ബാങ്കോക്ക്: അനശ്വര പ്രണയത്തിന്റെ നേർ സാക്ഷ്യമായി തായ്‌ലൻഡുകാരനായ 72 കാരന്റെ ജീവിതം. ജീവനറ്റ പ്രിയതമയുടെ മൃതദേഹത്തോടൊപ്പം റിട്ടയേഡ് മിലിട്ടറി ഉദ്യോഗസ്ഥനായ ചാൻ ജൻവാച്ചക്കൽ കഴിഞ്ഞത് ഒന്നും രണ്ടും ദിവസമല്ല, നീണ്ട 21 വർഷങ്ങൾ. ബാങ്കോക്കിലെ ബെൻ ഖെൻ ജില്ലയിലുള്ള വീട്ടിലാണ് ഇയാൾ ഭാര്യയുടെ മൃതദേഹം സൂക്ഷിച്ചിരുന്നത്. 2001ലാണ് ചാനിന്റെ ഭാര്യ മരിക്കുന്നത്.
ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്നുണ്ടായ മസ്തിഷ്‌ക രക്തചംക്രമണം മൂലമാണ് ചാനിന്റെ ഭാര്യയുടെ മരണം. തുടർന്ന് ബുദ്ധമത ചടങ്ങുകൾക്കായി മൃതദേഹം നോന്തബുരിയിലെ വാട്ട് ചോൻപ്രതർൺ രംഗ്സരിതിലേക്ക് കൊണ്ടുപോയതായും സ്‌ട്രെയിറ്റ് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മൃതദേഹം സംസ്‌കരിക്കാതെ ഒരു ശവപ്പെട്ടിയിൽ സൂക്ഷിക്കുകയായിരുന്നു.
പകൽ സമയത്ത്, വീടിനോട് ചേർന്നുള്ള ഒരു ചെറിയ സ്ഥലത്ത് തന്റെ വളർത്തുമൃഗങ്ങളായ പൂച്ചകളുമായും നായ്ക്കളുമായുമാണ് ചാൻ സമയം ചെലവഴിച്ചിരുന്നത്. വൈദ്യുതി പോലുമില്ലാത്ത ചെറിയ ഒറ്റനില കോൺക്രീറ്റ് വീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്. ജീവിച്ചിരിക്കുന്നതുപോലെ ഭാര്യയോട് എപ്പോഴും ഇയാൾ സംസാരിക്കുമായിരുന്നു. താൻ മരിച്ചാൽ സംസ്‌കരിക്കാൻ ആരുമുണ്ടായില്ലെങ്കിലോ എന്ന ഭയമാണ് ഒടുവിൽ ഭാര്യയുടെ മൃതദേഹം സംസ്‌കരിക്കാൻ പ്രേരിപ്പിച്ചത്.
കാസെം ബാങ്കോക്ക് ഫൗണ്ടേഷന്റെ സഹായത്തോടെയാണ് പങ്കാളിയെ സംസ്‌കരിച്ചത്. മരണം രജിസ്റ്റർ ചെയ്തതിനാൽ മൃതദേഹം മറച്ചുവെച്ചതിന് ഇയാൾക്കെതിരെ നിയമനടപടിയുണ്ടാകില്ല. ബാങ് ഖെൻ ജില്ലാ ഓഫീസിൽ നിന്ന് മരണ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എടുക്കാൻ ഫൗണ്ടേഷൻ ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമെത്തി. മരണ വർഷം 2001 ആയി സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ശവസംസ്‌കാരത്തിന് ശേഷം ചിതാഭസ്മം വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
മോട്ടോർ സൈക്കിൾ അപകടത്തിൽ പെട്ട ചാനിനെ സഹായിക്കാൻ ഫൗണ്ടേഷന്റെ ഒരു എക്സിക്യൂട്ടീവ് രണ്ട് മാസമായി ഭക്ഷണവും വെള്ളവുമായി സന്ദർശിച്ചിരുന്നുവെങ്കിലും ശവപ്പെട്ടി ശ്രദ്ധയിൽ പെട്ടിരുന്നില്ല.റോയൽ തായ് ആർമിയിൽ ഡോക്ടറായി ജോലി ചെയ്തിരുന്ന ചാനിന്റെ ഭാര്യ പൊതുജനാരോഗ്യ മന്ത്രാലയത്തിലാണ് സേവനമനുഷ്ഠിച്ചിരുന്നത്. രണ്ട് ആൺമക്കൾക്കൊപ്പമാണ് ചാൻ നേരത്തെ താമസിച്ചിരുന്നത്. അമ്മയെ സംസ്‌കരിക്കാൻ പിതാവ് സമ്മതിക്കാത്തതിനാൽ അവർ പിന്നീട് താമസം മാറ്റുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |