കീവ് : കിഴക്കൻ യുക്രെയിനിലെ സെവെറോഡൊണെസ്ക് നഗരത്തിന്റെ പകുതി റഷ്യയുടെ നിയന്ത്രണത്തിലായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ പോരാട്ടം ശക്തമായി തുടരുകയായിരുന്നു. തകർന്നടിഞ്ഞ നിലയിലുള്ള സെവെറോഡൊണെസ്കിൽ ഇപ്പോൾ ഏകദേശം 13,000 സിവിലിയൻമാർ കുടുങ്ങിക്കിടക്കുന്നുണ്ട്.
അധിനിവേശത്തിനിടെ പിടിയിലായ രണ്ട് റഷ്യൻ സൈനികരെ യുദ്ധക്കുറ്റം ചുമത്തി പതിനൊന്നര വർഷം തടവിന് യുക്രെയിൻ കോടതി ശിക്ഷിച്ചു. റഷ്യൻ ഷെല്ലാക്രമണത്തിൽ ഇന്നലെ ഡൊണെസ്കിൽ 3 പേരും ലുഹാൻസ്കിൽ 2 പേരും കൊല്ലപ്പെട്ടു.
റഷ്യൻ നിയന്ത്രണത്തിലുള്ള ഖേഴ്സൺ, സെപൊറേഷ്യ നഗരങ്ങളിൽ റഷ്യയുടെ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ നിലവിൽ വന്നതായി റിപ്പോർട്ടുണ്ട്. കിഴക്കൻ യുക്രെയിനിലെ ഷെല്ലാക്രമണത്തിനിടെ ഫ്രഞ്ച് മാദ്ധ്യമ പ്രവർത്തകൻ ഫ്രെഡറിക് ലെക്ലേർക് - ഇംഹോഫ് ( 32 ) കൊല്ലപ്പെട്ടു. സംഭവത്തിൽ റഷ്യയ്ക്കെതിരെ ഫ്രാൻസ് യുദ്ധക്കുറ്റ അന്വേഷണം പ്രഖ്യാപിച്ചു.
ഏപ്രിൽ മുതൽ മരിയുപോളിൽ കൊല്ലപ്പെട്ട 16,000 പേരെ റഷ്യൻ സൈനികർ കൂട്ടക്കുഴിമാടങ്ങളിൽ സംസ്കരിച്ചെന്ന് മേയർ വാഡിം ബൊയ്‌ചെൻകോ ആരോപിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഗുരുതര രോഗബാധിതനാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്‌റോവ് പറഞ്ഞു. പുട്ടിന് കാൻസറാണെന്നും ശസ്ത്രക്രിയയ്ക്കും വിധേയനാണെന്നും നിരവധി റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു.
യുക്രെയിൻ അതിർത്തിയ്ക്ക് സമീപമുള്ള ഗോമൽ മേഖലയിൽ ഈ മാസം മുതൽ അടുത്ത മാസം വരെ സൈനികാഭ്യാസം നടത്തുമെന്ന് ബെലറൂസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |