മോസ്കോ : യുക്രെയിനിലെ തന്റെ പ്രവൃത്തികളെ 18-ാം നൂറ്റാണ്ടിൽ സ്വീഡനോട് യുദ്ധം ചെയ്ത് ബാൾട്ടിക് തീരം പിടിച്ചടക്കിയ മഹാനായ പീറ്റർ ഒന്നാമനുമായി താരതമ്യപ്പെടുത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. പീറ്റർ ഒന്നാമന്റെ 350-ാം ജന്മവാർഷികവുമായി ബന്ധപ്പെട്ട് മോസ്കോയിൽ നടന്ന പ്രദർശനത്തിനിടെ രാജ്യത്തെ യുവ സംരംഭകരോടാണ് പുട്ടിന്റെ പ്രതികരണം.
സ്വീഡനോടുള്ള യുദ്ധത്തിൽ പീറ്റർ ചക്രവർത്തി ഒന്നും പിടിച്ചെടുക്കുകയായിരുന്നില്ലെന്നും മറിച്ച് തിരിച്ചുപിടിക്കുകയായിരുന്നെന്നും പുട്ടിൻ പറഞ്ഞു. പീറ്റർ ഒന്നാമൻ സെന്റ് പീറ്റേഴ്സ്ബർഗിനെ റഷ്യൻ തലസ്ഥാനമായി പ്രഖ്യാപിച്ചപ്പോൾ യൂറോപ്പിലെ ഒരു രാജ്യവും അത് റഷ്യയുടെ ഭൂമിയാണെന്ന് അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. അത് സ്വീഡന്റെ ഭാഗമാണെന്ന് എല്ലാവരും കരുതി. എന്നാൽ, പുരാതന കാലം മുതൽ റഷ്യൻ സ്ലാവ് വംശജർ ഇവിടെ ജീവിച്ചിരുന്നു. തിരിച്ചുപിടിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്." യുക്രെയിൻ അധിനിവേശത്തെ സൂചിപ്പിച്ച് പുട്ടിൻ പറഞ്ഞു.
1700 -1721 കാലഘട്ടത്തിൽ നടന്ന 'ദ ഗ്രേറ്റ് നോർത്തേൺ വാർ" എന്ന യുദ്ധത്തിലൂടെ സ്വീഡിഷ് സാമ്രാജ്യത്തെ പരാജയപ്പെടുത്തിയ പീറ്റർ ഒന്നാമൻ ബാൾട്ടിക് പ്രദേശത്തെയും യൂറോപ്പിലും മുൻനിര ശക്തിയാക്കി റഷ്യയെ മാറ്റി. 1682 മുതൽ 1725ൽ മരിക്കുന്നത് വരെ റഷ്യയുടെ സാറായും ചക്രവർത്തിയായും പീറ്റർ ഒന്നാമൻ ഭരണം തുടർന്നു. യുക്രെയിൻ അധിനിവേശത്തിലൂടെ കൂടുതൽ പ്രദേശങ്ങളെ റഷ്യയുടെ നിയന്ത്രണത്തിലാക്കാനാണ് പുട്ടിൻ പദ്ധതിയിട്ടത്. എന്നാൽ, നൂറ് ദിനങ്ങൾ പിന്നിട്ടിട്ടും യുക്രെയിൻ ശക്തമായ ചെറുത്തുനില്പ് തുടരുന്നതിനാൽ റഷ്യയ്ക്ക് ഇതുവരെ നിർണ്ണായകമായ നേട്ടം കൈവരിക്കാനായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |