മോസ്കോ : യുക്രെയിൻ അധിനിവേശ പശ്ചാത്തലത്തിൽ, കഴിഞ്ഞ മൂന്ന് മാസത്തിനിടെ കുറഞ്ഞത് ആറ് റഷ്യൻ കോടീശ്വരൻമാരെ മരിച്ചനിലയിൽ കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഈ മരണങ്ങളെല്ലാം ആത്മഹത്യയാണെന്നാണ് അധികൃതർ പറയുന്നത്. ഇതിൽ മരണപ്പെട്ട മൂന്ന് ബിസിനസുകാരുടെ കുടുംബങ്ങളെയും മരിച്ചനിലയിൽ കണ്ടെത്തിയത് ദുരൂഹതയുണർത്തുന്നു. മരിച്ചവരിൽ 4 കോടീശ്വരന്മാർ റഷ്യൻ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള ഊർജ കമ്പനിയായ ഗ്യാസ്പ്രോമുമായി ബന്ധമുള്ളവരാണെന്നാണ് വിവരം.
ജനുവരി 30നായിരുന്നു ആദ്യ മരണം. ഗ്യാസ്പ്രോമിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായ ലിയനോയ്‌ഡ് ഷൂൾമാനെ ലെനിൻസ്കി ഗ്രാമത്തിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. ഇതേ ഗ്രാമത്തിൽ തന്നെ താമസിച്ചിരുന്ന മറ്റൊരു ഗ്യാസ്പ്രോം ഉദ്യോഗസ്ഥനായ അലക്സാണ്ടർ ട്യുലകോവിനെ ഫെബ്രുവരി 25ന് വീട്ടിലെ ഗ്യാരേജിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇതും ആത്മഹത്യയാണെന്നാണ് വിലയിരുത്തൽ.
യുക്രെയിനിൽ ജനിച്ച റഷ്യൻ ശതകോടീശ്വരനായ മിഖായിൽ വാറ്റ്ഫോർഡിനെ ഫെബ്രുവരി 28ന് ലണ്ടനിലെ സറെയിലുള്ള വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇതിന്റെ അന്വേഷണം തുടരുകയാണ്. മെഡ്സ്റ്റോം എന്ന മെഡിക്കൽ സപ്ലൈസ് കമ്പനിയുടമയായ വാസിലി മെൽനികോവ് എന്ന റഷ്യൻ കോടീശ്വരനെയും ഭാര്യയേയും നാല്, പത്ത് വയസുള്ള മക്കളെയും മാർച്ച് അവസാനമാണ് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഈ മാസം വ്ലാഡിസ്ലവ് അവായെവ്, സെർജി പ്രോട്ടോസെന്യ എന്നീ റഷ്യൻ കോടീശ്വരൻമാരെയും അവരുടെ കുടുംബങ്ങളെയും മരിച്ച നിലയിൽ കണ്ടെത്തി. കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം ഇവർ ആത്മഹത്യ ചെയ്തിരിക്കാമെന്ന് കരുതുന്നു.
ഏപ്രിൽ 18ന് മോസ്കോയിലെ അപ്പാർട്ട്മെന്റിലാണ് റഷ്യയിലെ ഗ്യാസ്പ്രോം ബാങ്കിന്റെ മുൻ വൈസ് പ്രസിഡന്റായിരുന്ന അവായെവിന്റെയും ഭാര്യയുടെയും മകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മൂവർക്കും വെടിയേറ്റിരുന്നു.
തൊട്ടടുത്ത ദിവസമാണ് സ്പെയിനിലെ ബാഴ്സലോണയിലെ വസതിയിൽ പ്രോട്ടോസെന്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്യാസ്പ്രോമിന്റെ ഭാഗിക ഉടമസ്ഥതയിലുള്ള നൊവാറ്റെക് കമ്പനിയിലെ മുൻ ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ ഭാര്യയെയും മകളെയും കുത്തേറ്റ് മരിച്ചനിലയിലാണ് കണ്ടെത്തിയത്. സ്പാനിഷ് പൊലീസ് സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.
മരിച്ചവർക്കാർക്കും ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലാതിരുന്നെന്നും മരണം ഞെട്ടിക്കുന്നതാണെന്നുമാണ് അടുപ്പമുള്ളവരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മരണങ്ങളെ പറ്റി റഷ്യയ്ക്കുള്ളിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ബുചയിൽ മൃതദേഹങ്ങൾ കൈകൾ കെട്ടിയ നിലയിൽ
കീവ് : ബുചയിൽ കൈകൾ പിന്നിൽ കെട്ടിയ നിലയിൽ മൂന്ന് പുരുഷന്മാരുടെ മൃതദേഹങ്ങൾ ഒരു കുഴിയിൽ നിന്ന് കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. വെടിയുണ്ടയേറ്റതിന്റെ പാടുകൾ മൃതദേഹങ്ങളിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.
ഖാർക്കീവിലും ലുഹാൻസ്കിലും ഷെല്ലാക്രമണം ശക്തമായി തുടരുകയാണ്. യുക്രെയിനിൽ നിന്ന് പതിനായിരക്കണക്കിന് ടൺ ഭക്ഷ്യ ധാന്യങ്ങൾ റഷ്യൻ സൈനികർ മോഷ്ടിച്ചെന്ന് യുക്രെയിൻ കാർഷിക മന്ത്രി ആരോപിച്ചു. മരിയുപോളിൽ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റിൽ തുടരുന്ന സിവിലിയൻമാരുടെ സ്ഥിതി മോശമായി തുടരുകയാണ്. ഇവരെ പുറത്തെത്തിക്കാനുള്ള നടപടികൾ തുടരുന്നുണ്ട്.
യുക്രെയിൻ സംഘർഷത്തിൽ അയവ് വരുത്താൻ ആഗ്രഹിക്കുന്നെങ്കിൽ നാറ്റോയും യു.എസും യുക്രെയിന് ആയുധങ്ങൾ കൈമാറുന്നത് അവസാനിപ്പിക്കണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റോവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |