ന്യൂയോർക്ക് : സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ 4,300 കോടി ഡോളർ വിലയ്ക്ക് വാങ്ങാൻ തയ്യാറാണെന്ന ശതകോടീശ്വരനും ടെസ്‌ല, സ്പേസ് എക്സ് ഉടമയുമായ ഇലോൺ മസ്‌കിന്റെ ഓഫറിനെ പ്രതിരോധിക്കാനുള്ള നീക്കത്തിൽ ട്വിറ്റർ ഡയറക്ടർ ബോർഡ്.
ഇലോൺ മസ്കിനെതിരെ ' പോയിസൺ പിൽ " തന്ത്രം പ്രയോഗിക്കാനുള്ള നീക്കത്തിലാണ് ട്വിറ്റർ. ഒരു വ്യക്തിഗത നിക്ഷേപകനോ സ്ഥാപനമോ 15 ശതമാനത്തിലധികം ഓഹരി കൈക്കലാക്കാൻ ശ്രമിച്ചാൽ, കൂടുതൽ ഓഹരികൾ വിപണിയിലെത്തിച്ച് മസ്‌കിനെ പോലെയുള്ളവരുടെ ഓഹരി ശതമാനം കുറയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ഷെയർഹോൾഡേഴ്സ് റൈറ്റ്സ് പ്ലാനെന്നറിയപ്പെടുന്ന ഇതിന് ബോർഡ് അംഗീകാരം നൽകി. 2023 ഏപ്രിൽ 14 വരെയുള്ള ഈ പ്ലാൻ പ്രകാരം കമ്പനിയെ മൊത്തത്തിൽ ഏറ്റെടുക്കാൻ മസ്ക് ശ്രമിച്ചാൽ മറ്റ് ഓഹരി ഉടമകളിൽ ചിലർക്ക് കമ്പനിയിൽ കൂടുതൽ ഓഹരി വാങ്ങാനുള്ള അനുവാദം ലഭിക്കും. ഏതെങ്കിലുമൊരു വ്യക്തിയോ സംഘടനയോ കമ്പനിയുടെ സമ്പൂർണാധികാരം സ്വന്തമാക്കുന്നത് ഇതിലൂടെ തടയാം.
അതേ സമയം, ട്വിറ്ററിന് വില പറഞ്ഞ ഇലോൺ മസ്കിന്റെ നീക്കത്തിൽ ട്വിറ്റർ ജീവനക്കാർക്ക് ആശങ്കയെന്ന് റിപ്പോർട്ട്. മസ്‌കിന് ബോർഡ് ഒഫ് ഡയറക്ടേഴ്സിൽ അംഗത്വം വാഗ്ദാനം ചെയ്തതിലടക്കമുള്ള വിഷയങ്ങളിൽ ട്വിറ്റർ ജീവനക്കാർ കമ്പനി സി.ഇ.ഒ പരാഗ് അഗ്രവാളിനെ ആശങ്ക അറിയിച്ചു.
മസ്‌കിന്റെ ഓഫറിൽ കമ്പനിയുടെ ബോർഡ് ബന്ദിയാക്കപ്പെടില്ലെന്ന് പരാഗ് ട്വീറ്റ് ചെയ്തിരുന്നു. മസ്ക് തന്റെ ഓഫർ വെളിപ്പെടുത്തിയതിന് പിന്നാലെ ട്വിറ്റർ ഓഹരിയിൽ 12 ശതമാനം വർദ്ധനവുണ്ടായി.
നേരത്തെ ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരി മസ്‌ക് സ്വന്തമാക്കിയിരുന്നു. പിന്നാലെ, ട്വിറ്ററിന്റെ ഓഹരിവില 27 ശതമാനം ഉയർന്നിരുന്നു. തന്റെ ഓഫർ ഏറ്റവും മികച്ചതും അവസാനത്തേതുമാണെന്നും അത് സ്വീകരിച്ചില്ലെങ്കിൽ ഓഹരിയുടമ എന്ന തന്റെ സ്ഥാനം പുനഃപരിശോധിക്കേണ്ടി വരുമെന്നുമാണ് മസ്‌കിന്റെ നിലപാട്. ട്വിറ്ററിന്റെ സേവനം തൃപ്തികരമല്ലെന്നും മികച്ച സ്വകാര്യ സ്ഥാപനമായി വളർത്തേണ്ടതുണ്ടെന്നും മസ്‌ക് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |