മനില: ഫിലിപ്പീൻസ് തിരഞ്ഞെടുപ്പിൽ വോട്ടിംഗ് പൂർത്തിയായപ്പോൾ പുറത്തു വരുന്ന ആദ്യ വിവരങ്ങളനുസരിച്ച് ഫിലിപ്പീൻസ് ഭരിച്ച മുൻ സ്വേച്ഛാധിപതി ഫെർഡിനന്റ് മാർകോസിന്റെ മകൻ ഫെർഡിനന്റ് ' ബോംഗ്‌ബോംഗ് " മാർകോസ് ജൂനിയർ പ്രസിഡന്റായേക്കും. മുൻ ഗവർണറും കോൺഗ്രസ് അംഗവും സെനറ്ററുമായ മാർകോസ് ജൂനിയർ 30 ശതമാനത്തിലേറെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് സൂചന. മനിലയിലെ പ്രാദേശിക സമയം 10 മണിവരെയുള്ള വോട്ടിംഗ് 70.28 ശതമാനമാണ്. പുറത്തു വരുന്ന പ്രാഥമിക ഫല സൂചനകൾ അനുസരിച്ച് മാർക്കോസ് 23 മില്യൺ വോട്ട് നേടിയപ്പോൾ എതിരാളിയായ ലെനി റൊബ്രെഡോയ്ക്ക് 10.9 മില്യൺ വോട്ടുകളാണ് നേടാനായത്. 2016ലെ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലെനി, മാർകോസിനെ പരാജയപ്പെടുത്തിയിരുന്നു. രാജ്യത്തെ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തക കൂടിയായ ലെനി
തിരഞ്ഞെടുപ്പിലെ ഏക വനിതാ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥി കൂടിയാണ് .
അതേ സമയം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച നിലവിലെ പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേർട്ടിന്റെ മകൾ സാറ ഡ്യൂട്ടേർട്ടും എതിരാളിയേക്കാൾ ബഹുദൂരം മുന്നിലാണ്. ഇത്തവണ ഒരു സ്ഥാനാർത്ഥിയ്ക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ പാർട്ടി മാർകോസ് ജൂനിയറിനെ അംഗീകരിച്ചിരുന്നു. അതേ സമയം വോട്ടെടുപ്പിൽ വ്യാപകമായ തിരിമറി നടന്നതായി ആരോപണം ഉയരുന്നുണ്ട്. തലസ്ഥാന നഗരമായ മനീലയിലുൾപ്പെടെ പല പ്രദേശങ്ങളിലും വോട്ടിംഗ് മിഷീൻ പ്രവർത്തിച്ചില്ലെന്ന പരാതി ഉയർന്നെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷണൻ ആരോപണങ്ങൾ നിഷേധിച്ചു. ഇന്ന് രാവിലെ 11 മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. ഇതിന് ശേഷം മാത്രമേ വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ.പ്രസിഡന്റിന് പുറമേ വൈസ് പ്രസിഡന്റ്, 12 സെനറ്റർമാർ, 300 എം.പിമാർ, 7,600 ദ്വീപുകളിലായി മേയർ, ഗവർണർ തുടങ്ങി 18,000ത്തോളം ഉദ്യോഗസ്ഥരെയും തിരഞ്ഞെടുക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |