ഹെൽസിങ്കി : യുക്രെയിനിലെ റഷ്യൻ അധിനിവേശത്തോടെ സുരക്ഷാ ഭീഷണി നേരിടുന്ന മറ്റു രാജ്യങ്ങളും നാറ്റോയിൽ ചേരാൻ അപേക്ഷ നല്കുന്നതായി റിപ്പോർട്ട്.സ്വീഡന് പിന്നാലെ ഫിൻലൻഡും യു.എസിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും നേതൃത്വത്തിലുള്ള സൈനിക സഖ്യമായ നാറ്റോയിലെ അംഗത്വത്തിന് ശ്രമിക്കുന്നതായാണ് വിവരം. നാറ്റോയിൽ ചേർന്നാൽ രാജ്യത്തിന്റെ സുരക്ഷാകാര്യത്തിൽ വരാവുന്ന മാറ്റങ്ങളെക്കുറിച്ചു സർക്കാർ പുറത്തുവിട്ട ധവളപത്രത്തിന്റെ അടിസ്ഥാനത്തിൽ പാർലമെന്റിൽ ചർച്ചകൾ നടക്കുന്നുണ്ട്..ഫിൻലൻഡും സ്വീഡനും നാറ്റോയിൽ ചേരുന്നതിനെക്കുറിച്ച് ഇപ്പോൾ സജീവമായി ആലോചിക്കാനുള്ള കാരണം യുക്രെയ്ൻ റഷ്യ ആക്രമിച്ചതാണ്. അതേ സമയം സ്വീഡനും ഫിൻലൻഡും നാറ്റോ അംഗങ്ങളായാൽ ബാൾട്ടിക് സമുദ്രമേഖലയിൽ സൈനികസാന്നിദ്ധ്യം വർദ്ധിപ്പിക്കുമെന്നു റഷ്യ മുന്നറിയിപ്പ് നല്കി. റഷ്യയുമായി 1300 കിലോമീറ്റർ അതിർത്തി പങ്കിടുന്ന രാജ്യമാണു ഫിൻലൻഡ്. യുക്രെയിനിലെ നിലവിലെ സ്ഥിതി പരിഗണിക്കുമ്പോൾ ഫിൻലൻഡ് നാറ്റോയിൽ ചേരണമെന്ന അഭിപ്രായത്തിന് ജനങ്ങൾക്കിടയിൽ പിന്തുണ വർദ്ധിക്കുന്നുവെന്നാണ് വിവരം. നാറ്റോ ഉച്ചകോടി ജൂൺ 29ന് സ്‌പെയിനിലെ മഡ്രിഡിൽ ചേരും. പാർലമെന്റിന്റെ അംഗീകാരത്തോടെ ഫിൻലൻഡ് അപേക്ഷ നൽകിയാൽ നാറ്റോയുടെ 30 അംഗരാജ്യങ്ങളും അത് അംഗീകരിക്കണം. അപേക്ഷ നല്കിയതിന് ശേഷം 4 മാസം മുതൽ ഒരു വർഷം വരെ നീളാവുന്നതാണ് നാറ്റോ അംഗത്വ പ്രക്രിയ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |