SignIn
Kerala Kaumudi Online
Friday, 19 April 2024 1.53 AM IST

ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ

sri-lanka

കൊളംബോ : ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഗോതബയ രാജപക്സ. അടിയന്തരാവസ്ഥ ഇന്നലെ അർദ്ധരാത്രിയോടെ പ്രാബല്യത്തിൽ വന്നു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയ്ക്കെതിരെയുള്ള പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാത്രി വൈകിയുള്ള അടിയന്തരാവസ്ഥ പ്രഖ്യാപനം.

സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് ഇന്നലെ ശ്രീലങ്കയിൽ രാജ്യവ്യാപകമായി നടന്ന ഹർത്താലിൽ ജനജീവിതം സ്തംഭിച്ചു. രാജ്യത്തെ നിലവിലെ സ്ഥിതിഗതികൾ പരിശോധിക്കാൻ ഗോതബയയുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് പ്രത്യേക ക്യാബിനറ്റ് യോഗം ചേർന്നിരുന്നു.

പ്രധാനമന്ത്രി മഹിന്ദ രാജപക്സയോട് പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ഗോതബയ യോഗത്തിൽ ആവശ്യപ്പെട്ടതായും ക്യാബിനറ്റ് മന്ത്രിമാർ ഗോതബയയെ പിന്തുണച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ, ഗോതബയ തന്നോട് അങ്ങനെ ആവശ്യപ്പെട്ടില്ലെന്നും രാജിവയ്ക്കാൻ ആലോചനയില്ലെന്നും മഹിന്ദ വ്യക്തമാക്കി.

 ശ്രീലങ്കൻ ഡെപ്യൂട്ടി സ്പീക്കർ വീണ്ടും രാജിവച്ചു

ശ്രീലങ്കയിൽ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ രഞ്ജിത് സിയമ്പലപിതിയ വീണ്ടും രാജിവയ്ക്കുന്നതായി അറിയിച്ചു. തന്റെ രാജി കത്ത് ഉടൻ പ്രസിഡന്റിന് കൈമാറുമെന്നും രഞ്ജിത് ഇന്നലെ വ്യക്തമാക്കി. വ്യാഴാഴ്ചയാണ് ഇദ്ദേഹത്തെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുത്തത്. നേരത്തെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന രഞ്ജിത് കഴിഞ്ഞ 30ന് രാജിവച്ചിരുന്നു.

നേരത്തെ രാജപക്സ സർക്കാരിന്റെ ഭാഗമായിരുന്ന ശ്രീലങ്കൻ ഫ്രീഡം പാർട്ടി ( എസ്.എൽ.എഫ്.പി) നേതാവായ രഞ്ജിത്, സ്വന്തം പാർട്ടി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് സ്വതന്ത്രമായി നിൽക്കാൻ തീരുമാനിച്ചതോടെയാണ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്ത് നിന്ന് രാജി വച്ചത്. എന്നാൽ, വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ, ശ്രീലങ്കൻ ഫ്രീഡം പാർട്ടി സർക്കാരിൽ നിന്ന് രാജിവച്ചിട്ടും ഭരണകക്ഷിയായ എസ്.എൽ.പി.പി, രഞ്ജിതിനെ തന്നെ പിന്തുണയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

പ്രധാന പ്രതിപക്ഷ പാർട്ടിയായ എസ്.ജെ.ബിയുടെ സ്ഥാനാർത്ഥിയായ ഇംതിയാസ് ബകീർ മർക്കാരെ പരാജയപ്പെടുത്തിയ രഞ്ജിതിന് 146 വോട്ടാണ് ലഭിച്ചത്. ഇംതിയാസിന് 65 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. രഞ്ജിതിന്റെ വിജയത്തിലൂടെ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചാലും ഇടഞ്ഞു നിൽക്കുന്ന എസ്.എൽ.എഫ്.പി തങ്ങൾക്കനുകൂലമായി വോട്ട് ചെയ്യുമെന്നുമായിരുന്നു രാജപക്സ സർക്കാരിന്റെ കണക്കുക്കൂട്ടൽ.

 പാർലമെന്റ് സമ്മേളനം നിറുത്തിവച്ചു

ശ്രീലങ്കയിൽ പാർലമെന്റ് സമ്മേളനം മേയ് 17 വരെ നിറുത്തിവച്ചെന്ന് സ്പീക്കർ മഹിന്ദ യാപ അബെയ്‌വർദ്ധന അറിയിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പാർലമെന്റ് സമ്മേളനം തുടങ്ങിയത്. രാജ്യത്തെ പ്രതിസന്ധിയും പാർലമെന്റിന് പുറത്ത് നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളും ഉയർത്തി പ്രതിപക്ഷമായ എസ്.ജെ.ബി നടത്തിയ പ്രതിഷേധം രൂക്ഷമായതോടെയാണ് നടപടി. എസ്.ജെ.ബി പാർലമെന്റ് അംഗങ്ങൾ ഇന്നലെ സ്പീക്കറുടെ ചേംബർ സന്ദർശിച്ച് സർക്കാരിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള തീയതിയ്ക്കായി അഭ്യർത്ഥന നടത്തിയിരുന്നു.

പ്രസിഡന്റ് ഗോതബയ രാജപക്സയ്ക്കെതിരെ ഇന്നലെ പാർലമെന്റിന് പുറത്ത് വിദ്യാർത്ഥികളടക്കം നടത്തിയ പ്രതിഷേധങ്ങൾക്ക് നേരെ പൊലീസ് ജല പീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചിരുന്നു. പാർലമെന്റിലേക്കുള്ള കവാടങ്ങൾ പ്രതിഷേധക്കാർ തടഞ്ഞതോടെ എം.പിമാർക്ക് പുറത്തിറങ്ങാൻ കഴിയാതെ വന്നിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.