ന്യൂഡൽഹി: ബലാത്സംഗ കേസിൽ പ്രതിയായ രാജസ്ഥാൻ മന്ത്രി മഹേഷ് ജോഷിയുടെ മകൻ രോഹിതിനെ തേടി ഡൽഹി പൊലീസിന്റെ 15 അംഗ സംഘം ഇന്നലെ രാവിലെ ജയ്പൂരിലെത്തി.
ജയ്പൂരിലെ മന്ത്രിയുടെ രണ്ട് വസതികളിലെത്തിയെങ്കിലും പൊലീസിന് മന്ത്രി പുത്രനെ കണ്ടെത്താനായില്ല. രോഹിതിനായുള്ള തിരച്ചിൽ തുടരുകയാണെന്ന് ഡൽഹി പൊലീസ് പറഞ്ഞു. മേയ് 18നകം ഹാജരാകണമെന്നാവശ്യപ്പെട്ട് സമൻസ് അദ്ദേഹത്തിന്റെ വീട്ടിൽ പതിച്ചു.
കഴിഞ്ഞ വർഷം ജനവരി 8 നും ഈ വർഷം ഏപ്രിൽ 17 നുമിടയിൽ രോഹിത് വിവാഹ വാഗ്ദാനം നൽകി തന്നെ പല തവണ ബലാത്സംഗം ചെയ്തെന്ന് പരാതി നൽകിയ 23 കാരി പറയുന്നു. ഡൽഹിയിലെ സാദർ ബസാർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നടന്ന ലൈംഗികാതിക്രമത്തെ കുറിച്ചും പരാതിയിലുണ്ട്. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട ഇയാൾ മദ്യം നൽകി തന്നെ പീഡിപ്പിച്ചെന്നും നഗ്നഫോട്ടോകളും വീഡിയോകളും കാട്ടി ഭീഷണി തുടർന്നെന്നും യുവതി ആരോപിച്ചു.
അതേ സമയം, രാജസ്ഥാൻ സർക്കാർ പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കതാരിയ ആരോപിച്ചു. കേസിൽ ഊഹാപോഹങ്ങൾക്കും മാദ്ധ്യമ വിചാരണയ്ക്കും പകരം പൊലീസിനെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കണമെന്ന് മന്ത്രി മഹേഷ് ജോഷി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |