അബുജ : തെക്കൻ നൈജീരിയയിലെ എണ്ണ ശുദ്ധീകരണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 100 പേർ കൊല്ലപ്പെട്ടു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. റിവേഴ്സ് സ്റ്റേറ്റിൽ അനധികൃതമായി പ്രവർത്തിച്ച ശുദ്ധീകരണ ശാലയിൽ വെള്ളിയാഴ്ച വൈകിട്ടാണ് സ്‌ഫോടനം നടന്നതെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. സ്ഫോടനത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്. എണ്ണ വാങ്ങാനെത്തിയ നിരവധി വാഹനങ്ങളും സ്‌ഫോടനത്തിൽ കത്തിനശിച്ചു. സംഭവത്തിനു പിന്നാലെ എണ്ണ ശുദ്ധീകരണ ശാലയുടെ ഉടമ ഒളിവിൽ പോയി. 'റിവേഴ്‌സിനും ഇമോ സ്റ്റേറ്റിനുമിടയിലുള്ള അതിർത്തിയിലാണ് സ്‌ഫോടനം നടന്നതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും റിവർസ് സ്റ്റേറ്റ് പൊലീസ് വക്താവ് ഗ്രേസ് ഇറിംഗെ-കൊക്കോ അറിയിച്ചു. അതേ സമയം സ്‌ഫോടനത്തെകുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ പൊലീസ് തയ്യാറായിട്ടില്ല. തൊഴിലില്ലായ്മയും ദാരിദ്ര്യവും കാരണം നിരവധി പേരാണ് രാജ്യത്ത് അനധികൃതമായി പ്രവത്തിക്കുന്ന എണ്ണ ശാലകളിൽ ജോലി ചെയ്യുന്നത്. പൈപ്പ് ലൈനുകളിൽ അറ്റകുറ്റപ്പണികൾ നടത്താത്തതും പൈപ്പ് ലൈനുകൾ നശിപ്പിച്ച് പെട്രോൾ മോഷ്ടിക്കുന്നതും കാരണം ഇത്തരം എണ്ണ ശുദ്ധീകരണ ശാലകളിൽ അപകടങ്ങൾ പതിവായി മാറിയിരിക്കുകയാണ്. രാജ്യത്തെ എണ്ണ സമ്പത്ത് മോഷ്ടിക്കുന്നത് തടയാനായി രാജ്യത്തെ അനധികൃത എണ്ണശുദ്ധീകരണ ശാലകൾ നശിപ്പിക്കാൻ സർക്കാർ സൈന്യത്തിന് നിർദ്ദേശം നല്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |