ഇസ്ലാമാബാദ് : പാകിസ്ഥാനിലെ കറാച്ചി യൂണിവേഴ്സിറ്റിയിലുണ്ടായ സ്‌ഫോടനത്തിൽ മൂന്നു ചൈനീസ് പൗരന്മാരുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പാകിസ്ഥാനെതിരെ രൂക്ഷവിമർശനവുമായി ചൈന. ചൈനീസ് പൗരന്മാരുടെ സുരക്ഷ വർദ്ധിപ്പിക്കാനും കുറ്റക്കാർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
കറാച്ചിയിൽ വീണ ചൈനക്കാരുടെ രക്തം പാഴാകാൻ സമ്മതിക്കില്ലെന്നും ആക്രമണത്തിനു പിന്നിൽ ആരാണെങ്കിലും അവരതിനു വലിയ വില കൊടുക്കേണ്ടി വരുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കറാച്ചി യൂണിവേഴ്സിറ്റിക്കുള്ളിൽ ചൈനീസ് ഭാഷ പഠിപ്പിക്കുന്ന കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം അദ്ധ്യാപകരുമായി പോയ വാനിലാണ് സ്ഫോടനം നടന്നത്. കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടറായ ഹുവാങ് ഗ്യുപിങ്, ഉദ്യോഗസ്ഥരായ ഡിങ് മുപെങ്, ചെൻ സായ് എന്നിവരും പാകിസ്ഥാൻ സ്വദേശിയായ ഡ്രൈവർ ഖാലിദുമാണ് കൊല്ലപ്പെട്ടത്.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ) തങ്ങളുടെ ആദ്യ വനിതാ ചാവേറായ ഷാരി ബലോചാണ് സ്ഫോടനം നടത്തിയതെന്ന് അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |