കീവ്: യുക്രെയിനിൽ തുറമുഖ നഗരമായ മരിയുപോൾ പിടിച്ചെടുത്തെന്ന് റഷ്യ. മരിയുപോളിനെ യുക്രെയിനിൽ നിന്ന് ' സ്വതന്ത്രമാക്കിയെന്ന് " റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ചു. നിലവിൽ ഏകദേശം 2000 ത്തോളം യുക്രെയിൻ സൈന്യം ഇവിടുത്തെ അസോവ്സ്‌റ്റൽ സ്റ്റീൽ പ്ലാന്റിൽ ശേഷിക്കുന്നുണ്ട്.
ഇവരെ ആക്രമിക്കരുതെന്നും എന്നാൽ ഈ വ്യവസായ മേഖല അടച്ച് പൂട്ടണമെന്നും ഒരു ഈച്ചയെ പോലും ഇവിടെ നിന്ന് രക്ഷപ്പെടാൻ അനുവദിക്കരുതെന്നും പുട്ടിൻ റഷ്യൻ സേനയോട് ഉത്തരവിട്ടു. മരിയുപോളിന്റെ ' വിമോചനം " റഷ്യൻ സേനയുടെ വിജയമാണെന്ന് പുട്ടിൻ പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസമായി സ്റ്റീൽ പ്ലാന്റിൽ തുടരുന്ന യുക്രെയിൻ സൈന്യത്തോട് ആയുധം വച്ച് കീഴടങ്ങിയാൽ രക്ഷപെടാൻ അനുവദിക്കുമെന്ന് റഷ്യ അന്ത്യശാസനം നൽകിയിരുന്നു. പ്ലാന്റ് ഒഴികെ മരിയുപോളിന്റെ മറ്റെല്ലാ ഭാഗങ്ങളുടെയും നിയന്ത്രണം തങ്ങളുടെ കൈകളിലാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയ്‌ഗു പറഞ്ഞു.
അധിനിവേശം തുടങ്ങിയ നാൾ മുതൽ കടുത്ത പോരാട്ടമാണ് മരിയുപോളിൽ നടന്നുവരുന്നത്. ഇവിടം പിടിച്ചെടുത്ത് തങ്ങൾ നേരത്തെ പിടിച്ചെടുത്ത ക്രൈമിയയിൽ നിന്ന് കിഴക്കൻ യുക്രെയിനിലെ റഷ്യൻ അനുകൂല വിമത മേഖലകളിലേക്ക് ഒരു കര ഇടനാഴി സൃഷ്ടിക്കുകയാണ് റഷ്യയുടെ ലക്ഷ്യം.
മരിയുപോളിന്റെ ഭൂരിഭാഗവും റഷ്യയാണ് നിയന്ത്രിക്കുന്നതെന്നും എന്നാൽ, യുക്രെയിൻ സേന ഇപ്പോഴും അവിടെ തുടരുന്നുണ്ടെന്നും യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി അറിയിച്ചു. അസോവ്സ്‌റ്റൽ പ്ലാന്റിൽ നിന്ന് പരിക്കേറ്റ സൈനികരെയും ഇവിടെ അഭയം തേടിയ സാധാരണക്കാരെയും അടിയന്തരമായി ഒഴിപ്പിക്കാൻ അനുവദിക്കണമെന്ന് യുക്രെയിൻ റഷ്യയോട് ആവശ്യപ്പെട്ടു.
അതേ സമയം, മരിയുപോളിന്റെ നിയന്ത്രണം റഷ്യ പിടിച്ചെടുത്തെന്ന അവകാശവാദം വ്യക്തമല്ലെന്നും മരിയുപോൾ പൂർണമായും റഷ്യയ്ക്ക് കീഴടങ്ങിയതിന്റെ സൂചനയില്ലെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |