം, നിലവിലെ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ അടുത്തിടെ സർക്കാരിൽ നിന്ന് രാജിവച്ച 41 സഖ്യകക്ഷി എം.പിമാരുമായി പ്രസിഡന്റ് ഗോതബയ രാജപക്സ ഇന്നലെ നിർണായക യോഗം ചേർന്നു. ശ്രീലങ്ക ഫ്രീഡം പാർട്ടിയുമായുള്ള ചർച്ച ഇന്നലെ രാത്രി ഏഴിനാണ് ആരംഭിച്ചത്.
സർവകക്ഷി മന്ത്രിസഭയും ഇടക്കാല ഭരണകൂടവുമാണ് വിഷയം.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ ഇന്ത്യ പരമാവധി സഹായിച്ചെന്നും നിലവിലെ ഭരണകൂടം അധികാരത്തിലെത്തിയ ശേഷം പുതിയ ചൈനീസ് നിക്ഷേപങ്ങളുണ്ടായിട്ടില്ലെന്നും ശ്രീലങ്കൻ മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |