ലോസ്ആഞ്ചലസ് : മുൻ ഭാര്യയും നടിയുമായ ആംബർ ഹേഡിനെതിരെ ( 36 ) നൽകിയ മാനനഷ്ടക്കേസിൽ ഹോളിവുഡ് സൂപ്പർ താരം ജോണി ഡെപ്പിന് ( 58 ) വിജയം. കേസിൽ ആംബർ, ഡെപ്പിന് 1.5 കോടി ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് യു.എസിലെ വിർജീനിയയിലുള്ള ഫെയർഫാക്സ് കൗണ്ടി കോടതിയുടെ ഏഴംഗ ജൂറി ഉത്തരവിട്ടു. ആറാഴ്ച നീണ്ട വിചാരണയ്ക്ക് ശേഷമാണ് കോടതിയുടെ നിർണായക വിധി. അതേ സമയം, ആംബർ നൽകിയ മാനനഷ്ടക്കേസുകളിൽ ഒന്നിൽ ഡെപ്പ് ആംബറിന് 20 ലക്ഷം ഡോളർ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
വിധി ഹൃദയം തകർക്കുന്നതാണെന്ന് വിധി പ്രഖ്യാപന വേളയിൽ കോടതിയിലുണ്ടായിരുന്ന ആംബർ പ്രതികരിച്ചു. അതീവ നിരാശയുണ്ടെന്നും തെളിവുകൾ നിരവധിയുണ്ടായിരുന്നെന്നും ഡെപ്പിന്റെ സ്വാധിനം വളരെ വലുതാണെന്നും ഹേഡ് പറഞ്ഞു. അതേ സമയം, ജോണി ഡെപ്പ് കോടതിയിൽ ഹാജരായിരുന്നില്ല. തനിക്ക് ജീവിതം തിരികെ കിട്ടിയെന്നും വിധിയിൽ വളരെ സന്തോഷവാനാണെന്നും ഡെപ്പ് പ്രതികരിച്ചു.
ജോണി ഡെപ്പ് - ആംബർ ഹേഡ് കേസ്
2015 ലാണ് ജോണി ഡെപ്പും ആംബർ ഹേഡും വിവാഹിതരായത്. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട ഡെപ്പ് തന്നെ ഉപദ്രവിക്കുന്നെന്ന് കാട്ടി 15 മാസത്തിന് ശേഷം ആംബർ വിവാഹ മോചന ഹർജി നൽകി. ഡെപ്പ് ആരോപണം തള്ളിയെങ്കിലും ആംബറിന് 70 ലക്ഷം ഡോളർ നഷ്ടപരിഹാരം നൽകുകയും 2017ൽ ഇരുവരും വിവാഹമോചിതരാവുകയും ചെയ്തു.
എന്നാൽ, 2018ൽ വാഷിംഗ്ടൺ പോസ്റ്റിൽ ആംബർ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട ഒരു ലേഖനമെഴുതി. ലേഖനത്തിലൂടെ ആംബർ തന്നെ അപകീർത്തിപ്പെടുത്തിയെന്നും ഇതിനാൽ നിരവധി ഓഫറുകൾ നഷ്ടമായെന്നും തന്റെ കരിയറിനെ ബാധിച്ചെന്നും കാട്ടി ആംബറിനെതിരെ ഡെപ്പ് 5 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്തു.
ഈ കേസ് റദ്ദാക്കാൻ പരാജയപ്പെട്ട ആംബർ 10 കോടി ഡോളർ നഷ്ടപരിഹാരമാവശ്യപ്പെട്ട് കൗണ്ടർ കേസ് ഫയൽ ചെയ്തു. ഡെപ്പ് നൽകിയ കേസിന്റെ വിചാരണ ഏപ്രിൽ 12നാണ് ആരംഭിച്ചത്. ഡെപ്പ് സ്ഥിരമായി തന്നെ ക്രൂരമായി മർദ്ദിച്ചിരുന്നെന്നും വധ ഭീഷണി മുഴക്കിയിട്ടുണ്ടെന്നും ആംബർ ആരോപിച്ചു.
ആരോപണങ്ങൾ നിഷേധിച്ച ഡെപ്പ് താനാണ് ഗാർഹിക പീഡനത്തിന് ഇരയായതെന്ന് പറഞ്ഞു. ഇരുവരുടെയും ബോഡിഗാർഡുകൾ, സുഹൃത്തുക്കൾ, സിനിമാ പ്രവർത്തകർ, മാനസിക രോഗ വിദഗ്ദ്ധർ, ഡോക്ടർമാർ തുടങ്ങി നിരവധി പേരുടെ മൊഴികൾ വിചാരണയ്ക്കിടെ കോടതി ശേഖരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |