മോസ്കോ: നാറ്റോയിൽ ചേരാനുള്ള ഫിൻലഡിന്റേയും സ്വീഡന്റേയും തീരുമാനത്തിലൂടെ അവർ വലിയ തെറ്റ് ചെയ്യുകയാണെന്നും ഇതിനെതിരെ കടുത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്നും റഷ്യ. ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഉപ വിദേശകാര്യമന്ത്രി സെർജി റയാബ്കോവ് മുന്നറിയിപ്പ് നൽകി. ദൂരവ്യാപകഫലങ്ങളുണ്ടാക്കുന്ന തീരുമാനമാണിത്. തീരുമാനം നിലവിലുള്ള സൈനികസംഘർഷങ്ങൾ വർദ്ധിക്കാൻ ഇടയാക്കും. അടിസ്ഥാനമില്ലാത്ത ആശയങ്ങൾക്ക് വേണ്ടി സാമാന്യബോധം അടിയറവ് വയ്ക്കുന്നത് പരിതാപകരമാണ്. ഈ തീരുമാനത്തിലൂടെ ഇരുരാജ്യങ്ങളുടേയും സുരക്ഷിതത്വം വർദ്ധിക്കില്ല. തീരുമാനത്തിൽ നിന്ന് പിൻമാറുന്നതാണ് ഇരു രാജ്യങ്ങൾക്കും നല്ലതെന്നും റയാബ്കോവ് കൂട്ടിച്ചേർത്തു.റഷ്യൻ അധിനിവേശം ഭയന്നാണ് പതിറ്റാണ്ടുകളായി ഫിൻലൻഡും സ്വീഡനും നാറ്റോയിൽ നിന്ന് വിട്ടുനിൽക്കുന്നത്. റഷ്യയുമായി 1,300 കിലോമീറ്റോളം അതിർത്തി പങ്കിടുന്ന ഫിൻലൻഡിന്റെ പ്രദേശത്ത് അധിനിവേശം നടത്തുമെന്നാണ് റഷ്യയുടെ ഭീഷണി.
അതേസമയം, ലുഹാൻസ്ക് മേഖലയിൽ ഇന്നലെ അർദ്ധരാത്രി റഷ്യ നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. കുട്ടികൾക്കടക്കം 9 പേർക്ക് പരിക്കേറ്റു. യുക്രെയിന്റെ കിഴക്കൻ ഭാഗ്യം ലക്ഷ്യമാക്കി മിസൈൽ ആക്രമണം റഷ്യ ശക്തമാക്കിയിട്ടുണ്ട്. കിഴക്കൻ മേഖലയിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചുവെന്നതല്ലാതെ പിടിച്ചടക്കാൻ റഷ്യയ്ക്കായിട്ടില്ല. കൂടാതെ, യുക്രെയിൻ ശക്തമായി തിരിച്ചടിക്കുന്നുമുണ്ട്.
മൈകോലൈവ്, ഖാർകീവ്, കരിങ്കടലിലെ സ്നേക്ക് ദ്വീപ് എന്നിവിടങ്ങളിലായി മൂന്ന് യുക്രെയിൻ യുദ്ധ വിമാനങ്ങൾ വെടിവച്ചിട്ടതായി റഷ്യ അറിയിച്ചു.കീഴടങ്ങാൻ റഷ്യ ആവശ്യപ്പെട്ടിട്ടും സധൈര്യം പോരാടിയതിലൂടെ സ്നേക്ക് ദ്വീപിലെ യുക്രെയിൻ സൈനികർ ലോകശ്രദ്ധ നേടിയിരുന്നു. നിലവിൽ യുക്രെയിനിലെ ഗ്രീസിനോളം വലിപ്പമുള്ള മേഖല റഷ്യൻ നിയന്ത്രണത്തിലാണെന്നാണ് റിപ്പോർട്ടുകൾ.കര - വ്യോമ മാർഗ്ഗങ്ങൾ വഴി റഷ്യ ആക്രമണം അഴിച്ചുവിടുകയാണ്. മരിയുപോളില അസോവ്സ്റ്റൽ പ്ലാന്റാണ് റഷ്യയുടെ മുഖ്യ ലക്ഷ്യം. മരിയുപോളിലെ യുക്രെയിൻ സൈനികരുടെ അവസാന പിടിവള്ളിയാണ് ഇവിടം. ഡൊണസ്കിലും റഷ്യൻ ആക്രമണം ശക്തമാണ്. അതേസമയം, ഖാർകീവിൽ നിന്നടക്കം റഷ്യൻ സേനയെ യുക്രെയിൻ തുരത്തുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. അധിനിവേശം ആരംഭിച്ച ഫെബ്രുവരി 24 മുതൽ കീവ് പിടിച്ചടക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഡോൺബാസിലാണ് റഷ്യയുടെ നോട്ടം. എന്നാൽ, അവിടെയും യുക്രെയിൻ പ്രതിരോധം ശക്തമാണ്. അതേസമയം, യുക്രെയിൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് മക് ഡൊണാൾഡ്സ് റഷ്യ വിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
യുക്രെയിന് ഈ യുദ്ധം ജയിക്കാൻ സാധിക്കും. യുക്രെയിന് സൈനിക
സഹായം നൽകുന്നത് നാറ്റോ തുടരണം
നാറ്റോ ജനറൽ സെക്രട്ടറി
ജെൻസ് സ്റ്റോൽടെൻബെർഗ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |