മോസ്കോ : കരിങ്കടൽ തീരത്തെ തങ്ങളുടെ നാവിക താവളത്തിന് കാവലായി റഷ്യ രംഗത്തിറക്കിയിരിക്കുന്നത് ' മിലിട്ടറി ഡോൾഫിൻ" പടയെ എന്ന് റിപ്പോർട്ട്. സമുദ്രത്തിനടിയിലൂടെയുള്ള ആക്രമണങ്ങളെ ചെറുക്കാനാണത്രെ യുക്രെയിൻ അധിനിവേശം നടക്കുന്നതിനിടെ പ്രത്യേക പരിശീലനം ലഭിച്ച ഡോൾഫിനുകളെ റഷ്യ ഇവിടെ വിന്യസിച്ചിരിക്കുന്നതെന്നാണ് ഉപഗ്രഹ ചിത്രങ്ങൾ മുൻനിറുത്തി യു.എസ് നേവൽ ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നത്.
കരിങ്കടലിൽ റഷ്യയുടെ തന്ത്രപ്രധാനമായ നാവിക താവളമാണ് സെവാസ്റ്റോപോൾ. യുക്രെയിനിൽ സൈനിക നടപടി ആരംഭിക്കുന്നതിന് മുമ്പ് ഫെബ്രുവരിയിൽ രണ്ട് ഡോൾഫിൻ കൂടുകൾ ഇവിടെ കടലിൽ സ്ഥാപിച്ചെന്നാണ് കണ്ടെത്തൽ.
അന്തർവാഹിനികളിലൂടെയോ മറ്റോ നാവിക താവളത്തിന് നേരെ ഏതെങ്കിലും തരത്തിലെ ഭീഷണി ഉയർന്നാൽ ഈ ഡോൾഫിനുകൾക്ക് മുന്നറിയിപ്പ് നൽകാൻ കഴിയുമെന്നാണ് റിപ്പോർട്ട്. ശീത യുദ്ധ കാലഘട്ടത്തിൽ സോവിയറ്റ് നേവി ഡോൾഫിനുകളെ പോലുള്ള കടൽ ജീവികൾക്ക് സമാന പരിശീലനം നൽകിയിരുന്നു. അന്ന് കരിങ്കടലിൽ സെവാസ്റ്റോപോളിന് സമീപം സോവിയറ്റിന്റെ പ്രത്യേക ഡോൾഫിൻ യൂണിറ്റിന് പരിശീലനം നൽകിയിരുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം സെവാസ്റ്റോപോൾ യുക്രെയിന്റെ പരിധിയിലായെങ്കിലും 2014ൽ ക്രൈമിയ പിടിച്ചെടുത്തതിലൂടെ സെവാസ്റ്റോപോളിനെ വീണ്ടും തങ്ങളുടെ കൈകളിലെത്തിക്കാൻ റഷ്യയ്ക്ക് കഴിഞ്ഞു.
പരിശീലനം ലഭിച്ച ബെലൂഗ തിമിംഗലങ്ങൾ, സീലുകൾ, സീ ലയൺ തുടങ്ങിയവയ്ക്കും കടലിനടിയിലൂടെ വരുന്ന ശത്രുക്കളെയും സ്ഫോടക വസ്തുക്കളെയും തിരിച്ചറിയാനാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. റഷ്യയ്ക്ക് പുറമേ യു.എസ്, ഇസ്രയേൽ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളിലും സൈനിക ഓപ്പറേഷനുകളിൽ ഇത്തരം ജീവികളെ ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.
കരിങ്കടലിൽ ഡോൾഫിനുകളെയാണെങ്കിൽ ആർട്ടിക് മേഖലയിൽ ബെലൂഗ തിമിംഗലങ്ങളെയും സീലുകളെയുമാണ് റഷ്യ ഇത്തരം ദൗത്യങ്ങൾക്ക് നിയോഗിച്ചിരിക്കുന്നത്. ആർട്ടിക് സമുദ്രത്തിലെ കൊടുംതണുപ്പിനെ ഇവയ്ക്ക് അതിജീവിക്കാനാകുമെന്നതാണ് കാരണം.
2019 ഏപ്രിൽ 23ന് ' വാൽഡിമിർ " എന്ന റഷ്യൻ ' ചാരനായ " ബെലൂഗ തിമിംഗലത്തെ വടക്കൻ നോർവെയിൽ പിടികൂടിയിരുന്നു. എന്നാൽ, ഇത് റഷ്യൻ നാവിക താവളത്തിൽ എന്ന് രക്ഷപ്പെട്ടതാണെന്നാണ് കരുതുന്നത്. 2018ൽ സിറിയയിലെ ടാർറ്റസിലുള്ള മെഡിറ്ററേനിയൻ നാവിക താവളത്തിലും റഷ്യ കരിങ്കടൽ ഫ്ലീറ്റിലെ ഡോൾഫിൻ പടയാളികളെ വിന്യസിച്ചതായി പറയുന്നു. അന്ന് ഉപയോഗിച്ചത് പോലുള്ള ഡോൾഫിൻ കൂടുകളാണ് ഇന്ന് സെവാസ്റ്റോപോളിലും കാണുന്നതെന്ന് യു.എസ് നേവൽ ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു. സെവാസ്റ്റോപോളിനെ ലക്ഷ്യമാക്കി സമുദ്രത്തിനടിയിലൂടെ സൈനിക നീക്കത്തിന് യുക്രെയിൻ ശ്രമിച്ചിരുന്നോ എന്ന് വ്യക്തമല്ല.
വലയിലായ ' വാൽഡിമിർ " !
നോർവെയിലെ തീരദേശ ഗ്രാമമായ ഇംഗയിൽ, റഷ്യയുടെ വടക്കൻ തീരത്തായി ആർട്ടിക്ക് ഐലൻഡിന് സമീപം മത്സ്യബന്ധനത്തിനിടെ തൊഴിലാളികളാണ് വാൽഡിമിറിനെ കണ്ടത്. വലയിൽപ്പെടാതെ ഒഴിഞ്ഞു മാറുന്നതിന് പകരം വാൽഡിമിർ മത്സ്യ ബന്ധന ബോട്ടിനു നേരെ നീന്തുകയായിരുന്നു. ഇത് ശ്രദ്ധിച്ച മത്സ്യത്തൊഴിലാളികൾ വാൽഡിമിറിന്റെ ശരീരത്തിൽ എന്തോ ഘടിപ്പിച്ചിരിക്കുന്നത് കണ്ടെത്തി.
ഉയർന്ന ക്വാളിറ്റിയിൽ ചിത്രങ്ങൾ പകർത്താൻ കഴിയുന്ന ഗോപ്രോ കാമറ ഫിറ്റിംഗ്സുകളോടെ റഷ്യൻ സൈന്യത്തിൽ കുതിരകൾക്ക് ഉപയോഗിക്കുന്ന പ്രത്യേക കടിഞ്ഞാണിൽ ബന്ധിച്ച് വാൽഡിമിറിന്റെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുകയായിരുന്നു. കാമറയിൽ സെന്റ് പീറ്റേഴ്സ്‌ബർഗ് എന്ന് രേഖപ്പെടുത്തിയിരുന്നു.
തിമിംഗലത്തിന് നോർവീജിയൻ ഭാഷയിൽ പറയുന്ന ' വാൽ " എന്ന പദവും, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ പേരും ചേർത്താണ് വാൽഡിമിറിന് ഈ പേര് ലഭിച്ചത്. വാൽഡിമിറിനെ പിടികൂടിയ നാൾ മുതൽ അത് എവിടെ നിന്ന് വന്നു എന്ന അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ ഒരു പുരോഗതിയുമില്ല. വാൽഡിമിർ റഷ്യയുടെ ഗവേഷണ പദ്ധതിയുടെ ഭാഗമായിരിക്കാനാണ് സാദ്ധ്യതയെന്ന് നോർവെയുടെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസി വിശ്വസിക്കുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല. വാൽഡിമിറിനെ കണ്ടെത്തിയത് റഷ്യയുടെ നാവിക കേന്ദ്രത്തിന് അടുത്ത് നിന്നായതിനാലാണ് അത് പരിശീലനം ലഭിച്ച റഷ്യയുടെ ചാരനാണോ എന്ന സംശയം ബലപ്പെടാൻ കാരണം.
കടലിൽ നിന്ന് പിടികൂടിയ വാൽഡിമിറിനെ ഹാമർഫെസ്റ്റിലെ ഹാർബറിലേക്കായിരുന്നു എത്തിച്ചത്. തുടർന്ന് നോർവീജിയൻ ഫിഷറീസ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് വാൽഡിമിറിനെ പരിപാലിച്ചത്. 2019 ജൂലായിൽ വാൽഡിമിറിനെ ഇവിടെ സ്വതന്ത്രനാക്കിയിരുന്നു. ഇപ്പോൾ ഹാമർഫെസ്റ്റിലെ ഹാർബറിൽ ചുറ്റിത്തിരിയുന്ന വാൽഡിമിറിന് സുരക്ഷിതമായി ജീവിക്കാൻ ഒരു സാങ്ങ്ച്വറി വേണമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം.
മനുഷ്യരുമായി വളരെ വേഗം ഇണങ്ങിച്ചേരുന്നവയാണ് ആർട്ടിക് സമുദ്ര മേഖലയിൽ കാണപ്പെടുന്ന ബെലൂഗ തിമിംഗിലങ്ങൾ. നല്ല ബുദ്ധിശക്തിയാണിവയ്ക്ക്. അതുകൊണ്ട് തന്നെ, ഇവയെ നായ്ക്കളെ പരിശീലിക്കുന്ന പോലെ കൃത്യമായി കാര്യങ്ങൾ പഠിപ്പിക്കാൻ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |