കീവ് : യുക്രെയിനിലെ റഷ്യൻ അധിനിവേശം ആരംഭിച്ചിട്ട് ഇന്നേക്ക് 50ാം ദിനം. ഫെബ്രുവരി 24നാണ് റഷ്യ യുക്രെയിനിൽ സൈനിക നടപടി ആരംഭിച്ചത്. കരിങ്കടൽ തീരത്ത് റഷ്യൻ അതിർത്തിയിൽ നിന്ന് 50 മൈൽ അകലെ, യുക്രെയിനിലെ സ്റ്റീൽ, ധാതു കയറ്റുമതിയുടെ 50 ശതമാനവും കൈകാര്യം ചെയ്യുന്ന തന്ത്രപ്രധാന തുറമുഖ നഗരമായ മരിയുപോളിൽ പ്രാദേശിക സമയം, പുലർച്ചെ 3.30ന് നടന്ന സ്ഫോടനത്തോടെയാണ് ആക്രമണങ്ങളുടെ തുടക്കം. പിന്നാലെ, സൈനിക നടപടി ആരംഭിച്ചെന്ന പുട്ടിന്റെ പ്രഖ്യാപനം. തുടർന്ന് കീവ്, ഒഡേസ, ഡൊണെസ്കിലെ ക്രാമറ്റോർസ്ക് നഗരങ്ങളിൽ ഉഗ്ര സ്ഫോടനങ്ങൾ.
യുക്രെയിൻ അസാമാന്യ ചെറുത്തുനിൽപ് തുടരുമ്പോഴും റഷ്യയ്ക്ക് ഇതുവരെയും കാര്യമായ നേട്ടങ്ങൾ ഉണ്ടായിട്ടില്ല. ലക്ഷ്യം വച്ച കീവ് ഉൾപ്പെടെയുള്ള വടക്കൻ നഗരങ്ങളിൽ നിന്ന് പിന്മാറിയ റഷ്യ, ഇപ്പോൾ യുക്രെയിന്റെ ഡോൺബാസ് ഉൾപ്പെടെയുള്ള കിഴക്കൻ മേഖലകൾ കേന്ദ്രീകരിച്ച് സൈനിക വിന്യാസം ശക്തമാക്കുകയാണ്.
കടുത്ത പോരാട്ടം നടക്കുന്ന മരിയുപോൾ ഏത് നിമിഷവും റഷ്യ പിടിച്ചെടുത്തേക്കുമെന്നാണ് സൂചന. മരിയുപോളിൽ ഇതുവരെ 1,000ത്തിലേറെ യുക്രെയിൻ സൈനികർ കീഴടങ്ങിയെന്ന് ഇന്നലെ റഷ്യ അവകാശപ്പെട്ടു. യുക്രെയിൻ ഈ ആരോപണം നിഷേധിച്ചു. പ്രദേശത്ത് ഷെല്ലാക്രമണം തുടരുകയാണ്.
മരിയുപോളിൽ 100,000ത്തിലേറെ പേരെ ഇനിയും ഒഴിപ്പിക്കാനുണ്ടെന്ന് മേയർ വാഡിം ബോയ്‌ചെൻകോ പറയുന്നു. 21,000 സാധാരണക്കാർ ഇവിടെ മരിച്ചെന്നാണ് മേയർ പറയുന്നത്. മരിയുപോളിനെ റഷ്യ പൂർണമായും തകർത്തെന്നും പാശ്ചാത്യ രാജ്യങ്ങൾ കൂടുതൽ ആയുധങ്ങൾ തന്ന് തങ്ങളെ സഹായിക്കണമെന്നും യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു.
ചെക്ക് റിപ്പബ്ലിക് കീവിലെ എംബസി വീണ്ടും തുറന്നു
ജർമ്മൻ പ്രസിഡന്റെ ഫ്രാങ്ക് - വാൾട്ടർ സ്റ്റെയ്‌ൻമെയറുടെ സന്ദർശനത്തിന് സെലെൻസ്കി അനുമതി നിഷേധിച്ചെന്ന റിപ്പോർട്ട് കീവ് തള്ളി
റഷ്യ യുക്രെയിനിൽ നരഹത്യ നടത്തുന്നതായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ
ബൈഡന്റെ പ്രസ്താവന അസ്വീകാര്യവും സാഹചര്യത്തെ വളച്ചൊടിക്കുന്നതുമാണെന്ന് ക്രെംലിൻ
റഷ്യ ഫോസ്ഫറസ് ബോംബുകൾ പ്രയോഗിക്കുന്നതായി സെലെൻസ്കി
എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ, പോളണ്ട് എന്നീ രാജ്യങ്ങളിലെ പ്രസിഡന്റുമാർ സെലെൻസ്കിയുമായി കൂടിക്കാഴ്ചയ്ക്ക് യുക്രെയിനിലെത്തി
ഖാർക്കീവിൽ ഷെല്ലാക്രമണത്തിൽ 7 മരണം
രാജ്യത്ത് ഇതുവരെ 191 കുട്ടികൾ കൊല്ലപ്പെട്ടെന്ന് യുക്രെയിൻ
ഡോൺബാസിൽ റഷ്യ സൈനിക വിന്യാസം കൂട്ടുന്നതായി ഉപഗ്രഹ ചിത്രങ്ങൾ
ഖാർക്കീവിൽ റഷ്യൻ സേനയുടെ വെടിയേറ്റ് ഒരാൾ മരിച്ചു
പുട്ടിന്റെ സുഹൃത്തിനെ പിടികൂടി യുക്രെയിൻ
മോസ്കോ : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി അടുത്ത ബന്ധമുള്ള യുക്രെയിൻ ശതകോടീശ്വരനും റഷ്യൻ അനുകൂല പ്രതിപക്ഷ പാർട്ടി നേതാവുമായ വിക്ടർ മെഡ്‌വെഡ്ചകിനെ തടവിലാക്കിയെന്ന് യുക്രെയിൻ.
റഷ്യ തടവിലാക്കിയ യുദ്ധത്തടവുകാരെ മോചിപ്പിച്ചാൽ വിക്ടറിനെ മോചിപ്പിക്കുമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു. കൈയിൽ വിലങ്ങുമായി യുക്രെയിൻ സൈനിക യൂണിഫോമിൽ അവശനായിരിക്കുന്ന വിക്ടറിന്റെ ചിത്രവും യുക്രെയിൻ പുറത്തുവിട്ടു.
രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് കഴിഞ്ഞ ഒരു വർഷമായി വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്ന വിക്ടർ അടുത്തിടെ രക്ഷപ്പെട്ടിരുന്നു. ചൊവ്വാഴ്ചയാണ് ഇയാൾ വീണ്ടും പിടിയിലായത്. യുക്രെയിൻ നാറ്റോയിൽ ചേരാൻ നടത്തിയ ശ്രമങ്ങളെ വിക്ടർ ശക്തമായി എതിർത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |