കൊളംബോ : ശ്രീലങ്കയിൽ റനിൽ വിക്രമസിംഗെ മന്ത്രിസഭയിലേക്ക് ആദ്യത്തെ നാല് മന്ത്രിമാരെ നിയമിച്ച് പ്രസിഡന്റ് ഗോതബയ രാജപക്സ. കൊളംബോയിൽ പ്രസിഡന്റിന്റെ വസതിയിൽ ഇന്നലെ ഉച്ചതിരിഞ്ഞ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നു. ജി.എൽ. പെരിസ് ( വിദേശകാര്യം ), ദിനേഷ് ഗുണവർദ്ധന ( ആഭ്യന്തരം, പൊതുഭരണം ), പ്രസന്ന രണതുംഗ ( നഗര വികസം, പാർപ്പിടം ), കാഞ്ചന വിജേശേഖര ( ഊർജം ) എന്നിവരാണ് ചുമതലയേറ്റതെന്ന് പ്രസിഡന്റിന്റെ മാദ്ധ്യമ വിഭാഗം അറിയിച്ചു.
ചൊവ്വാഴ്ച പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നേ കൂടുതൽ മന്ത്രിമാരെ നിയമിച്ചേക്കാനിടയുണ്ട്. നിലവിൽ രാജപക്സമാരുടെ ശ്രീലങ്ക പൊതുജന പെരമുനയാണ് റനിലിന് പിന്തുണയറിയിച്ചിട്ടുള്ളത്. സർക്കാരിൽ ചേരില്ലെന്ന് അറിയിച്ച പ്രധാന പ്രതിപക്ഷമായ എസ്.ജെ.ബി, രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട് സർക്കാരെടുക്കുന്ന ശരിയായ തീരുമാനങ്ങളെ പിന്തുണയ്ക്കുമെന്നറിയിച്ചു.
അതേ സമയം, കഴിഞ്ഞ തിങ്കളാഴ്ച കലാപങ്ങൾക്കിടെ എം.പിയായ അമരകീർത്തി അതുകൊറാല കൊല്ലപ്പെട്ട സംഭവം ആത്മഹത്യയല്ലെന്നും ആൾക്കൂട്ട മർദ്ദനമാണ് മരണ കാരണമെന്നുമുള്ള ഫോറൻസിക് ഫലം പുറത്തുവന്നു. ആൾക്കൂട്ടം വളഞ്ഞതോടെ അമരകീർത്തി സ്വയം വെടിവച്ച് മരിച്ചെന്നാണ് നേരത്തെ പൊലീസ് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |