കൊളംബോ : ശ്രീലങ്കയിൽ പാചകവാതകവുമായി വന്ന ട്രക്ക് തടഞ്ഞ് ഗ്യാസ് സിലിണ്ടറുകളുമായി കടന്ന് ജനം. കൊളംബോയിലെ വിതരണ കേന്ദ്രത്തിൽ പാചകവാതകത്തിനായി കഴിഞ്ഞ ഒരു ദിവസമായി ക്യൂവിൽ കാത്ത് നിന്ന് അക്ഷമരായവരാണ് ഗ്യാസ് സിലിണ്ടറുകളുമായി കടന്നത്. ഏതാനും പൊലീസുകാരുടെ മുന്നിൽ വച്ചായിരുന്നു സംഭവമെങ്കിലും അവർക്ക് ഒന്നും ചെയ്യാനായില്ലെന്നും 84 സിലിണ്ടറുകൾ നഷ്ടമായെന്നും അധികൃതർ പറഞ്ഞു.
അതേ സമയം, ഇന്നലെ രാവിലെ അനുരാധപുരയിൽ ബുദ്ധ ക്ഷേത്ര സന്ദർശനം നടത്തവെ പ്രധാനമന്ത്രി മഹിന്ദ രാജപക്സയ്ക്ക് നേരെ ശക്തമായ പ്രതിഷേധം നടന്നു. പ്രതിഷേധക്കാർ മഹിന്ദയ്ക്ക് നേരെ പരിഹാസ വാക്കുകൾ പറയുകയും ഉറക്കെ കൂവുകയും ചെയ്തു.
മഹിന്ദ ഈ ആഴ്ച തന്നെ രാജിവച്ചേക്കുമെന്നാണ് വിവരം. ഇന്ന് രാജി പ്രഖ്യാപനമുണ്ടായേക്കുമെന്നും അഭ്യൂഹമുണ്ട്. രാജ്യത്തെ ജനരോഷം തണുപ്പിക്കാൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സ രാജിവയ്ക്കണമെന്ന് വെള്ളിയാഴ്ച ചേർന്ന പ്രത്യേക ക്യാബിനറ്റ് യോഗത്തിൽ പ്രസിഡന്റ് ഗോതബയ രാജപക്സ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് തന്റെ രാജി പരിഹാരമാണെങ്കിൽ പ്രധാനമന്ത്രി പദമൊഴിഞ്ഞ് പ്രതിപക്ഷത്തിരിക്കാൻ തയാറാണെന്ന് മഹിന്ദ അറിയിച്ചെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |