ബീജിംഗ്: സമ്പൂർണ കൊവിഡ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ചൈനീസ് നഗരമായ ഷാങ്ഹായിയിൽ അലറിവിളിച്ച് പ്രതിഷേധിച്ച് ജനങ്ങൾ. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായി.
ചൈനയിലെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരങ്ങളിലൊന്നായ ഷാങ്ഹായിയിൽ ഏപ്രിൽ അഞ്ച് മുതലാണ് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. ഏതാണ്ട് 2.6 കോടിയോളം ആളുകളാണ് നഗരത്തിൽ ലോക്ക്ഡൗൺ മൂലം കുടുങ്ങിക്കിടക്കുന്നത്. സർക്കാർ നടപടിയിൽ ജനങ്ങൾക്ക് കടുത്ത പ്രതിഷേധമുണ്ട്.
നിയന്ത്രണങ്ങളിൽ പൊറുതിമുട്ടിയ ജനം ഫ്ലാറ്റുകളുടെ ജനലിന് അടുത്തുവന്ന് ഒരുമിച്ച് അലറിവിളിക്കുന്ന വീഡിയോകളാണ് വൈറലാകുന്നത്. വൈറസ് ബാധിതരായ കുട്ടികളെ മാതാപിതാക്കളിൽ നിന്ന് അകറ്റിനിറുത്തുന്ന നയം കടുത്ത പ്രതിഷേധം കാരണം സർക്കാർ മയപ്പെടുത്തി.
ഒമിക്രോണിന്റെ പുതിയ വകഭേദം സൃഷ്ടിച്ച കൊവിഡ് തരംഗമാണ് ഷാങ്ഹായിയെ പ്രതിസന്ധിയിലാക്കിയത്. ചൈനയിലെ ആകെ കോവിഡ് കേസുകളുടെ 90 ശതമാനവും ഇവിടെയാണ്.
ഞായറാഴ്ച മാത്രം 24,943 പുതിയ കേസുകൾ നഗരത്തിൽ റിപ്പോർട്ട് ചെയ്തു.
ഭക്ഷ്യക്ഷാമം രൂക്ഷം
നഗരത്തിൽ ഭക്ഷ്യക്ഷാമം രൂക്ഷമാണെന്നാണ് റിപ്പോർട്ട്. തുടർച്ചയായി കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്നതിലും അത്യാവശ്യ കാര്യങ്ങൾക്കുപോലും പുറത്തിറങ്ങരുതെന്ന കർശന നിർദ്ദേശവും പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ജനങ്ങളും ആരോഗ്യപ്രവർത്തകരും തമ്മിലുള്ള സംഘർഷങ്ങളും നഗരത്തിൽ പതിവാണ്. സർക്കാർ വിതരണം ചെയ്യുന്ന റേഷൻ ഉ&പ്പെടെയുള്ളവ കടുത്ത നിയന്ത്രണങ്ങൾ മൂലം ജനങ്ങൾക്ക് ലഭിക്കാറില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |