കൊളംബോ : സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ വെല്ലുവിളികളും നിറഞ്ഞ ശ്രീലങ്കയിൽ ഇന്ന് മുതൽ നിർണായക പാർലമെന്റ് സമ്മേളനം ആരംഭിക്കും. രാജപക്സ ഭരണകൂടത്തെ താഴെയിറക്കാനുള്ള അവിശ്വാസ പ്രമേയവും ഇംപീച്ച്മെന്റ് പ്രമേയവും ഉടൻ പാർലമെന്റിൽ കൊണ്ടുവന്നേക്കുമെന്നാണ് പ്രധാന പ്രതിപക്ഷ പാർട്ടിയായ എസ്.ജെ.ബിയിലെ നേതാക്കൾ നൽകുന്ന സൂചന. അവിശ്വാസ നീക്കം ഈ ആഴ്ച തന്നെയുണ്ടാകുമെന്നാണ് എസ്.ജെ.ബി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവുമായ സജിത് പ്രമേദാസ പറയുന്നത്.
മഹിന്ദ രാജപക്സ സർക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയവും ഭരണഘടനയുടെ ആർട്ടിക്കിൾ 42 പ്രകാരം പ്രസിഡന്റിനെതിരെയുള്ള ഇംപീച്ച്മെന്റ് പ്രമേയവും എസ്.ജെ.ബി ഇന്നലെ പാർലമെന്റ് സ്പീക്കർക്ക് സമർപ്പിച്ചു. ഇന്നലെ സ്പീക്കറുടെ വസതിയിലെത്തിയാണ് പ്രമേയങ്ങൾ കൈമാറിയത്. അവിശ്വാസ പ്രമേയത്തിൽ സർക്കാർ പരാജയപ്പെട്ടാൽ മഹിന്ദ രാജപക്സയും ക്യാബിനറ്റും രാജിവയ്ക്കണം. അതേ സമയം, ഡെപ്യൂട്ടി സ്പീക്കർ രഞ്ജിത് സിയലപിതിയ കഴിഞ്ഞ 30ന് രാജിവച്ച പശ്ചാത്തലത്തിൽ പുതിയ ഡെപ്യൂട്ടി സ്പീക്കർക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.
ഈ ആഴ്ച പാർലമെന്റിൽ തങ്ങളുടെ ഭൂരിപക്ഷം തെളിയിക്കുമെന്നും എസ്.ജെ.ബി അവകാശപ്പെട്ടിരുന്നു. പാർലമെന്റിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഉൾപ്പെടുന്ന ഇടക്കാല സർവകക്ഷി സർക്കാർ രൂപീകരിക്കാനും നിലവിലെ പ്രധാനമന്ത്രി മഹിന്ദ രാജപക്സയെ നീക്കം ചെയ്യാനും തയാറാണെന്ന് പ്രസിഡന്റ് ഗോതബയ രാജപക്സ അറിയിച്ചതായി മുൻ പ്രസിഡന്റും ശ്രീലങ്ക ഫ്രീഡം പാർട്ടി ചെയർമാനുമായ മൈത്രിപാല സിരിസേന കഴിഞ്ഞാഴ്ച അറിയിച്ചെങ്കിലും ഇതിലും അനിശ്ചിതത്വം തുടരുകയാണ്.
ഇടക്കാല സർക്കാരിനെ പറ്റിയുള്ള നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കാനും പാർലമെന്റിലെ പിന്തുണയുള്ളവരുടെ എണ്ണം വ്യക്തമാക്കാനും ഗോതബയ ശ്രീലങ്ക ഫ്രീഡം പാർട്ടിയോട് ആവശ്യപ്പെട്ടതായാണ് പ്രസിഡന്റ് ഓഫീസ് ഉദ്യോഗസ്ഥർ പിന്നാലെ അറിയിച്ചത്.
അതേ സമയം, പാർലമെന്റിൽ ശ്രീലങ്ക ഫ്രീഡം പാർട്ടിയ്ക്ക് അംഗബലമുണ്ടെങ്കിൽ ഒരു പ്രധാനമന്ത്രിയെ നിർദ്ദേശിക്കാമെന്നും അത് പരിഗണിച്ചേക്കുമെന്നും ഗോതബയ പറഞ്ഞിരുന്നു. സർവകക്ഷി സർക്കാരിനില്ലെന്നും മഹിന്ദ രാജപക്സ രാജിവയ്ക്കണമെന്നുമുള്ള നിലപാടിലാണ് എസ്.ജെ.ബി.
മരുന്ന്, ആഹാരം, ഇന്ധനം തുടങ്ങിയവയ്ക്കായി ശ്രീലങ്കയ്ക്ക് 30 കോടി യുവാൻ സഹായം നൽകാൻ ചൈന തീരുമാനിച്ചതായി ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |