മോസ്കോ: യുക്രെയിനുമായുള്ള പ്രശ്നത്തിന് അന്ത്യം കുറിക്കാൻ ഇറ്റലി നിർദ്ദേശിച്ച സമാധാന മാർഗ്ഗം പഠിക്കുകയാണെന്ന് റഷ്യൻ ഉപ വിദേശകാര്യ മന്ത്രി ആൻഡ്രേ റുഡെൻകോ പറഞ്ഞു. എന്നാൽ, ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. റഷ്യയും ഇറ്റലിയും വിഷയത്തിൽ ചർച്ച നടത്തിയിട്ടില്ല. തങ്ങൾ മുന്നോട്ടുവച്ച നിർദ്ദേശങ്ങളിൽ പ്രതികരിക്കാൻ എങ്കിലും യുക്രെയിൻ തയ്യാറായാൽ സമാധാന ചർച്ച നടത്താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ നിരോധനങ്ങളൊന്നും സമ്പദ്‌വ്യവസ്ഥയെ മോശമായി ബാധിച്ചില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞു. സോചിയിലെ ബ്ലാക്ക് സീ റിസോർട്ടിൽ നടന്ന യോഗത്തിൽ ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയോടൊപ്പം പങ്കെടുക്കുകയായിരുന്നു അദ്ദേഹം. നിരോധനങ്ങൾ നിലവിൽ വന്നത് മൂലം ആഭ്യന്തര വികസനത്തിന് കൂടുതൽ ഊന്നൽ കൊടുക്കാനായെന്നും പുട്ടിൻ വ്യക്തമാക്കി. ലോകത്ത് എന്ത് സാമ്പത്തിക പ്രശ്നമുണ്ടായാലും പാശ്ചാത്യ രാജ്യങ്ങൾക്ക് കുറ്റപ്പെടുത്താൻ പുട്ടിനുണ്ടെന്ന ലുകുഷെങ്കോയുടെ പരാമർശത്തിന് പുട്ടിൻ പുഞ്ചിരിച്ചു.
അതേസമയം, കിഴക്കൻ യുക്രെയിനിൽ റഷ്യൻ ഷെല്ലാക്രമണം ശക്തമായി തുടരുകയാണ്.
യുക്രെയിൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് ഐക്യരാഷ്ട്രസഭയിലെ റഷ്യൻ നയതന്ത്രജ്ഞനായ ബോറിസ് ബോണ്ടറേവ് രാജി വച്ചു. ജനീവയിലെ ഓഫീസിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. റഷ്യയ്ക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താൻ അന്താരാഷ്ട്ര സമൂഹത്തോട് പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി വീണ്ടും ആവശ്യപ്പെട്ടു.
യുക്രെയിൻ പൗരനെ കൊലപ്പെടുത്തിയ റഷ്യൻ സൈനികന് ജീവപര്യന്തം
നിരായുധനായ യുക്രെയിൻ പൗരനെ കൊലപ്പെടുത്തിയതിന് റഷ്യൻ സൈനികന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് യുക്രെയിൻ കോടതി. യുക്രെയിൻ അധിനിവേശവുമായി ബന്ധപ്പെട്ട ആദ്യ യുദ്ധക്കുറ്റങ്ങളിൽ ഒന്നാണിത്. 21 കാരനായ വാദിം ഷിഷിമറിൻ 62 കാരനായ ഒലക്സാൻഡർ ഷെലിപോവിനെയാണ് ഫെബ്രുവരി 28ന് കൊലപ്പെടുത്തിയത്. പ്രതി കുറ്റസമ്മതം നടത്തി. നിരവധി തവണ ഷെലിപ്പോവിന് നേരെ വാദിമിന് നേരെ നിറയൊഴിച്ചെന്ന് കോടതി വ്യക്തമാക്കി.
കോടതി വിചാരണയ്ക്കിടെ ഷെലിപോവിന്റെ ഭാര്യ കാതറീന ഷിഷിമറിനെ കണ്ടുമുട്ടിയത് കോടതിയിൽ വൈകാരിക രംഗങ്ങൾക്ക് വഴിയൊരുക്കി. തന്റെ ഭർത്താവ് എന്ത് ദ്രോഹമാണ് ചെയ്‌തതെന്ന് കാതറീന കണ്ണീരോടെ ഷിഷിമറിനോട് ചോദിച്ചു. സംഭവത്തിൽ മാപ്പ് ചോദിച്ച ഷിഷിമറിൻ, തനിക്ക് മാപ്പ് നൽകാൻ കാതറീനയ്ക്ക് സാധിക്കില്ലെന്നും പറഞ്ഞു. 'റഷ്യൻ സർക്കാരിന്റെ ഉത്തരവ് അനുസരിക്കുക മാത്രമാണ് ഞാൻ ചെയ്തത്. ഭാര്യയെ കരുതി എനിക്ക് മാപ്പ് നൽകണം'- ഷിഷിമറിൻ കോടതിയിൽ അപേക്ഷിച്ചു.
യുക്രെയിൻ പൗരന്മാരെ തിരഞ്ഞുപിടിച്ച് ആക്രമണം നടത്തിയില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്ന റഷ്യയുടെ വാദം തെറ്റെന്ന് തെളിയിക്കുന്ന സംഭവമാണിത്. സൈനികന്റെ സുരക്ഷയിൽ ആശങ്ക രേഖപ്പെടുത്തിയ റഷ്യ, ഷിഷിമറിനെ ജയിലിൽ നിന്ന് പുറത്തെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |