SignIn
Kerala Kaumudi Online
Friday, 19 April 2024 5.58 PM IST

ധാന്യക്കയറ്റുമതി : വാക്പോരിൽ റഷ്യയും യുക്രെയിനും

ukraine

കീവ്: രാജ്യത്ത് നിന്ന് കരിങ്കടൽ വഴി ധാന്യക്കയറ്റുമതിയ്ക്ക് അവസരമൊരുക്കുമെന്ന റഷ്യയുടെ ഉറപ്പ് പാഴ്‌‌വാക്കാണെന്ന് കുറ്റപ്പെടുത്തി യുക്രെയിൻ. ഭക്ഷ്യക്ഷാമവും വിലക്കയറ്റവും രൂക്ഷമായ പശ്ചാത്തലത്തിൽ കയറ്റുമതിയ്ക്ക് സുരക്ഷിത പാതയൊരുക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞിരുന്നു.

അതേസമയം, തുറമുഖങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന കുഴിബോംബുകൾ നീക്കം ചെയ്ത് കയറ്റുമതി ആരംഭിക്കാൻ അവസരമൊരുക്കേണ്ട ഉത്തരവാദിത്വം യുക്രെയിനാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റോവ് പറഞ്ഞു. ഉറപ്പ് നൽകിയത് പോലെ കയറ്റുമതിയ്ക്ക് തങ്ങൾ അവസരമൊരുക്കുമെന്നും തുറമുഖങ്ങളിൽ നിന്ന് കപ്പലുകൾ ഇറക്കേണ്ട ചുമതല യുക്രെയിനാണെന്നും ല‌വ്‌റോവ് പറഞ്ഞു.

ബോസ്‌ഫോറസ് കടലിടുക്ക് വഴി കപ്പലുകൾ സുരക്ഷിതമായി തുർക്കിയെയിലെ തുറമുഖങ്ങളിൽ തങ്ങൾ എത്തിക്കുമെന്നും ല‌വ്‌റോവ് വ്യക്തമാക്കി. അന്താരാഷ്ട്ര മാർക്കറ്റുകളിൽ ധാന്യങ്ങളെത്തണമെങ്കിൽ ആദ്യം റഷ്യയ്ക്ക് മേലുള്ള ഉപരോധങ്ങൾ നീക്കണമെന്ന് ക്രെംലിൻ വക്താവ് ഡിമിട്രി പെസ്കോവ് പ്രതികരിച്ചു.

യുക്രെയിൻ തുറമുഖങ്ങളിൽ റഷ്യ തടഞ്ഞുവച്ചിരിക്കുന്ന ധാന്യക്കയറ്റുമതി ഉടൻ ആരംഭിച്ചില്ലെങ്കിൽ ആയിരക്കണക്കിന് പേർ പട്ടിണി കിടന്ന് മരിക്കുമെന്ന് ഇറ്റലി മുന്നറിയിപ്പ് നൽകി. ധാന്യക്കയറ്റുമതിയ്ക്ക് ഒരു ഇടനാഴി തുറക്കാനുള്ള ചർച്ചകൾക്ക് ഇരുരാജ്യങ്ങൾക്കുമിടയിൽ മദ്ധ്യസ്ഥ ചർച്ചകൾ നടത്താൻ തയ്യാറാണെന്ന് തുർക്കിയെ അറിയിച്ചു.

റഷ്യ പിടിച്ചെടുത്ത ബെർഡയാൻസ്ക് തുറമുഖത്ത് നിന്ന് കുഴിബോംബുകളും മറ്റും നീക്കം ചെയ്ത് ഈ ആഴ്ച തന്നെ ധാന്യക്കയറ്റുമതി പുനരാരംഭിച്ചേക്കുമെന്ന് റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

അതേസമയം, 2014ൽ തങ്ങൾ പിടിച്ചെടുത്ത ക്രൈമിയയ്ക്കും തെക്കൻ യുക്രെയിനുമിടയിൽ റെയിൽവേ പാത പുനഃസ്ഥാപിച്ചെന്ന് റഷ്യ അറിയിച്ചു. റഷ്യൻ നിയന്ത്രണത്തിലുള്ള മെലിറ്റോപോൾ നഗരത്തിൽ നിന്ന് ക്രൈമിയയിലേക്ക് ഭക്ഷ്യധാന്യങ്ങളും വഹിച്ചുള്ള ട്രെയിൻ എത്തിയതായാണ് വിവരം.

തങ്ങളുടെ ഭാഗിക നിയന്ത്രണത്തിലുള്ള സെപൊറേഷ്യയിൽ നിന്ന് തുർക്കിയെയിലേക്കും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കും ഗോതമ്പ് കയറ്റുമതി ആരംഭിച്ചെന്നും റഷ്യ പറയുന്നു. എന്നാൽ, ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.