കറാച്ചി : പാകിസ്ഥാനിൽ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള 34 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്നലെ പ്രസിഡന്റ് ഹൗസിൽ നടന്ന ചടങ്ങിൽ ഖുർആൻ വചനങ്ങൾ ചൊല്ലി 31 ഫെഡറൽ മന്ത്രിമാരും 3 സഹമന്ത്രിമാരും അധികാരമേറ്റു. സെനറ്റ് ചെയർമാൻ സാദിഖ് സൻജ്റാനി സത്യവാചകം ചൊല്ലിക്കൊടുത്തു.
പാകിസ്ഥാൻ മുസ്ലിം ലീഗിൽ ( നവാസ് ) നിന്ന് 13 മന്ത്രിമാരും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയിൽ നിന്ന് 9 മന്ത്രിമാരും ചുമതലയേറ്റു. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാക്കളായി മൂന്ന് പേരും ചുമതലയേറ്റു.
വിദേശകാര്യമന്ത്രിയെ പ്രഖ്യാപിച്ചിട്ടില്ല. മുൻ വിദേശകാര്യമന്ത്രി ഹിന റബ്ബാനിയെ വിദേശകാര്യ സഹമന്ത്രിയാക്കി. പി.പി.പി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി വിദേശകാര്യ മന്ത്രിയായേക്കുമെന്ന് അഭ്യൂഹമുണ്ട്.
തിങ്കളാഴ്ചയായിരുന്നു മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കേണ്ടിയിരുന്നതെങ്കിലും പ്രസിഡന്റ് ആരിഫ് അൽവി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാൻ വിസമ്മതിച്ചതോടെ ചടങ്ങ് ഇന്നലത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു. ആരോഗ്യകാരണങ്ങൾ കാട്ടി ഷെഹ്‌ബാസിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നും പ്രസിഡന്റ് മാറിനിന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |