കേപ് ടൗൺ : കിഴക്കൻ ദക്ഷിണാഫ്രിക്കയിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 306 ആയി. ദുരിത ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. നിരവധി പേരെ കാണാതായിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധികൃതർ അറിയിച്ചു. ക്വാസുലു - നേറ്റൽ പ്രവിശ്യയിലാണു പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ചത്.
രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ ഡർബൻ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഡർബൻ തുറമുഖത്ത് ഷിപ്പിംഗ് കണ്ടെയ്നറുകൾ ഒഴുകിപ്പോയി. പ്രവിശ്യയിൽ നിരവധി വീടുകൾ തകർന്നു. റോഡുകൾ പ്രളയജലത്തിൽ ഒലിച്ചുപോയി. രൂക്ഷമായ മണ്ണിടിച്ചിലുമുണ്ട്. ഡർബന് സമീപം ഒരു പാലം പൂർണമായും തകർന്നു. പലയിടത്തും വൈദ്യുത ബന്ധം തകരാറിലായി. തിങ്കളാഴ്ചയാണ് ഇവിടെ ശക്തമായ മഴ ആരംഭിച്ചത്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രളയമാണിതെന്ന് അധികൃതർ പറയുന്നു.
ഭീതി വിതച്ച് മുതലകൾ
പ്രളയത്തിനിടെ ഡർബൻ നഗരത്തിൽ ഭീതി വിതച്ച് മുതലകൾ. ഡർബനിൽ നിന്ന് 40 കിലോമീറ്റർ അകലെ വടക്ക് സ്ഥിതി ചെയ്യുന്ന ക്രൊക്കഡൈൽ ക്രീക്ക് ഫാമിൽ വളർത്തിയിരുന്ന മുതലകളിൽ ചിലത് രക്ഷപ്പെട്ടതാണ് ആശങ്കയ്ക്ക് കാരണം. റോഡിലും വെള്ളത്തിലും മുതലകൾ കിടക്കുന്നതിന്റെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതുവരെ ഏഴ് മുതലകളെ പിടികൂടിയെന്നും ഇനി അഞ്ചെണ്ണത്തെയാണ് കണ്ടെത്താനുള്ളതെന്നും ഫാം അധികൃതർ വ്യക്തമാക്കി. ഇവ ഫാമിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള റ്റോൻഗാറ്റ് നദിയിലേക്ക് നീങ്ങിയിരിക്കാമെന്ന് കരുതുന്നു.
നൈൽ മുതലകൾ ഉൾപ്പെടെ ഏകദേശം 6000ത്തോളം മുതലകളെ കൂടാതെ ബ്ലാക്ക് മാമ്പ അടക്കം വിവിധ തരം പാമ്പുകളും ആമകളും മറ്റും ക്രോക്കഡൈൽ ക്രീക്ക് ഫാമിലുണ്ട്. ഇവിടെ നിന്ന് പാമ്പുകൾ പുറത്തുകടന്നിട്ടില്ലെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |